ബീഹാറിൽ മഹാസഖ്യത്തിൽ നിന്നും കോൺഗ്രസ് പുറത്ത്? പ്ലാൻ ബിയുമായി ആർജെഡി, കനത്ത തിരിച്ചടി
പട്ന: ഉത്തർപ്രദേശിന് പിന്നാലെ ബീഹാറിലും മഹാസഖ്യത്തിൽ നിന്നും കോൺഗ്രസ് പുറത്തായേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതോടെയാണ് മഹാസഖ്യം പ്രതിസന്ധിയിലാകുന്നത്. ഉത്തർപ്രദേശിൽ കോൺഗ്രസിനെ തഴഞ്ഞ എസ്പി- ബിഎസ്പി സഖ്യത്തെ സ്വാഗതം ചെയ്ത തേജസ്വി യാദവിന്റെ നടപടിയിൽ കോൺഗ്രസ് നേതാക്കൾക്കും അതൃപ്തിയുണ്ട്.
സീറ്റ് വിഭജന തർക്കത്തിൽ കോൺഗ്രസ് പിന്നോട്ട് പോകില്ലെന്ന് ബോധ്യമായതോടെ ഉത്തർപ്രദേശിന് സമാനമായി കോൺഗ്രസിനെ പുറത്ത് നിർത്തി സഖ്യം രൂപികരിക്കാൻ തേജസ്വി യാദവ് തയാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനായി സഖ്യകക്ഷികളുടെ നിലപാട് അറിയുകയാണ് ആർജെഡി. വിശദാംശങ്ങൾ ഇങ്ങനെ
2014ലെ കണക്ക്
2015 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിലെ 40 ലോക്സഭാ സീറ്റുകളിൽ 23 ഇടത്ത് ആർജെഡിയും 13 സീറ്റുകളിൽ കോൺഗ്രസുമാണ് മത്സരിച്ചത്. ആർജെഡി നാലിടത്തും കോൺഗ്രസ് രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്.
സീറ്റ് വിഭജനത്തിലെ തർക്കം
ഇത്തവണ 16 സീറ്റുകൾ നൽകണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ചുരുങ്ങിയത് 12 സീറ്റുകളെങ്കിലും നൽകാതെ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. എന്നാൽ ഏഴു സീറ്റുകളിൽ കൂടുതൽ നൽകാനാകില്ലെന്നാണ് ആർജെഡിയുടെ നിലപാട്. ഹിന്ദി ഹൃദയഭൂമിയിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറാകേണ്ടെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
പുതിയ സഖ്യം
കോൺഗ്രസ് കടുംപിടുത്തം തുടരുന്നതോടെ കോൺഗ്രസിനെ ഒഴിവാക്കി പ്ലാൻ ബി നടപ്പിലാക്കാനാണ് തേജസ്വി യാദവിന്റെ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിനെ പടിക്ക് പുറത്ത് നിർത്തി മറ്റു ചെറു പാർട്ടികളുമായി ചേർന്ന് സഖ്യം രൂപികരിക്കാനാണ് പദ്ധതി. ഉപേന്ദ്ര കുശ്വാഹ, ജിതൻ റാം മാഞ്ചി, മുകേഷ് സാഹ്നി തുടങ്ങിയവരെ ഒപ്പം നിർത്തി കോൺഗ്രസിനെ ഒഴിവാക്കാനാണ് ആർജെഡിയുടെ പദ്ധതി
സീറ്റ് വിഭജനം കീറാമുട്ടി
ഫെബ്രുവരി 3ന് രാഹുൽ ഗാന്ധി പാട്നയിലെ റാലിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായി സീറ്റ് വിഭജനം പൂർത്തിയാക്കാനായിരുന്നു കോൺഗ്രസ് ഒഴികെയുള്ള പാർട്ടികളുടെ നീക്കം. എന്നാൽ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് ശേഷം സീറ്റുകൾ പ്രഖ്യാപിച്ചാൽ മതിയെന്ന കടുംപിടുത്തത്തിലായിരുന്നു സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം. കോൺഗ്രസിന്റെ ശക്തി പ്രകടനമായി മാറിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന റാലി സീറ്റ് വിഭജനത്തെ സ്വാധീനിച്ചേക്കുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
എസ്പി-ബിഎസ്പി ബന്ധം
ആർജെഡി നേതാവ് തേജസ്വി യാദവ് അടുത്തിടെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസിനെ തഴഞ്ഞ എസ്പി-ബിഎസ്പി സഖ്യത്തോട് തേജസ്വി യാദവ് അടുക്കുന്നത് സംശയത്തോടെയാണ് കോൺഗ്രസ് കാണുന്നത്. ഇതിൽ പ്രമുഖ നേതാക്കളടക്കം പരസ്യമായ അതൃപ്തി അറിയിച്ചിരുന്നു.
ഒരു സീറ്റ് ബിഎസ്പിക്ക്
ഉത്തർപ്രദേശിനോട് ചേർന്ന് കിടക്കുന്ന ഗോപാൽഗഞ്ച് സീറ്റ് ബിഎസ്പിക്ക് നൽകാനാണ് തേജസ്വി യാദവിന്റെ നീക്കമെന്നും അഭ്യൂഹമുണ്ട്. ഈ സീറ്റ് ഉപേദ്ര കുശ്വാഹയ്ക്ക് വാഗ്ദാനം ചെയ്തതാണ്. പ്രദേശിക പാർട്ടികളുടെ ശക്തി തള്ളിക്കളയരുതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന് ആർജെഡി നൽകുന്ന മുന്നറിയിപ്പ്.
അമിത ആത്മവിശ്വാസം വേണ്ട
ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിനുണ്ടായ നേട്ടം അംഗീകരിക്കുന്നുണ്ട്. എന്നാൽ അതുകൊണ്ട് മാത്രം ലോക്സഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്ന പ്രതീക്ഷ വേണ്ട. കോൺഗ്രസ് യാഥാർത്ഥ്യം മനസിലാക്കണമെന്നും പ്രദേശിക പാർട്ടികൾക്ക് അർഹിക്കുന്ന പരിഗണന നൽകണമെന്നും ആർജെഡി നേതാക്കൾ ആവശ്യപ്പെടുന്നു. വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിൽ കോൺഗ്രസിനെ ഒഴിവാക്കി പ്ലാൻ ബി നടപ്പിലാക്കും.
പിന്നോട്ടില്ലെന്ന് കോൺഗ്രസ്
10ൽ കുറവ് സീറ്റുകൾ നൽകുന്ന ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്. ഇത് നിയമസഭാ തിരഞ്ഞെടുപ്പല്ല. കോൺഗ്രസിന് ചുറ്റുമാണ് പ്രദേശിക പാർട്ടികൾ അണിനിരക്കേണ്ടത്. ബീഹാറിൽ ഉത്തർപ്രദേശ് ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷ. രാഹുൽ ഗാന്ധിയുടെ റാലിക്ക് ശേഷം മാത്രമെ കോൺഗ്രസ് അന്തിമ തീരുമാനം എടുക്കൂവെന്ന് മുതിർന്ന നേതാവ് വ്യക്തമാക്കി.
ഒപ്പം നിൽക്കുമോ?
കോൺഗ്രസിനെ ഒഴിവാക്കി സഖ്യമുണ്ടാക്കുന്നതിനോട് യോജിപ്പുണ്ടോയെന്ന് ആർജെഡി നേതാക്കൾ അന്വേഷിച്ചതായി ആർഎൽഎസ്പി പാർട്ടി നേതാക്കളും മുകേഷ് സാഹ്നിയുടെ വിഐപി പാർട്ടി നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിനും ആർജെഡിക്കും ഇടയിലുള്ള മഞ്ഞുരുക്കാൻ ഉപേദ്ര കുശ്വാഹയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്.
കർണാടകയിൽ നിന്നും മധ്യപ്രദേശിലേക്ക് കളിമാറ്റി ബിജെപി; എംഎൽഎമാരെ റാഞ്ചാൻ വമ്പൻ പദ്ധതി, വെളിപ്പെടുത്തൽ