ബീഹാറില്‍ വോട്ടുബാങ്കിനെ പൊളിച്ച് തേജസ്വി, ആര്‍ജെഡി ഇനി പുതിയ പാര്‍ട്ടി, നിതീഷിന് വെല്ലുവിളി
പട്‌ന: അടിമുടി മാറ്റത്തിന് ആര്‍ജെഡി ഒരുങ്ങുന്നു. ബിജെപിയുടെ വരവോടെ മാറി ചിന്തിക്കുകയാണ് തേജസ്വി യാദവ്. മുസ്ലീം പാര്‍ട്ടിയെന്ന ഇമേജ് വലിച്ചെറിയുകയാണ് അവര്‍. പുതിയ വോട്ടുബാങ്കിലേക്കാണ് ആര്‍ജെഡിയുടെ നോട്ടം. ഇതിനായി നേരിട്ടിറങ്ങിയിരിക്കുകയാണ് തേജസ്വി. ഭൂമിഹാര്‍ വിഭാഗത്തിലേക്ക് ഇറങ്ങി ചെന്നിരിക്കുകയാണ് അദ്ദേഹം.ബീഹാറിലെ പ്രമുഖ മുന്നോക്ക സമുദായമാണ് ഭൂമിഹാറുകള്‍.
ആര്‍ജെഡി രൂപീകരിച്ചതിന് ശേഷം ഇത്തരമൊരു സോഷ്യല്‍ എഞ്ചിനീയറിംഗ് ഇത് ആദ്യമായിട്ടാണ്. മുസ്ലീം-യാദവ കോമ്പിനേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ജെഡി പാര്‍ട്ടിയുടെ അടിത്തറ വലുതാക്കാനുള്ള ശ്രമത്തിലാണ്. നേരത്തെ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമായിരുന്നു. ബീഹാര്‍ രാഷ്ട്രീയ തേജസ്വിയുടെ നാളുകളാണ് വരാനിരിക്കുന്നതെന്ന സൂചനയാണ് ഇതിലൂടെ ആര്‍ജെഡി നല്‍കുന്നത്.

പരശുരാമ ജയന്തിയുടെ ഭാഗമായിരിക്കുകയാണ് ആര്‍ജെഡി. ഇത് സംസ്ഥാന രാഷ്ട്രീയത്തിലെ വലിയ മാറ്റമാണ്. ഭൂമിഹാര്‍ ബ്രാഹ്മിണ്‍ ഏകതാ മഞ്ചാണ് ഇത് നടത്തുന്നത്. ഇവര്‍ ഭൂമിഹാറുകളെ പ്രതിനിധീകരിക്കുന്നവരാണ്. പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ഇതിന്റെ ഭാഗമായിരുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ഭക്തചരണ്‍ ദാസും പരശുരാമ ജയന്തിയില്‍ പങ്കെടുത്തിട്ടുണ്ട്. ബ്രാഹ്മണ വിഭാഗത്തില്‍ വരുന്നതാണ് ഭൂമിഹാറുകള്‍. ബീഹാറിലാണ് അവര്‍ ഏറ്റവുമധികം ഉള്ളത്. സംസ്ഥാനത്തെ അവരുടെ രാഷ്ട്രീയം സ്വാധീനം അതിശക്തമാണ്. അവരില്ലാതെ ബീഹാറില്‍ ആര്‍ക്കും ജയിക്കാനും പറ്റില്ല. ആര്‍ജെഡിയുടെ നീക്കം ഇത് മുന്നില്‍ കണ്ടാണ്.

മണ്ഡല്‍ രാഷ്ട്രീയത്തിന് ശേഷം ലാലു പ്രസാദ് യാദവും നിതീഷ് കുമാറും വലിയ നേതാക്കളായി മാറിയതോടെയാണ് ഇവരുടെ അധികാരം കുറഞ്ഞത്. ഞങ്ങള്‍ വ്യാജ പ്രചാരണങ്ങളുടെ ഇരയാണെന്ന് പരശുരാമ ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് തേജസ്വി പറഞ്ഞു. ഞങ്ങള്‍ ചില വിഭാഗങ്ങള്‍ക്ക് എതിരാണെന്നും, ചിലര്‍ക്ക് മാത്രം എല്ലാം ചെയ്ത് കൊടുക്കുന്നുവെന്നും പ്രചാരണങ്ങള്‍ നടന്നു. എന്നാല്‍ വാസ്തവം അതല്ലെന്നും തേജസ്വി പറഞ്ഞു. ഭൂമിഹാറുകളുടെ പ്രധാനപ്പെട്ട ഇതിഹാസ പുരുഷനാണ് പരശുരാമന്‍. അതുകൊണ്ട് തന്നെ പരശുരാമ ജയന്തി സംസ്ഥാന രാഷ്ട്രീയത്തില്‍ വളരെ പ്രാധാന്യമേറിയതാണ്. ലാലു പ്രസാദ് യാദവ് പോലും ചെയ്യാതിരുന്ന കാര്യമാണ് ഇപ്പോള്‍ തേജസ്വി ഏറ്റെടുത്തിരിക്കുന്നത്.

നേരത്തെ തന്നെ തേജസ്വി ഭൂമിഹാറുകളെ വെച്ച് പരീക്ഷണം നടത്തി വിജയിച്ചിരുന്നു. അടുത്തിടെ നടന്ന എംഎല്‍സി തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി ഭൂമിഹാറുകള്‍ക്ക് ടിക്കറ്റ് നല്‍കിയിരുന്നു. ചിലര്‍ വിജയിക്കുകയും ചെയ്തു. ബിജെപിയുമായി ഇവര്‍ കടുത്ത അതൃപ്തിയില്‍ നില്‍ക്കുകയാണ്. മൂന്ന് ദശാബ്ദത്തോളം ഇവര്‍ ബിജെപിയെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇവര്‍ പിന്തുണ നേരെ ആര്‍ജെഡിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബോച്ചാഹന്‍ ഉപതിരഞ്ഞെടുപ്പില്‍ ഭൂമിഹാറുകള്‍ ആര്‍ജെഡിയെയായിരുന്നു പിന്തുണച്ചത്. ബിജെപിയും നിതീഷ് കുമാറും തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ചാണ് തേജസ്വി ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചത്. ഭൂമിഹാറുകള്‍ ആര്‍ജെഡിക്ക് അനുകൂലമായി തിരിയുന്നു എന്നാണ് മനസ്സിലാവുന്നത്.

മുഖ്യമന്ത്രി നിതീഷ് കുമാറും സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയും തമ്മിലുള്ള പരസ്യമായ തര്‍ക്കമാണ് രാഷ്ട്രീയ നീക്കത്തിനായി തേജസ്വി ഉപയോഗിച്ചത്. ഇതില്‍ വിജയ് കുമാര്‍ സിന്‍ഹ ഭൂമിഹാര്‍ നേതാവാണ്. സംസ്ഥാന ചരിത്രത്തില്‍ ഇന്നേ വരെ ഒരു സ്പീക്കര്‍ ഇങ്ങനെ അപമാനിതനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ നിതീഷിന്റെയോ സിന്‍ഹയുടെയോ സമുദായത്തെ കുറിച്ച് ഒരക്ഷരം തേജസ്വി മിണ്ടിയില്ല. കാരണം നിതീഷ് കുര്‍മി വിഭാഗം നേതാവാണ്. അവരെയും പിണക്കാന്‍ ആര്‍ജെഡിക്കാവില്ല. പക്ഷേ കൊള്ളേണ്ടിടത്ത് അത് കൊണ്ടു എന്ന് കൈയ്യടിയിലൂടെ വ്യക്തമാക്കിയിരുന്നു. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് തേജസ്വിയെ മാറ്റത്തിന് പ്രേരിപ്പിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനത്തില്‍ അധികം വോട്ട് മഹാസഖ്യം നേടിയിരുന്നു. ആകെയുള്ള 243 മണ്ഡലങ്ങളില്‍ നിന്നും കൂടി മഹാസഖ്യം നേടിയ വോട്ട് എന്‍ഡിഎയേക്കാള്‍ വെറും 12000 വോട്ട് പിന്നില്‍ മാത്രമായിരുന്നു. ബിജെപി കഷ്ടിച്ച് ജയിക്കുകയായിരുന്നുവെന്ന് വ്യക്തം. അന്ന് ഭൂമിഹാറുകളുടെ പിന്തുണ ആര്‍ജെഡിക്കുണ്ടായിരുന്നെങ്കില്‍ അവര്‍ ഭരിക്കുമായിരുന്നു. 10 ലക്ഷം സര്‍ക്കാര്‍ ജോലി എന്നത് ഞങ്ങളുടെ വാഗ്ദാനമായിരുന്നു. ബിജെപി വാഗ്ദാനം ചെയ്തത് 19 ലക്ഷമാണ്. എവിടെ ആ പറഞ്ഞ തൊഴിലവസരങ്ങളെന്നും തേജസ്വി ചോദിച്ചു. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരിക്കുന്നത് ഹിന്ദുക്കളാണ്. എന്നിട്ടും ഹിന്ദുക്കള്‍ അപകടത്തിലാണെന്ന് വാദിച്ച് കൊണ്ടിരിക്കുകയാണ് ബിജെപിയെന്നും തേജസ്വി പരിഹസിച്ചു.












Click it and Unblock the Notifications