നോട്ടുക്ഷാമം തീര്‍ന്നില്ല..... 3000 കോടിയുടെ നോട്ടുകള്‍ അടിക്കും!! നൂറിന്റെ കാര്യത്തില്‍ മൗനം!!
നോട്ടുക്ഷാമം തീര്‍ന്നില്ലെന്ന് റിപ്പോര്‍ട്ട്
മുംബൈ: നോട്ടുനിരോധനത്തിന് ശേഷം രാജ്യം നോട്ടിന്റെ വിലയെന്താണെന്ന് ശരിക്കും അറിഞ്ഞതാണ്. കുറച്ച് കാലത്തിന് ശേഷം അതൊക്കെ മാറി എന്ന് കരുതിയതായിരുന്നു. എന്നാല്‍ ഇപ്പോഴിതാ വീണ്ടും അതേ പ്രശ്‌നം തന്നെ ആരംഭിച്ചിരിക്കുകയാണ്. എടിഎമ്മുകളില്‍ പണമില്ലാതെ നാട്ടുകാര്‍ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എടിഎമ്മുകളില്‍ പണം കൃത്യമായി ഉണ്ടെന്ന് തന്നെയാണ് സര്‍ക്കാരിന്റെ വാദം. എന്തായാലും നാട്ടുകാരുടെ നെട്ടോട്ടം മാറ്റാനാണ് സര്‍ക്കാരിന്റെ തീരുമാനം.
പുതുതായി 500 രൂപയുടെ നോട്ടുകള്‍ അച്ചടിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അതും 3000 കോടിയുടെ നോട്ടുകള്‍ അച്ചടിച്ചിറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം സാമ്പത്തിക കാര്യ സെക്രട്ടറി സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത പ്രതിസന്ധിയില്‍
കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ അല്ല പോകുന്നതെന്ന് ബാങ്കുകള്‍ മനസിലാക്കിയിട്ടുണ്ട്. ഇക്കാര്യം അവര്‍ റിസര്‍വ് ബാങ്കിനെയും സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ട്. ഇത് മനസിലാക്കിയിട്ടാണ് നോട്ടടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതെന്നാണ് സൂചന. അതേസമയം രാജ്യത്ത് 500, 200, 100 രൂപ നോട്ടുകള്‍ക്ക് ക്ഷാമമില്ലെന്ന് സമ്പത്തികകാര്യ സെക്രട്ടരി സുഭാഷ്ചന്ദ്ര ഗാര്‍ഗ് പറഞ്ഞു. ആവശ്യം വര്‍ധിച്ച് വരുന്നതിനാലാണ് ദിനംപ്രതി 3000 കോടിയുടെ 500 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഉടന്‍ വിപണിയിലേക്കെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നോട്ട് ദൗര്‍ലഭ്യമില്ല
രാജ്യത്ത് നോട്ടുക്ഷാമം ഉണ്ടെന്ന് വെറുതെ പറയുകയാണ്. ആവശ്യം വര്‍ധിച്ചത് മാത്രമാണ് ഇപ്പോഴത്തെ പ്രശ്‌നം. ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്തെ 85 ശതമാനം എടിഎമ്മുകളും പ്രവര്‍ത്തനക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു. 7 ലക്ഷം കോടിയുടെ 2000 രൂപാ നോട്ടുകള്‍ ഇപ്പോള്‍ എടിഎമ്മുകളിലുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് ധാരാളമാണ്. അതുകൊണ്ട് നോട്ടുപ്രതിസന്ധി പരിഹരിക്കാന്‍ 2000 രൂപയുടെ നോട്ടുകള്‍ പുതുതായി അച്ചടിക്കില്ലെന്നും സുഭാഷ്ചന്ദ്ര ഗാര്‍ഗ് വ്യക്തമാക്കി. അതേസമയം പ്രതിസന്ധി ഉണ്ടെങ്കില്‍ നോട്ടുകള്‍ വീണ്ടും അടിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പലിശ നിരക്ക് ഉയര്‍ത്തില്ല
സര്‍ക്കാരില്‍ നിന്ന് പലിശ നിരക്ക് ഉയര്‍ത്താനുള്ള നിര്‍ദേശം വന്നിട്ടുണ്ടെന്ന് ഗാര്‍ഗ് പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യം പരിശോധിക്കുമ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം വലിയ രീതിയില്‍ ഉയരുകയോ ഉല്‍പ്പന്നങ്ങളില്‍ അമിത വളര്‍ച്ച ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും ഗാര്‍ഗ് പറഞ്ഞു. അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകളാണ് ആളുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് അഞ്ഞൂറിന്റെ നോട്ടുകള്‍ കൂടുതലായി അടിക്കാന്‍ തീരുമാനിച്ചത്. അതുകൊണ്ട് താല്‍ക്കാലിക പ്രതിസന്ധികള്‍ അവസാനിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നൂറിനെ കുറിച്ച് മിണ്ടിയില്ല
നൂറുരൂപാ നോട്ടുകള്‍ അച്ചടിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ല. കടുത്ത പ്രതിസന്ധിയിലാണ് ഉപയോക്താക്കളെന്നും 100 രൂപയുടെ നോട്ടുകള്‍ കിട്ടാക്കനിയാണെന്നുമാണ് സൂചന. ബാങ്കുകള്‍ നൂറുരൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ നിറയ്ക്കുന്നത് കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വിപണിയില്‍ പ്രചാരത്തിലുള്ള 100 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും എടിഎമ്മുകളില്‍ നിറയ്ക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ളതാണ്. ചെറിയ മൂല്യമുള്ള വനോട്ടുകളുടെ വിതരണം കുറയുന്നുവെന്ന ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കൂടുതലായി അടിക്കുമോ എന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടില്ല.
പുതിയ നോട്ടുകള്‍ അടിക്കണം
ആര്‍ബിഐയുമായി നോട്ടിന്റെ കാര്യത്തില്‍ സാധാരണ ബാങ്കുകള്‍ തെറ്റിയെന്നാണ് സൂചന. പല ഉപയോക്താക്കളും പരാതിയുമായി എത്തുമ്പോള്‍ ഒന്നും പറയാനാവാത്ത അവസ്ഥയാണുള്ളതെന്ന് ബാങ്കുകള്‍ പറയുന്നു. 100 രൂപയുടെ നോട്ടുകള്‍ കൂടുതലായി അച്ചടിച്ച് വിതരണത്തിനെത്തിക്കണെന്നാണ് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. 500 രൂപയുടെ നോട്ടുകള്‍ കൂടുതലായി അടിച്ചത് കൊണ്ട് വലിയ പ്രയോജനമില്ലെന്നും ഇവര്‍ പറയുന്നു. ഈ നോട്ടുകള്‍ മാറികിട്ടണമെങ്കില്‍ നൂറിന്റെ നോട്ടുകള്‍ വേണം എന്ന അവസ്ഥയാണ് ഉള്ളതെന്നാണ് സൂചന. നോട്ടുനിരോധനത്തിന് ശേഷം 100 രൂപ നോട്ടുകളുടെ വിനിമയം വര്‍ധിച്ചതാണ് പ്രതിസന്ധിക്ക് കാരണമായി ബാങ്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
15 ലക്ഷം സ്ത്രീധനമില്ല...... പത്താം നാള്‍ നവവധുവിനെ വെടിവെച്ച് കൊന്നു!! പോലീസിന് മുന്നില്‍ നാടകം!
ജീതുവിനെ ചുട്ടുകൊല്ലാൻ വിരാജിന്റെ പക്കൽ പെട്രോൾ ബോംബ്.. ഭാര്യയോട് കൊടുംപക! കുറ്റസമ്മത മൊഴി പുറത്ത്