കള്ളപ്പണം വെളുപ്പിക്കൽ കേസ്: റോബർട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
ദില്ലി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വന്‍ വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ദില്ലിയിലെ ഓഫീസില്‍ എത്തിയാണ് വാദ്ര ചോദ്യം ചെയ്യലിന് വിധേയനായത്. പ്രിയങ്ക ഗാന്ധിയും വാദ്രയ്ക്ക് ഒപ്പമുണ്ടായിരുന്നു. കേസില്‍ വാദ്രയ്ക്ക് ഒപ്പം താന്‍ നില്‍ക്കുമെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി അടുത്തിടെ നിയോഗിക്കപ്പെട്ട പ്രിയങ്ക ഗാന്ധിയെ ആക്രമിക്കാന്‍ വാദ്രയുടെ കേസ് ബിജെപി ഉയര്‍ത്തി കൊണ്ടുവരുന്നുണ്ട്.
ലണ്ടനില്‍ വസ്തുക്കള്‍ വാങ്ങിയത് ഉള്‍പ്പെടെയുളള അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് വാദ്രയ്ക്ക് എതിരെ അന്വേഷണം നടക്കുന്നത്. ഹവാല ഇടപാട് ആരോപണവും വാദ്രയ്ക്ക് എതിരെയുണ്ട്. ഈ മാസം 16 വരെ ദില്ലി കോടതി വാദ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍ ഇഡിയോട് ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ വാദ്രയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരമാണ് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. കേസുമായി ബന്ധപ്പെട്ട് എഴുതി തയ്യാറാക്കിയ 40തിലേറെ ചോദ്യങ്ങളാണ് വാദ്രയ്ക്ക് നല്‍കിയത്. ഇവയ്ക്ക് മറുപടി എഴുതി നല്‍കുകയാണ് വാദ്ര ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരായി എങ്കിലും തനിക്കെതിരെയുളള കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് റോബര്‍ട്ട് വാദ്ര ആരോപിക്കുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച പ്രിയങ്ക ഗാന്ധിക്കും അടുത്ത ഭരണം സ്വപ്‌നം കാണുന്ന കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കാലത്ത് വാദ്രയുടെ കളളപ്പണ കേസ് വലിയ തലവേദനയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.