മഹാനാടകത്തിന് അന്ത്യം!! മഹാരാഷ്ട്രയിൽ ബിജെപിയിതര സർക്കാർ: പൊതുമിനിമം പരിപാടി തയ്യാർ
Recommended Video
മുംബൈ: രാഷ്ട്രപതിഭരണത്തിൻ കീഴിലുള്ള മഹാരാഷ്ട്രയിൽ എൻസിപി-കോൺഗ്രസ്- ശിവസേന സർക്കാർ രൂപീകരിക്കുന്നതിനുള്ള പൊതുമിനിമം പരിപാടി തയ്യാറായി. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ 48 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് പൊതുമിനിമം പരിപാടിരക്ക് അന്തിമരൂപമായത്. മൂന്ന് പാർട്ടികളുടേയും മുതിർന്ന നേതാക്കൾ ചേർന്നാണ് കരട് തയ്യാറാക്കിയിട്ടുള്ളത്.
ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ ബിജെപിയുടെ പാവയാവുന്നു, മഹാരാഷ്ട്ര ഗവര്‍ണക്കെതിരെ മമതാ ബാനര്‍ജി
വ്യാഴാഴ്ച മുംബൈയിൽ ചേർന്ന എൻസിപി-ശിവസേന- കോൺഗ്രസ് നേതാക്കളുടെ സംയുക്ത സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയാവുന്നത്. വിള ഇൻഷുറൻസ് പദ്ധതി, കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള താങ്ങുവില ഉയർത്തൽ, തൊഴിലില്ലായ്മ, കാർഷിക ലോൺ എന്നീ കാര്യങ്ങളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളതെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇപ്പോൾ തയ്യാറാക്കിയ കരട് മൂന്ന് പാർട്ടികളുടേയും അധ്യക്ഷന്മാർക്ക് സമർപ്പിക്കും ഇവരുടെ അംഗീകാരം ലഭിക്കുന്നതോടെ സർക്കാർ രൂപീകരണത്തിൽ അവകാശമുന്നയിച്ച് മഹാരാഷ്ട്ര സർക്കാരിനെ സമീപിക്കും.
സർക്കാർ രൂപീകരിക്കാൻ വൈകുന്നത് അനന്തമായി നീണ്ട സാഹചര്യത്തിൽ നിയമസഭ മരവിപ്പിച്ച് നിർത്തിയ നിലയിലാണുള്ളത്. അതിനാൽ അംഗബലം ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നവരെ ഗവർണർക്ക് സർക്കാർ രൂപീകരിക്കുന്നതിനായി ക്ഷണിക്കാം. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഒക്ടോബർ 24ന് പുറത്തുവന്നെങ്കിലും മുഖ്യമന്ത്രി പദം പങ്കുവെക്കുന്നതിനെച്ചൊല്ലി ശിവസേനയും ബിജെപിയും തമ്മിൽ ഉടലെടുത്ത തർക്കങ്ങളാണ് സർക്കാർ രൂപീകരണം വൈകിപ്പിച്ചത്.
അംഗബലമില്ലെന്ന് കാണിച്ച് ബിജെപിയാണ് ആദ്യം സർക്കാർ രൂപീകരണത്തിന് സന്നദ്ധരല്ലെന്ന് അറിയിച്ചത്. എൻസിപിയെയും ശിവസേനയെയും സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചെങ്കിലും ഒറ്റക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഒരു പാർട്ടികൾക്കുമില്ലായിരുന്നു. ഇതോടെയാണ് ശിവസേനയും എൻസിപിയും കോൺഗ്രസും സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ ആരംഭിച്ചത്. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയാണ് കോൺഗ്രസ്- എൻസിപി നേതാക്കളുമായി സർക്കാർ രൂപീകരണം സംബന്ധിച്ച് ചർച്ചകൾ നടത്തിയത്.
പൊതുമിനിമം പരിപാടി സംബന്ധിച്ച് ധാരണയിലെത്തിയതോടെ മന്ത്രി സ്ഥാനങ്ങൾ പങ്കുവെക്കുന്ന കാര്യത്തിൽ മൂന്ന് പാർട്ടികളും ചർച്ച നടത്തിവരികയാണ്. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് എൻസിപിയും ശിവസേനയും തമ്മിൽ 50:50 ഫോർമുല പിന്തുടരാമെന്ന ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. നിയമസഭാ സ്പീക്കർ സ്ഥാനം കോൺഗ്രസിനും ലഭിച്ചേക്കുമെന്നും സൂചനകളുണ്ട്.