ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് നേരെ ഗുജറാത്തിൽ ചീമുട്ടയേറ്; ജനപ്രീതി കുറയുന്നു, വാസ്തവം ഇതാണ്
Recommended Video
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ബിജെപിയുടെ നില പരുങ്ങലിലാണ്. ഹിന്ദി ഹൃദയഭൂമിയിൽ 15 വർഷത്തോളം അടക്കി ഭരിച്ച രണ്ട് സംസ്ഥാനങ്ങളാണ് നഷ്ചമായത്. രാജസ്ഥാനിലും ദയനീയ തോൽവി. ഇനി ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പുകളാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ കോൺഗ്രസും പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ബിജെപിയും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണ്.
രാഷ്ട്രീയ പ്രവർത്തകർക്കെതിരെ ആരോപണങ്ങളും വ്യാജ വാർത്തകളും ഉയരുന്നത് പുതിയ സംഭവമല്ല. ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് നേരെയും അത്തരത്തിൽ ഒരു വാർത്ത പരന്നിരുന്നു. തിരഞ്ഞെടുപ്പ് തോൽവിയോടെ ബിജെപിയുടെ ജനപ്രീതി കുറഞ്ഞുവെന്നായിരുന്നു വിമർശകരുടെ പക്ഷം. ഇതിന് തെളിവായി അമിത് ഷായ്ക്ക് നേരെ ചീമുട്ടയേറുണ്ടായ വാർത്തയും പ്രചരിപ്പക്കപ്പെട്ടു. വാർത്തയുടെ സത്യാവസ്ഥ ഇതാണ്.
ചീമുട്ടയും തക്കാളിയേറും
ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് നേരെ ഗുജറാത്തിൽ ചീമുട്ടയേറ്- എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ ഒരു വാർത്ത പരക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. വൈറൽ ഇൻ ഇന്ത്യ എന്ന വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട വാർത്തയാണിത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ജനങ്ങളുടെ പ്രതികരണം എന്ന രീതിയിലാണ് സമൂഹമാധ്യങ്ങളിലൂടെ ഈ വാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.
മോദിക്കെതിരെ പ്രതിഷേധം
ബിജെപി സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധമെന്നാണ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. മോദിജി വാഗ്ദാനം നൽകിയ തൊഴിൽ അവസരങ്ങൾ എവിടെയെന്നും സർക്കാർ പദ്ധതികൾ പരാജയമെന്നും ചൂണ്ടിക്കാട്ടിയാണ് അമിത് ഷായ്ക്ക് നേരെ ചീമുട്ടയും തക്കാളിയും എറിഞ്ഞതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിരവധിയാളുകൾ പോസ്റ്റിന് ചുവടെ കമന്റ് ചെയ്തിട്ടുണ്ട്.
വ്യാപക ഷെയറിംഗ്
ആയിരക്കണക്കിന് ആളുകളാണ് വൈറൽ ഇൻ ഇന്ത്യ റിപ്പോർട്ട് ഷെയർ ചെയ്തിരിക്കുന്നത്. 2018 ഡിസംബർ 25 എന്ന തീയതിയിലാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേ ദിവസം ഇവരുടെ ഫേസ്ബുക്ക് പേജിലും ഈ വാർത്ത ഷെയർ ചെയ്തിട്ടുണ്ട്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഈ വാർത്ത ഷെയർ ചെയ്തിട്ടുണ്ട്.
പരാജയത്തിന് ശേഷം
ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കുണ്ടായ പരാജയത്തിന് ശേഷം അമിത് ഷായ്ക്കെതിരെ നടന്ന ആക്രമണം എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ ഈ വാർത്ത പ്രചരിച്ചത്. പാർട്ടിയുടെയും നേതാക്കളുടെയും ജനപ്രീതി കുറഞ്ഞതിന് തെളിവാണിത് എന്നാണ് പലരും വാർത്തയ്ക്ക് ചുവടെ കമന്റ് ചെയ്തത്.
|
സംഭവം 2017ൽ
2017ൽ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്ത വാർത്തയാണ് അടുത്ത ദിവസങ്ങളിൽ നടന്നതായി വൈറൽ ഇൻ ഇന്ത്യ വീണ്ടും നൽകിയിരിക്കുന്നത്. 2017 മാർച്ച് എട്ടിന് അമിത് ഷായുടെ വാഹന വ്യൂഹത്തിന് നേരെ ചീമുട്ടയേറ് ഉണ്ടായിരുന്നു. വൈറൽ ഇൻ ഇന്ത്യയും ഇതേ വാർത്ത 2017ൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ സംഭവം വളച്ചൊടിച്ച് അടുത്തിടെ നടന്നുവെന്ന രീതിയിൽ വെബ്സൈറ്റിൽ വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു.
2017ലെ ചീമുട്ടയേറ്
2017ൽ രാജ്കോട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് സോംനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അമിത് ഷായ്ക്ക് നേരെ ചീമുട്ടയേറ് ഉണ്ടായത്. അമിത് ഷായുടെ വാഹനവ്യൂഹം കടന്ന് പോകുമ്പോള്‍ പട്ടേല്‍ സമുദായക്കാര്‍ ചീമുട്ട എറിയുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും സംവരണം വേണമെന്ന് ആവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ആവശ്യം ബി ജെ പി നേതൃത്വം അവഗണിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.