രാഹുലും പ്രിയങ്കയും രാജാക്കന്മാരെന്ന് കരുതുന്നു, കോണ്‍ഗ്രസ് ബീഹാറില്‍ വന്‍ പരാജയമെന്ന് ആര്‍ജെഡി
പട്‌ന: ബീഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍ജെഡി. സഖ്യത്തിനുള്ളില്‍ ഭീഷണി മുഴക്കിയാണ് അവര്‍ 70 സീറ്റുകള്‍ നേടിയതെന്ന് ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി ആരോപിച്ചു. ജയസാധ്യത പോലും അവര്‍ക്ക് ബീഹാറില്‍ ഇല്ലായിരുന്നു. എന്നിട്ട് എന്തിനാണ് ഇത്രയും സീറ്റുകള്‍ ചോദിച്ചത്. ബീഹാറില്‍ കോണ്‍ഗ്രസ് എത്ര ദുര്‍ബലമാണെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നിട്ടും സഖ്യത്തെ തകര്‍ക്കുന്ന മനോഭാവമാണ് അവര്‍ പുറത്തെടുത്തതെന്നും തിവാരി പറഞ്ഞു.
കോണ്‍ഗ്രസ് കാരണമാണ് എല്ലാം
നേരിയ സീറ്റുകള്‍ക്കാണ് മഹാസഖ്യത്തിന് ഭരണം നഷ്ടമായത്. അതിന് കാരണം കോണ്‍ഗ്രസ് തന്നെയാണ്. സഖ്യത്തിനില്ലെന്ന് അവര്‍ പലവട്ടം ആര്‍ജെഡിയെ ഭീഷണിപ്പെടുത്തി. ഒടുവില്‍ 70 സീറ്റുകള്‍ നല്‍കാന്‍ തേജസ്വി യാദവ് നിര്‍ബന്ധിതനാവുകയായിരുന്നു. എന്നാല്‍ ഒട്ടും ആത്മാര്‍ത്ഥത കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ ഇല്ലായിരുന്നു. 70 റാലികള്‍ പോലും അവര്‍ക്ക് നടത്താന്‍ സാധിച്ചില്ലെന്ന് ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി.
തേജസ്വിയുടെ സ്വപ്‌നം തകര്‍ത്തു
തിരഞ്ഞെടുപ്പില്‍ ജയിക്കണമെന്നുള്ള അതിയായ ആവേശത്തിലായിരുന്നു തേജസ്വി. അതിനായി അദ്ദേഹം നല്ല രീതിയില്‍ തന്നെ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ എല്ലാ ശ്രമങ്ങളെയും കോണ്‍ഗ്രസ് തകര്‍ത്ത് കളഞ്ഞെന്നും തിവാരി കുറ്റപ്പെടുത്തി. സീറ്റ് വാങ്ങുമ്പോള്‍ കോണ്‍ഗ്രസ് ബീഹാറില്‍ മത്സരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികള്‍ പോലും ഉണ്ടായിരുന്നില്ല. അവര്‍ ജനപിന്തുണ ഇല്ലാത്തവര്‍ക്ക് അടക്കം മത്സരിക്കാന്‍ അവസരം നല്‍കി. എന്തിനാണ് ഇങ്ങനൊരു ദ്രോഹം മഹാസഖ്യത്തിനോട് ചെയ്തതെന്നും തിവാരി ചോദിച്ചു.
രാജകുമാരനും രാജകുമാരിയുമാണോ?
കോണ്‍ഗ്രസ് വെറും 42 റാലികള്‍ മാത്രമാണ് സംസ്ഥാനത്ത് നടത്തിയത്. അവരുടെ നേതാവ് രാഹുല്‍ ഗാന്ധി രണ്ട് മൂന്ന് പ്രാവശ്യം എത്തിയെങ്കിലും രണ്ട് റാലികള്‍ മാത്രമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് ജയിക്കാനുള്ളതാണെന്ന് അദ്ദേഹത്തിന് അറിയില്ല. രാഹുലിനേക്കാള്‍ പ്രായമുള്ള പ്രധാനമന്ത്രി നാല് റാലികള്‍ വരെ നടത്തിയിരുന്നു. പ്രിയങ്കാ ഗാന്ധിയാണെങ്കില്‍ വന്നത് പോലുമില്ല. രണ്ട് പേരും രാജകുമാരനെയും രാജകുമാരിയെയും പോലെയാണ് പെരുമാറുന്നത്. ഈ രീതിയില്‍ എങ്ങനെയാണ് അവര്‍ മുന്നോട്ട് പോവുകയെന്ന് തിവാരി ചോദിച്ചു.
അവര്‍ക്ക് മാത്രം മനസ്സിലായില്ല
രാജ്യം തന്നെ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പാണ് ബീഹാറില്‍ നടന്നത്. എന്നാല്‍ ഇത് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും മാത്രം മനസ്സിലായില്ല. എത്രത്തോളം പ്രാധാന്യം അതിനുണ്ടെന്നും അവര്‍ക്ക് മനസ്സിലായില്ല. അതുകൊണ്ടാണ് രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് ഷിംലയില്‍ പ്രിയങ്ക ഉണ്ടാക്കിയ പുതിയ വീട്ടിലേക്ക് അവധി ആഘോഷിക്കാന്‍ പോയത്. ഒരു തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ കാണാന്‍ കോണ്‍ഗ്രസിനും അവരുടെ നേതാക്കള്‍ക്കും സാധിക്കുന്നില്ലെന്നും ശിവാനന്ദ് തിവാരി പറഞ്ഞു.
അഖിലേഷിനോടും ഇത് തന്നെ
കോണ്‍ഗ്രസ് നേരത്തെ അഖിലേഷ് യാദവിനോടും ഇത് തന്നെയാണ് ചെയ്തത്. ഉത്തര്‍പ്രദേശില്‍ പക്ഷേ അഖിലേഷ് സീറ്റ് നല്‍കാന്‍ തയ്യാറായില്ല. അതുകൊണ്ട് സഖ്യവും ഉണ്ടായില്ല. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനോട് സഖ്യമുണ്ടാവാതിരുന്നത് സീറ്റ് കൂടുതല്‍ ആവശ്യപ്പെട്ട് കൊണ്ടാണ്. കോണ്‍ഗ്രസിന് സീറ്റ് മാത്രമാണ് ആവശ്യം. ജയം അവര്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ് ശരിക്കും പറഞ്ഞാല്‍ ബിജെപി വിരുദ്ധ മഹാസഖ്യമോ ചേരിയോ ഉണ്ടാവുന്നതിന് തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരെയും ഒപ്പം കൂട്ടാന്‍ പറ്റിയില്ല
കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതോടെ മറ്റ് പാര്‍ട്ടികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വന്നു. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ കാരണം ബീഹാറിലെ പ്രധാന പാര്‍ട്ടികളാണ് വിഐപിയെയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയെയും മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ പോലും സാധിച്ചില്ലെന്നും ശിവാനന്ദ് തിവാരി പറഞ്ഞു. അതേസമയം ഈ രണ്ട് പാര്‍ട്ടികളും നേരത്തെ എന്‍ഡിഎയുടെ ഭാഗമായിരുന്നു. നാല് സീറ്റുകള്‍ വീതം ഇവര്‍ നേടി. ഇതാണ് എന്‍ഡിഎയുടെ വിജയത്തില്‍ നിര്‍ണായകമായത്.