കള്ളനോട്ടുകളില്‍ 56 ശതമാനവും 2000 രൂപയുടേതെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്
കള്ളനോട്ടുകളില്‍ 56 ശതമാനവും 2000 രൂപയുടേതെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്:
ദില്ലി: കള്ളപ്പണത്തെയും വ്യാജനോട്ടുകളെയും അഴിമതിയെയും തുരത്തുകയെന്ന ലക്ഷ്യത്തോടെയാണ് 2016 നവംബര്‍ 8ന് 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ നിരോധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. തുടര്‍ന്ന് 2000 രൂപയുടെ നോട്ടുകളും 500 രൂപയുടെ പുതിയ നോട്ടുകളും സര്‍ക്കാര്‍ പുറത്തിറക്കി. ഈ നോട്ടുകളില്‍ സുരക്ഷാ സവിശേഷതകളുണ്ടെന്നും വ്യാജന്മാര്ക്ക് പകര്‍ത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അന്നത്തെ വാദം. എന്നാല്‍ ക്രൈ റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ 56 ശതമാനവും 2000 രൂപയുടേതാണ്.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് കേരളത്തിൽ ലൗ ജിഹാദ്, ആരോപണവുമായി സിറോ മലബാര്‍ സഭ
2017ല്‍ പിടിച്ചെടുത്ത 2000 രൂപയുടെ വ്യാജനോട്ടുകള്‍ 53.3% ആയിരുന്നു. എന്നാല്‍ 2018ല്‍ ഇത് 61.01% ആയി ഉയര്‍ന്നു. ക്രൈം ഇന്‍ ഇന്ത്യ എന്ന തലക്കെട്ടില്‍ എന്‍സിആര്‍ബി പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട് പ്രകാരം 2017, 2018 വര്‍ഷങ്ങളിലായി 46.06 കോടി രൂപയുടെ വ്യാജനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ 56.31 ശതമാനം നോട്ടുകളും 2000 രൂപയുടേതാണ്. പുതിയ 2000 രൂപ നോട്ടുകളുടെ പകര്‍പ്പുകള്‍ അച്ചടിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വ്യാജന്മാര് കൂടുതല്‍ വിജയിക്കുകയാണെന്നാണ് ഇതുവഴി വ്യക്തമാകുന്നത്.
എന്‍സിആര്‍ബിയുടെ കണക്കുകള്‍ പ്രകാരം 2000 രൂപയുടെ ഏറ്റവും കൂടുതല്‍ വ്യാജനോട്ടുകള്‍ പിടിച്ചെടുത്തിരിക്കുന്നത് ഗുജറാത്തില്‍ നിന്നാണ്. 2016 നവംബറില്‍ 2,000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചതു മുതല്‍ ഗുജറാത്ത് വ്യാജനോട്ടുകാരുടെ കേന്ദ്രമായി മാറി. 2018 അവസാനത്തോടെ ഗുജറാത്തില്‍ നിന്ന് 2000 രൂപയുടെ 34,680 വ്യാജനോട്ടുകള്‍ പിടിച്ചെടുത്തു. 6.93 കോടി രൂപയാണ് ആകെ പിടിച്ചെടുത്തത്. 2016നും 2018നും ഇടയില്‍ 2000 രൂപയുടെ ഏറ്റവും കൂടുതല്‍ വ്യാജനോട്ടുകള്‍ പിടിച്ചെടുത്തത് ഗുജറാത്തില്‍ നിന്നാണ്. 26.28 ശതമാനം വ്യാജനോട്ടുകള്‍ ഗുജറാത്തില്‍ നിന്ന് മാത്രം പിടിച്ചെടുത്തു. പശ്ചിമ ബംഗാള്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും യഥാക്രമം 3.5 കോടി രൂപ, 2.8 കോടി രൂപ, 2.6 കോടി രൂപ എന്നിങ്ങനെ രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടൊപ്പം ഒറ്റ വ്യാജനോട്ട് പോലും പിടിച്ചെടുക്കാത്ത സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ട്. കേന്ദ്ര ഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ചണ്ഡീഗഡ്, ദാദര്‍ നഗര്‍ഹവേലി, ദാമന്‍ ദിയൂ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവയ്ക്കൊപ്പം ഝാര്‍ഖണ്ഡ്, മേഘാലയ, സിക്കിം എന്നിവിടങ്ങളില്‍ നിന്നും 2018 ഡിസംബര്‍ വരെ 2000 രൂപയുടെ ഒറ്റ വ്യാജനോട്ട് പോലും പിടിച്ചെടുത്തിട്ടില്ല. നവംബര്‍ 8ലെ പ്രഖ്യാപനത്തിന് ശേഷം 2016ലെ ബാക്കി 53 ദിവസങ്ങളിലായി രാജ്യത്തെമ്പാടും നിന്നുമായി 45.44 ലക്ഷം രൂപ വിലമതിക്കുന്ന 2000 രൂപയുടെ 2,272 വ്യാജനോട്ടുകള്‍ പിടിച്ചെടുത്തതായും എന്‍സിആര്‍ബിയുടെ ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു.