രാഹുലിന്റെയും പ്രിയങ്കയുടെയും വഴിയേ റോബർട്ട് വാദ്രയും! സോണിയയുടെ ആഹ്വാനം ഏറ്റെടുത്ത് വാദ്ര!
ദില്ലി: കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരും നേരിട്ട് ഏറ്റുമുട്ടുകയാണ്. പൊടുന്നനെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി രാജ്യമൊട്ടാകെ കോണ്‍ഗ്രസ് രംഗത്തുണ്ട്.
തൊഴിലാളികള്‍ക്ക് തിരികെ നാടുകളിലെത്താന്‍ ഉത്തര്‍ പ്രദേശിലേക്ക് ആയിരം ബസ്സുകളാണ് പ്രിയങ്ക ഗാന്ധി ഏര്‍പ്പാടാക്കിയത്. പ്രിയങ്കയുടെ ഭര്‍ത്താവും ബിസ്സിനസ്സുകാരനുമായ റോബര്‍ട്ട് വാദ്രയും സോണിയാ ഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്തിരിക്കുകയാണ്.
തൊഴിലാളികളുടെ പലായനം
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലിയില്‍ നിന്നും ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ പലായനം തുടങ്ങിയതോടെയാണ് ഈ വിഷയം രാജ്യശ്രദ്ധ നേടിയത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തൊഴിലാളികളെ തിരിച്ച് നാടുകളില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു.
സോണിയയുടെ ആഹ്വാനം
എന്നാല്‍ ഈ തൊഴിലാളികളില്‍ നിന്നും ടിക്കറ്റ് നിരക്ക് ഈടാക്കിയതോടെയാണ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ഇടപെട്ട് തുടങ്ങിയത്. കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ് തുക കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയാ ഗാന്ധി പ്രഖ്യാപിച്ചു. മാത്രമല്ല അവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും സോണിയ ആഹ്വാനം ചെയ്യുകയും ചെയ്തു.
സഹായിക്കാൻ വാദ്രയും
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുളളവര്‍ കുടിയേറ്റ തൊഴിലാളി പ്രശ്‌നത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. തെരുവിലേക്ക് ഇറങ്ങിച്ചെന്ന് കുടിയേറ്റ തൊഴിലാളികളോട് സംസാരിച്ച രാഹുല്‍ ഗാന്ധിയുടേത് വെറും നാടകമാണ് എന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പരിഹസിച്ചത്. ഇതിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും പോരടിക്കുന്നതിനിടെയാണ് ഗാന്ധി കുടുംബത്തിന്റെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ രംഗപ്രവേശം.
വാദ്രയുടെ ട്വീറ്റ്
കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് വാദ്ര. ട്വിറ്ററിലാണ് വാദ്ര തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റോബര്‍ട്ട് വാദ്രയുടെ ട്വീറ്റ് ഇങ്ങനെയാണ്: ''നാട്ടിലെത്തുന്നതിന് വേണ്ടി ദിവസങ്ങളായി നടക്കുന്ന കുട്ടികളും സ്ത്രീകളും വൃദ്ധരും അടക്കമുളള കുടിയേറ്റ തൊഴിലാളികളുടെ സ്ഥിതി ഹൃദയം നുറുക്കുന്നതാണ്. അവര്‍ക്ക് കഴിക്കാന്‍ ഭക്ഷണം ഇല്ല.
അവസ്ഥ വളരെ പരിതാപകരം
അവര്‍ക്ക് കുടിക്കാന്‍ വെള്ളമില്ല. ധരിക്കാന്‍ ചെരിപ്പില്ല. അവരുടെ അവസ്ഥ വളരെ പരിതാപകരമാണ്. താന്‍ ചെരിപ്പുകളും വെള്ളവും ബിസ്‌കറ്റ് പാക്കറ്റുകളും അവരുടെ യാത്രയെ സഹായിക്കുന്നതിന് വേണ്ടി വാങ്ങി ശേഖരിക്കുകയാണ്. ഈ കൊറോണ വൈറസ് കാലത്ത് അവരാണ് ഏറ്റവും ദുരിതത്തില്‍ ആയിരിക്കുന്നത്. അവരുടെ യാത്രയെ നാം സഹായിക്കുകയും എളുപ്പമാക്കി നല്‍കുകയും വേണം. റോഡില്‍ കാണുന്ന അവരെ സഹായിക്കൂ''.
കാല്‍നടയായി നീങ്ങുന്ന കാഴ്ച
റോബര്‍ട്ട് വാദ്രയുടെ ഈ നീക്കത്തെ സോഷ്യല്‍ മീഡിയ അനുമോദിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ് ലോക്ക്ഡൗണ്‍ കാരണം പലേടത്തായി കുടുങ്ങിയത്. കൈക്കുഞ്ഞുങ്ങളും വൃദ്ധരും അടങ്ങുന്ന സംഘങ്ങള്‍ നാടുകളിലേക്ക് കാല്‍നടയായി നീങ്ങുന്ന കാഴ്ചകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഇതിനകം നിരവധി പേര്‍ ഈ യാത്രക്കിടെ മരണപ്പെട്ടു കഴിഞ്ഞു.
രാഹുല്‍ ഗാന്ധി എന്നാല്‍ ഒരു നാണക്കേട്, പ്രായം 50 ആയിട്ടും... രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി!
ഷൂട്ടിംഗ് ഇല്ല, പണമില്ല, നടൻ ആത്മഹത്യ ചെയ്തു! തൂങ്ങി നിൽക്കുമ്പോൾ രക്ഷിക്കാതെ അയൽക്കാർ!