ലക്ഷ്യം ജാട്ട് വോട്ടുകൾ; ആൽഎൽഡിയെ ചാക്കിലാക്കാൻ ബിജെപി; ക്ഷണം തള്ളി ജയന്ത് ചൗധരി
ലഖ്നൗ; യു പിയിൽ ഒന്നാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പിന് ഇനി വെറും 15 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. സംസ്ഥാന ഭരണം നിലനിർത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് ഇവിടെ ബി ജെ പി. കർഷക സമരവും കൊവിഡ് പ്രതിസന്ധിയും ഒ ബി സി വിഭാഗത്തിൽ നിന്നുള്ള നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞ് പോക്കം തീർത്ത ക്ഷീണത്തെ മറികടക്കാനുള്ള ശ്രമങ്ങളാണ് ബി ജെ പി ഇവിടെ ശക്തമാക്കിയിരിക്കുന്നത്.
നിലവിൽ കർഷകർ ഏറെയുള്ള പടിഞ്ഞാറൻ യു പിയിൽ കടുത്ത പ്രതിസന്ധിയാണ് ബി ജെ പി നേരിടുന്നത്. ഈ സാഹചര്യത്തിൽ മേഖലയിലുള്ള ജാട്ട് വോട്ടുകൾ പെട്ടിയിലാക്കാൻ ആർ എൽ ഡിയെ എൻ ഡി എയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് നേതൃത്വം.
പടിഞ്ഞാറൻ യു പിയിലെ പ്രബല വോട്ട് ബാങ്ക് ആയ ജാട്ട് സമുദായങ്ങളിൽ ഭൂരിഭാഗം പേരും കർഷകരാണ്. കർഷക പിന്തുണ ഉറപ്പായാൽ പടിഞ്ഞാറൻ യു പിയിൽ ഭാഗ്പട്, ഷാംലി, മുസാഫർനഗർ, മീററ്റ്, ശരണാപൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നേട്ടം കൊയ്യാൻ സാധിക്കും. മേഖലയിൽ നിർണായക സ്വാധീനമുള്ള ജയന്ത് ചൗധരിയുടെ ആർ എൽ ഡിയെ സഖ്യത്തിലെത്തിച്ചാൽ നേട്ടം കൊയ്യാമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ.
നിലവിൽ ജയന്തിന്റ പാർട്ടി എസ് പിയുമായി സഖ്യത്തിലാണ് യു പിയിൽ മത്സരിക്കുന്നത്. ഈ സഖ്യം ജാട്ട് മുസ്ലീം വോട്ടുകൾ ഒന്നിക്കാൻ ഇടയാക്കുമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ ആശങ്ക. ഈ സാഹചര്യത്തിൽ ജാട്ട് നേതാക്കളെ നേരിട്ട് കണ്ട് ചർച്ച നടത്തിയിരിക്കുകയാണ് ആഭ്യന്ത്ര മന്ത്രി അമിത് ഷാ. ദില്ലിയിൽ ബി ജെ പി എം പി പർവേഷ് വെർമയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ഏകദേശം 200 ഓളം ജാട്ട് നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.
ഇതു കൂടാതെയാണ് ആർ എൽ ഡിയുമായുള്ള സഖ്യത്തിന് താത്പര്യം അറിയിച്ച് നേതാക്കളെ ജയന്തിന് അരികിലേക്കും ബി ജെ പി നേതൃത്വം അയച്ചത്. എന്നാൽ ഇതിനെതിര രൂക്ഷമായ ഭാഷയിൽ തന്നെ തിരിച്ചടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആർ എൽ ഡി തലവൻ ജയന്ത് ചൗധരി. തന്നെയല്ല ബി ജെ പി നശിപ്പിച്ച 700 കർഷക കുടുംബങ്ങളെയാണ് സഖ്യത്തിനായി ക്ഷണിക്കേണ്ടതെന്നായിരുന്നു ജയന്തിന്റെ പ്രതികരണം.
പടിഞ്ഞാറൻ യു പിയിൽ 7 ശതമാനമാണ് ജാട്ട് ജനസംഖ്യ. നിലവിൽ മീററ്റ്, സഹറൻപൂർ, മൊറാദാബാദ് ഡിവിഷനുകളിലെ 14 ജില്ലകളിലെ 71 മണ്ഡലങ്ങളിൽ 51 ലും ബി ജെ പിയാണ് അധികാരത്തിലുള്ളത്. ആർ എൽ ഡി-എസ് പി സഖ്യം ബി ജെ പിക്ക് വലിയ തിരിച്ചടിയാകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ആർ എൽ ഡിക്ക് 30 ലധികം സീറ്റുകളാണ് എസ് പി നീക്കിവെച്ചത്. ബി ജെ പിയെ അഖിലേഷിന്റെ വീഴ്ത്താനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നാണ് വിലയിരുത്തൽ.
അതേസമയം ഇവിടെ നിന്നുള്ള ദളിത് നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞ് പോക്കും ബി ജെ പിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കളാണ് രാജിവെച്ചത്. ഇവർ പിന്നീട് സമാജ്വാദി പാർട്ടിയിൽ ചേരുകയും ചെയ്തു. 2017 ൽ 312 സറ്റുകൾ നേടിയായിരുന്നു ബി ജെ പി സംസ്ഥാന ഭരണം പിടിച്ചത്. ഇത്തവണ അധികാരം നിലനിർത്തുമെങ്കിലും ബി ജെ പിക്ക് 250 വരെ സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് അഭിപ്രായ സർവ്വേകൾ പ്രവചിക്കുന്നത്.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ