നഗര റോഡുകൾ പുനർ വിജ്ഞാപനം ചെയ്യാം; പക്ഷേ... വിവേചനബുദ്ധി കാണിക്കണമെന്ന് സുപ്രീംകോടതി!
ദില്ലി: നഗരത്തിനുള്ളിലെ റോഡുകളെ പുനര്‍വിജ്ഞാപനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി. ദേശീയ പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ചണ്ഡീഗഡ് ഭരണകൂടം സംസ്ഥാന-ദേശീയ പാതകള്‍ പുനര്‍ വിജ്ഞാപനം ചെയ്തുവെന്ന് കാണിച്ച് ഒരു സന്നദ്ധ സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിക്കവെയാണ് മദ്യശാല നിരോധനത്തില്‍ നിന്നൊഴിവാക്കാന്‍ നഗരത്തിനുള്ളിലെ റോഡുകളെ പുനര്‍വിജ്ഞാപനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.
ദേശീയ പാതകളില്‍ ഉയര്‍ന്ന വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മദ്യപിക്കാതിരിക്കുകയാണ് പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചതിലൂടെ ലക്ഷ്യമിട്ടതെന്നും കോടതി പറഞ്ഞു. നഗരങ്ങളിലുള്ള റോഡുകളില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ കോടതി റോഡുകള്‍ പുനര്‍ വിജ്ഞാപനം ചെയ്യുന്നതില്‍ വിവേചന ബുദ്ധികാണിക്കണമെന്നും പറഞ്ഞു.
പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. കേസ് തുടര്‍ വാദത്തിനായി അടുത്ത ആഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. സുപ്രീം കോടതി വിധി മറികടക്കാന്‍ ചണ്ഡീഗഡ് ഭരണകൂടം റോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്തിരുന്നു.