തൃണമൂൽ എംപിമാർ അറസ്റ്റിൽ; കൊൽക്കത്തയിൽ വ്യാപക പ്രതിഷേധം
റോസ് വാലി ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ടാണ് 2 തൃണമൂൽ എം പിമാരെ സിബിഐ അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ ബിജെപി ഓഫീസിന് നേരെ ആക്രമണം
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം പി അറസ്റ്റില്‍. റോസ് വാലി ചിട്ടി തട്ടിപ്പ് കേസിലാണ് തൃണമൂല്‍ എംപി സുധീപ് ബദ്ധോപാദ്യായയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ ഓഫീസില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
മറ്റൊരു തൃണമൂല്‍ എംപിയായ തപസ്പാല്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ ആണ്. അറസ്റ്റിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാബാർജി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്‌റെ പക പോക്കലാണ് ഇതെന്ന് മമത കുറ്റപ്പെടുത്തി.
കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ വൈര്യം തീരാക്കാനായി നരേന്ദ്രമോദി ഉപയോഗപ്പെടുത്തുകയാണെന്ന് മമത തുറന്നടിച്ചു. അറസ്റ്റിനെ തുടര്‍ന്ന് മമത തൃണമൂല്‍ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. 'ഇങ്ങനെ പോയാല്‍ മോദി നമ്മളെ എല്ലാവരെയും അറസ്റ്റ് ചെയ്യും' മമത പറഞ്ഞു. തപസ് പാലിനും സുധീപ് ബദ്ധോപാദ്യായയ്ക്കും നീതി ലഭിക്കുന്നതിനായി ശക്തമായ നിയമപോരാട്ടം നടത്തുമെന്നും തൃണമൂല്‍ അധ്യക്ഷ വ്യക്തമാക്കി.
അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് തൃണമൂല്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും. അറസ്റ്റിന് പിന്നാലെ ബിജെപിയുടെ കൊല്‍ക്കത്ത ഓഫീസിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു, ഓഫീസ് സാമഗ്രികള്‍ തല്ലി തകര്‍ത്തു. സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.