''ചോര കൊടുത്ത് സ്വന്തമാക്കിയ മണ്ണ്'', കൊൽക്കത്ത ഡർബിയിൽ സിഎഎയ്ക്കെതിരെ പ്രതിഷേധവുമായി ആരാധകർ
കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കും എൻആർസിക്കുമെതിരെ വ്യാപക പ്രതിഷേധങ്ങളാണ് പശ്ചിമ ബംഗാളിൽ നടന്നത്. പ്രതിഷേധങ്ങൾ ബംഗാളിലെ ഫുട്ബോൾ മൈതാനങ്ങളിലേക്കും പടരുകയാണിപ്പോൾ. പരമ്പരാഗത വൈരികളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിലുള്ള മത്സരത്തിനിടയിലാണ് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധവും കാണികൾക്കിടയിൽ നിന്നും ഉയർന്നത്.
സിഎഎയില്‍ നിന്ന് പിന്നോട്ടില്ല.... പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം, നിലപാട് കടുപ്പിച്ച് അമിത് ഷാ
ഐ ലീഗിന്റെ കൊൽക്കത്ത ഡെർബിക്കിടെയാണ് സംഭവം. സാൾട്ട് ലേക്ക് മൈതാനത്ത് മത്സരം പുരോഗമിക്കുമ്പോൾ ഇരു ടീമുകളുടെയും ആരാധകർ പ്രതിഷേധങ്ങൾക്കായി ഒന്നിച്ചു. ഞങ്ങൾ ഈ മണ്ണ് സമ്പാദിച്ചത് രക്തത്തിലൂടെയാണ് കടലാസുകൊണ്ടല്ല എന്നെഴുതിയ ബാനറുകൾ ഈസ്റ്റ് ബംഗാൾ ആരാധകർ ഉയർത്തിപ്പിടിച്ചു. ബംഗാളി ഭാഷയിലെഴുതിയ നിരവധി ബാനറുകളാണ് സ്റ്റേഡിയത്തിൽ ഉയർന്നത്. സിഎഎയ്ക്കെതിരെ മോഹൻ ബഗാൻ ആരാധകരും ബാനറുകൾ ഉയർത്തിയിരുന്നു.
ബംഗ്ലാദേശിൽ നിന്നോ കിഴക്കൻ പാകിസ്താനിൽ നിന്നോ കുടിയേറിയവരാണ് ഈസ്റ്റ് ബംഗാൾ ടീമിന്റെ ആരാധകരിൽ ഭൂരിഭാഗവും. 63,756 ഓളം കാണികളാണ് മത്സരം കാണാൻ എത്തിയിരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനം പശ്ചിമ ബംഗാളാണ്. തന്റെ ശവത്തിൽ ചവിട്ടി മാത്രമെ കൊൽക്കത്തയിൽ സിഎഎ നടപ്പിലാക്കാൻ അനുവദിക്കൂ എന്നാണ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ മുന്നറിയിപ്പ്.