കൊറോണ പ്രതിസന്ധിക്കിടയിലും ആഡംബരം; 20,000 കോടിയുടെ മോദിയുടെ സ്വപ്ന പദ്ധതിക്ക് അംഗീകാരം
ദില്ലി; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. നിലവിൽ 500 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് കൊവിഡ് ആക്രമണവും ഉണ്ടായിരിക്കുന്നത്. ദുർബലമായ സമ്പദ് വ്യസ്ഥയെ തകർച്ചയിൽ നിന്ന് കരകയറ്റാൻ അടിയന്തര നടപടികൾ ഉടൻ നടപ്പാക്കണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ നടത്തുന്നത്.
എന്നാൽ ഇത്തരം ആവശ്യങ്ങൾക്ക് മുന്നിൽ കണ്ണടച്ച് പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ 20,000 കോടി രൂപയുടെ സെന്റർ വിസ്താര പ്രൊജക്ടുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് സർക്കാർ. സർക്കാർ നടപടിക്കെതിരെ രൂക്ഷ പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നും ഒരുങ്ങുന്നത്.
കൊവിഡ് ഭീതിയിൽ രാജ്യം
രാജ്യത്ത് ദിനംപ്രതി കൊവിഡ് കേസുകൾ വർധിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡിനെ നേരിടാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന സർക്കാരുകൾ. എന്നാൽ രോഗം തീവ്രമാകുന്ന ഓരോ ഘട്ടത്തിലും ജാഗ്രത തുടരണം എന്നല്ലാതെ കൊവിഡിനെ നേരിടാനോ പ്രതിരോധിക്കാനോയുള്ള സാമ്പത്തിക പാക്കേജുകളോ മറ്റ് നടപടികളോ സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
20,000 കോടിയുടെ പദ്ധതി
ഈ പ്രതിസന്ധിയ്ക്കിടെയാണ് പ്രതിപക്ഷ ആവശ്യങ്ങളെല്ലാം തള്ളി 20,000 കോടിയുടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരിക്കുനന്ത്. രണ്ടാം മോദി സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് 20,000 കോടിയുടെ രാജ്യതലസ്ഥാനത്തെ പുതിയ പാര്‍ലമെന്‍റ് മന്ദിരം.
പദ്ധതി ഇങ്ങനെ
ത്രികോണാകൃതിയിലുള്ള പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനൊപ്പം പ്രധാനമന്ത്രിക്കും വൈസ് പ്രസിഡന്‍റിനുമായി പുതിയ വസതി, ശാസ്ത്രി ഭവൻ, നിർമ്മൻ ഭവൻ, ഉദ്യോഗ് ഭവൻ, കൃഷി ഭവനൻ, വായു ഭവൻ എന്നിവയുൾപ്പെടെ 10 പുതിയ കെട്ടിട നിർമാണ ബ്ലോക്കുകൾ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി.
9.5 ഏക്കർ സ്ഥലത്ത്
900-1000 ആളുകളെ ഉള്‍ക്കൊള്ളുന്ന ലോക്സഭ, രാജ്യസഭ, ഇപ്പോഴുള്ള ഹാളിന് സമാനമായി ഒരു കോമണ്‍ ലോഞ്ച് എന്നിവയും എല്ലാ എംപിമാരുടെ ഓഫീസും ഇതിൽ ഉൾപ്പെടുന്നു.നിലവിലുള്ള കെട്ടിടത്തിന് സമീപം 9.5 ഏക്കർ സ്ഥലത്താണ് പുതിയ പാർലമെന്റ് മന്ദിരം കെട്ടിടം നിർമ്മിക്കുക. പുതിയ പ്രൊജക്ട് പ്രകാരം പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും സൗത്ത് ബ്ലോക്കിന് സമീപത്തേക്ക് മാറ്റും.
92 വർഷത്തെ പഴക്കം
ഉപരാഷ്ട്രപതിയുടെ പുതിയ വീട് നോർത്ത് ബ്ലോക്കിന് സമീപത്തായിരിക്കും.പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും മാറ്റുന്നതിന് വഴിയൊരുക്കി സൗത്ത് ബ്ലോക്കിന്റെ വടക്ക് ദിശയിലും ഡൽഹൗസി റോഡിന്റെ തെക്ക് വശത്തും മറ്റൊരു പാർപ്പിട സമുച്ചയവും വികസിപ്പിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.92 വര്‍ഷത്തെ പഴക്കമാണ് നിലവിലെ പാര്‍ലമെന്‍റ് മന്ദിരത്തിന് ഉള്ളത്.
രണ്ട് വർഷത്തിനുള്ളിൽ
1912-13 കാലയളവില്‍ എഡ്വിന്‍ ലുട്ടിന്‍സ്, ബെര്‍ബര്‍ട്ട് ബക്കര്‍ എന്നിവരാണ് മന്ദിരം തയ്യാറാക്കിയത്. 2022 ഓടെയാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം പണിയാൻ ഒരുങ്ങുന്നത്.ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എച്ച്സിപി ഡിസൈന്‍ എന്ന കമ്പനിയാണ് ത്രികോണാകൃതിയില്‍ ഉള്ള പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ രൂപകല്‍പ്പന തയ്യാറാക്കിയത്.
രൂക്ഷ വിമർശനം
അതേസമയം പാർലമെന്റ് മന്ദിരം ധൃതി പിടിച്ച് പണിയാനുള്ള സർക്കാർ നടപടിക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. കൊവിഡ് ഭീതിയ്ക്കിടെയുള്ള തിരുമാനം എന്നത് കൊണ്ട് മാത്രമല്ല, പുതിയ കെട്ടിടത്തിന്റെ ആവശ്യം എന്താണെന്നും ചിലർ വിമർശനം ഉയർത്തുന്നുണ്ട്. നടപടിക്കെതിരെ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ തൽവീർ സിംഗ് പരസ്യമായി രംഗത്തെത്തി.
വലിയ ആശങ്ക
പാർലമെന്റ് മന്ദിരവും സെൻട്രൽ വിസ്റ്റയും മാറ്റാനുള്ള പദ്ധതിക്ക് ഇന്നലെ പാർലമെന്റ് അംഗീകാരം നൽകിയതിൽ വലിയ ആശങ്കയുണ്ട്. ഒരു പൊതുചർച്ച പോലും നടത്താതെയാണ് ദില്ലിയുടെ ഹൃദയമായ മന്ദിരത്തെ മാറ്റാൻ ഒരുങ്ങുന്നത്, അതും അറിയപ്പെടാതെ ഒരു ആർക്കിടെക്റ്റിന്റെ നേതൃത്വത്തിൽ. ഇത് എങ്ങനെയാണ്, എന്തുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തു.
യെച്ചൂരിയും
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇതിനെതിരെ രംഗത്തെത്തി. മോദി സർക്കാരിന്റെ മുൻഗണനകൾ വളരെ ക്രൂരമാണ്. ഈ COVID-19 വെല്ലുവിളിയെ നേരിടാൻ എല്ലാ വിഭവങ്ങളും സമാഹരിക്കേണ്ട സമയത്ത് 20,000 കോടിയുടെ സെൻട്രൽ വിസ്റ്റ പ്രോജക്റ്റിനായി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നു, ലജ്ജ തോന്നുന്നു, യെച്ചൂരിയുടെ ട്വീറ്റിൽ പറയുന്നു.