പച്ചക്കറി ചാക്കുകൾക്കുള്ളിൽ കള്ളപ്പണം കടത്താൻ ശ്രമം; 3 മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിൽ
ഉരുളകിഴങ്ങിന്റെയും സവാളയുടെയും ചാക്കുകൾക്ക് അകത്താണ് ഇവർ പണം സൂക്ഷിച്ചിരുന്നത്
ബംഗലൂരു: ലോറിയില്‍ 4.12 കോടി രൂപ കടത്താന്‍ ശ്രമിച്ച മലയാളി യുവാക്കളെ ബംഗലൂരു പൊലീസ് അറസ്റ്റ് ചെയ്തു. സവാളയുടെയും ഉരുളക്കിഴങ്ങിന്‌റേയും ചാക്കുകള്‍ക്കുള്ളിലാണ് ഇവര്‍ കണക്കില്‍പ്പെടാത്ത പണം കടത്താന്‍ ശ്രമിച്ചത്. കേരള രജിസ്‌ട്രേഷനില്‍ ഉള്ള മിനി ലോറിയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പുതിയ രണ്ടായിരം രൂപയുടെയും അഞ്ചൂറ് രൂപയുടെയും നോട്ടുകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
കൊടിഗേഹള്ളി ഏരിയയില്‍ അനധികൃതമായി പണം എത്തുന്നെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരിച്ചലില്‍ ആണ് കള്ളപ്പണം കണ്ടെടുത്തത്. മലയാളികളായ മുഹമ്മദ് അഫ്‌സല്‍, അബ്ദുള്‍ യാസര്‍, ഷംസുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
സവാള നിറച്ച 35 ചാക്കുകളിലും ഉരുളകിഴങ്ങിന്‌റെ 10 ചാക്കുകള്‍ക്കും അകത്താണ് കള്ളപ്പണം ഒളിപ്പിച്ചിരുന്നത്. ഇത്രയധികം പുതിയ 2000 നോട്ടുകള്‍ എവിടെ നിന്നാണ് അഫ്‌സലിനും സംഘത്തിനും ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വന്‍കള്ളപ്പണ ശൃഖലയിലെ കണ്ണികള്‍ മാത്രമാണ് ഇവരെന്നാണ് പൊലീസിന്‌റെ അനുമാനം. പണം ബംഗളൂരുവില്‍ എത്തിക്കാനാണ് തങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതെന്ന് യുവാക്കള്‍ പറയുന്നു.
നോട്ടുകളുടെ സീരിയല്‍ നമ്പര്‍ പരിശോധിച്ച് ഏത് ബാങ്കില്‍ നിന്നാണ് ഇവര്‍ക്ക് പണം ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബംഗളൂരുവിലെ കള്ളപ്പണ ശൃഖലയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.