റോസ്‌വാലി ചിട്ടി തട്ടിപ്പ്, മോദി മമതയെ കുടുക്കുമോ...?
റോസ് വാലി ചിട്ടി തട്ടിപ്പ് കേസിലെ പ്രധാന പ്രതി മമത ബാനര്‍ജിയെ അറിയാം എന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്‌റെ ചുവട് പിടിച്ച് മമത കുടുക്കാനാണ് സിബിഐ ശ്രമിക്കുന്നതെന്ന് ആരോപണം.
കൊൽക്കത്ത:തൃണമൂല്‍ എംപിമാരുടെ അറസ്റ്റിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പോര് ശക്തമായി കഴിഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നരേന്ദ്ര മോദി രാഷ്ട്രീയ വൈര്യം തീര്‍ക്കുകയാണെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ പ്രധാന ആരോപണം. എന്നാല്‍ റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ മമതയുമായി പരിചയം ഉണ്ടെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇതിലൂടെ മമതയെയും സിബിഐ കുടുക്കുമോ എന്ന് വഴിയേ അറിയാം...
രാജ്യത്ത് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ കുംഭകോണക്കേസാണ് റോസ് വാലി ചിട്ടി തട്ടിപ്പ്. 60,000 കോടി രൂപയില്‍ അധികമാണ് തട്ടിപ്പ് നടത്തിയത്. ഗൗതം ഗുദ്ദു ചെയര്‍മാനായ റോസ് വാലി ചിട്ടീസ് രാജ്യത്തുടനീളം നീന്ന് 15,000 കോടി രൂപയില്‍ അധികം അനധികൃതമായി സമാഹരിച്ചു എന്നാണ് കേസ്. സമാഹരിച്ച പണം നിക്ഷേപകന്‌റെ സമ്മതം ഇല്ലാതെ മറ്റ് ബിസിനസ്സിന് വിനിയോഗിച്ചതായി സിബിഐ കണ്ടെത്തി. തുടര്‍ന്നാണ് ചെയര്‍മാന്‍ ഗൗതം ഗുദ്ദു അടക്കമുള്ളവര്‍ അറസ്റ്റിലാവുന്നത്.
റോസ് വാലി തട്ടിപ്പിന് മുമ്പ് ബംഗാളിൽ നടന്ന വലിയ സാമ്പത്തിക തിരിമറി ആയിരുന്നു ശാരദ ചിട്ടി തട്ടിപ്പ്. ഇതുമായി ബന്ധപ്പെട്ട് എംപിമാരായ കുനാല്‍ ഘോഷ്, സജ്ഞയ് ബോസ് മുന്‍ മന്ത്രി മദന്‍ മിത്ര എന്നിവര്‍ അറസ്റ്റിലായിരുന്നു. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്.
റോസ് വാലി ചിട്ടീസ് ചെയര്‍മാന്‍ ഗൗതം ഗുദ്ദുവിന്‌റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൃണമൂല്‍ എംപിമാരായ സുദീപ് ബദ്ധോപാദ്യായെയും തപസ് പാലിനെയും സിബിഐ അറസ്റ്റ് ചെയ്തത്. ചിട്ടി നടത്തിപ്പിന് ഇവര്‍ വഴിവിട്ട സഹായം നല്‍കിയിരുന്നു എന്നാണ് ഗുദ്ദുവിന്‌റെ മൊഴി.
മമത ബാനര്‍ജിയുമായി നല്ല ബന്ധം ഉണ്ടായിരുന്നെന്നാണ് ഗൗതം ഗുദ്ദു സിബിഐയ്ക്ക് മൊഴി നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രി ആവാന്‍ മമതയെ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. 2012 മുതല്‍ മമതയുമായി ബന്ധം ഉണ്ട്. വാര്‍ത്താചാനലുകളുടെ ഉടമയായ ഗുദ്ദു, പേയ്ഡ് ന്യൂസ് വഴി മമതയ്ക്ക് നല്ല ഇമേജ് ഉണ്ടാക്കാന്‍ സഹായിക്കാമെന്നായിരുന്നേ്രത വാഗ്ദാനം നല്‍കിയിരുന്നുത്.
റോസ് വാലി ഫൗണ്ടേഷന്‌റെ കീഴില്‍ ന്യൂസ് ചാനലുകളുടെ ഉടമയാണ് ഗൗതം ഗുദ്ദു. ഈ ബാനറിലാണ് മമത ബാനര്‍ജിയെ ആദ്യം കാണുന്നത്. തുടര്‍ന്ന് പ്രധാനമന്ത്രി ആകണമെന്ന് മമതയുടെ ആഗ്രഹം സാധിക്കാന്‍ ചാനലുകള്‍ വഴി മമതയെ പ്രകീര്‍ത്തിക്കുന്ന വാര്‍ത്തകള്‍ പുറത്തുവിടാമെന്നായിരുന്നു വാഗ്ദാനം. ചിട്ടി ഇടപാടില്‍ മമതയുടെ ബന്ധം വ്യക്തമാക്കുന്ന ശക്തമായ തെളിവ് ലഭിച്ചാല്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ തന്നെയാണ് നരേന്ദ്രമോദിയുടെ നീക്കങ്ങളെന്നത് വ്യക്തമാണ്.