ബിജെപി വമ്പന്‍ ജയം നേടിയതെങ്ങനെ? ഇവിഎം തട്ടിപ്പ് വെറും വ്യാജം, ആര്‍എസ്എസിന്റെ പദ്ധതി
Recommended Video
ദില്ലി: റെക്കോഡ് ഭൂരിപക്ഷം നേടിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത്. വോട്ടിങ് മെഷീനില്‍ തട്ടിപ്പ് നടത്തിയാണ് ഇത് സാധിച്ചതെന്ന് ചിലര്‍ സംശയിക്കുന്നു. എന്നാല്‍ അത്തരം വാദങ്ങളെല്ലാം അനര്‍ഥമാണെന്നാണ് പുതിയ ചില വിവരങ്ങള്‍ വ്യക്തമാക്കുന്നത്. തികഞ്ഞ അച്ചടക്കത്തോടെ, ആസൂത്രിതമായി നടപ്പാക്കിയ പദ്ധതികളാണ് മോദിക്ക് ഗുണം ചെയ്തത്. ഇതിന് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു. കാലേകൂട്ടി അവര്‍ പദ്ധതികള്‍ തയ്യാറാക്കുകയും തിരിച്ചടി ലഭിക്കാന്‍ സാധ്യതയുള്ള എല്ലാ വഴികളും അടച്ച് മോദിക്ക് എളുപ്പവഴി ഒരുക്കുകയുമായിരുന്നു ആര്‍എസ്എസ്.
ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളോളം സൂക്ഷ്മമായി നിരീക്ഷിക്കുകയും ഒട്ടേറെ ആര്‍എസ്എസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്ത അമേരിക്ക കേന്ദ്രമായുള്ള മാധ്യമപ്രവര്‍ത്തകര്‍ ശ്രീധര്‍ ദാംലെ നല്‍കുന്ന വിശദീകരണം ഏറെ ശ്രദ്ധിക്കപ്പെടുന്നു. അമേരിക്കന്‍ എഴുത്തുകാരന്‍ വാള്‍ട്ടര്‍ ആന്‍ഡേഴ്‌സണിനൊപ്പം ചേര്‍ന്ന് ശ്രീധര്‍ ദാംലെ ഇറക്കിയ ആര്‍എസ്എസ്; അകത്തളങ്ങളിലേക്കുള്ള വീക്ഷണം എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അദ്ദേഹം ന്യൂസ്18ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി വീണ്ടും അധികാരം പിടിക്കാന്‍ ആര്‍എസ്എസ് നടത്തിയ നീക്കങ്ങള്‍ വിശദീകരിച്ചത്.......
പ്രത്യേക പരിശീലനം
തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക പരിശീലനം നേടിയ പ്രചാരകരെ കഴിഞ്ഞ ജനുവരിയില്‍ തന്നെ ആര്‍എസ്എസ് തയ്യാറാക്കി നിര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതി പ്രഖ്യാപിച്ച ഉടനെ അവര്‍ കര്‍മനിരതരായി. നോട്ടയ്ക്ക് വോട്ട് ചെയ്ത് അവസരം നഷ്ടമാക്കരുത് എന്നതായിരുന്നു ഇവരുടെ ആദ്യ പ്രചാരണം.
നോട്ടക്കെതിരെ.... കാരണം
രാജസ്ഥാനിലും മധ്യപ്രദേശിലും കര്‍ണാടകയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപിക്ക് തിരിച്ചടിയായത് നോട്ടയായിരുന്നു. നോട്ടയ്ക്ക് ഉയര്‍ന്ന വോട്ടാണ് ഇവിടെയെല്ലാം കിട്ടിയത്. തുടര്‍ന്നാണ് നോട്ടയ്ക്ക് വോട്ട് ചെയ്യുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമം തുടങ്ങിയത്.
വീണുകിട്ടിയ അവസരം നേട്ടമായി
മധ്യവര്‍ഗത്തിനിടയില്‍ സര്‍ക്കാരിനോട് അനിഷ്ടം നിലനില്‍ക്കുന്നുവെന്ന് ആര്‍എസ്എസ്സിന് ബോധ്യമായിരുന്നു. എന്നാല്‍ പുല്‍വാമ, ബാലാക്കോട്ട് ആക്രമണങ്ങള്‍ക്ക് ശേഷം നടത്തിയ സര്‍വ്വെയില്‍ മധ്യവര്‍ഗം നിലപാട് മാറ്റിയെന്ന് ആര്‍എസ്എസിന് ബോധ്യമായി. അത് അവര്‍ക്ക് പ്രചാരണം എളുപ്പമാക്കി.
സംവാദത്തില്‍ പങ്കാളികളാകരുത്
ബിജെപിയെ കുറിച്ച് ജനങ്ങളില്‍ പ്രത്യേകം പ്രചാരണം രണ്ടു വര്‍ഷം മുമ്പ് തന്നെ ആര്‍എസ്എസ് തുടങ്ങിയിരുന്നു. 30-35 പ്രായമുള്ളവരെയാണ് പ്രചാരണത്തിന് ഉപയോഗിച്ചത്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. രാഷ്ട്രീയ സംവാദത്തില്‍ പങ്കാളികളാകരുതെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു.
അഴിമതിയില്ലാത്ത സര്‍ക്കാര്‍
ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് പരിശീലനം ലഭിച്ചവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉണര്‍ത്തി. അഴിമതിയുടെ കറ പുരളാത്ത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത് എന്നായിരുന്നു ഇവരുടെ മറ്റൊരു പ്രചാരണ വിഷയം. സേവാ ഭാരതി, വനവാസി കല്യാണ്‍ ആശ്രമം തുടങ്ങിയ സംഘടനകളുടെ സഹായവും ബിജെപിക്ക് ലഭിച്ചു.
ആര്‍എസ്എസ് തെളിച്ച വഴിയിലേക്ക്
ചിട്ടയായ പ്രവര്‍ത്തനവും പദ്ധതി ആസൂത്രണവും അനുബന്ധ സംഘടനകളെ കൃത്യമായി ഉപയോഗിക്കുകയും ചെയ്തതോടെ ആര്‍എസ്എസ് തെളിച്ച വഴിയിലേക്ക് വോട്ടര്‍മാര്‍ എത്തുകയായിരുന്നു. അസമിലും ത്രിപുരയിലുമെല്ലാം ബിജെപിക്ക് ഗുണം ചെയ്തതും ആര്‍എസ്എസിന്റെ ഈ പ്രവര്‍ത്തനമാണ്.
ദശാബ്ദങ്ങള്‍ നീണ്ട പ്രവര്‍ത്തനം
ആര്‍എസ്എസിന്റെ ദശാബ്ദങ്ങള്‍ നീണ്ട പ്രവര്‍ത്തനം തന്നെയാണ് ഒഡീഷയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപിക്ക് നേട്ടമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസും ബിജെപിയും പരോക്ഷമായി യോജിച്ചാണ് നീങ്ങിയത്. ആര്‍എസ്എസിന്റെ പ്രവര്‍ത്തകര്‍ക്ക് പുറമെ അമിത് ഷാ ബിജെപിയുടെ തിരഞ്ഞെടുത്ത പ്രവര്‍ത്തകരെയും കളത്തിലിറക്കിയിരുന്നു.
കൃത്യമായിരുന്നു ആര്‍എസ്എസിന്റെ കണക്ക്
വളരെ കൃത്യമായിരുന്നു ആര്‍എസ്എസിന്റെ കണക്കുകള്‍. മെയ് 18ന് മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ പറഞ്ഞത് ബിജെപി 299 സീറ്റില്‍ ജയിക്കുമെന്നാണ്. എന്‍ഡിഎ 340സീറ്റിലും ജയിക്കുമെന്ന്. നാഗ്പൂരില്‍ മൂന്നാംവര്‍ഷ പരിശീലനം നേടുന്ന 850 വിദ്യാര്‍ഥികളോ 300 അധ്യാപകരോ മെയ് 23ന് ടിവി നോക്കിയിരുന്നില്ല. അവര്‍ക്ക് ബിജെപിയുടെ വിജയം ഉറപ്പായിരുന്നു.
ആര്‍എസ്എസ് നിരോധന ഭയമോ
കോണ്‍ഗ്രസിന്റെയും മറ്റു ചില പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ ആര്‍എസ്എസിനെതിരെ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ അവര്‍ അധികാരത്തിലെത്തുമെന്നോ എത്തിയാല്‍ ആര്‍എസ്എസിനെ നിരോധിക്കുമെന്നോ അവര്‍ ഭയപ്പെട്ടിരുന്നേ ഇല്ല. 1992 ഡിസംബറിലാണ് അവസാനമായി ആര്‍എസ്എസ് നിരോധിച്ചത്. പക്ഷേ കോടതി ഇടപെട്ടു നിരോധനം നീക്കി.
നിരോധിച്ചുവെന്ന് ഇരിക്കട്ടെ
ഇനിയും ആര്‍എസ്എസിനെ നിരോധിച്ചുവെന്ന് ഇരിക്കട്ടെ. അത് രാജ്യവ്യാപകമായി നടപ്പാക്കാന്‍ സാധിക്കില്ല. ജയ്പൂര്‍, ഭോപ്പാല്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ മാത്രമായി നിരോധനം ഒതുങ്ങും. അടിച്ചമര്‍ത്തല്‍ നടക്കില്ല എന്ന് ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. കാരണം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പോലും അവര്‍ക്ക് വന്‍ സ്വീകാര്യതയാണ്.
മോദി സന്യാസിയായ രാജാവ്
മോദിയെ സന്യാസിയായ രാജാവായി ചിത്രീകരിക്കുകയാണ് ആര്‍എസ്എസ് ചെയ്തത്. കുടുംബം ഉപേക്ഷിച്ച് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയായി പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ മാതാവ് ഇരുമുറി വീട്ടില്‍ കഴിയുന്നു. സഹോദരന്‍ യാതൊരു വിഐപി സുരക്ഷയുമില്ലാതെ ജീവിക്കുന്നു. മോദി ദിവസവും 18 മണിക്കൂര്‍ ജോലി ചെയ്യുന്നു. ഒരു ദിവസം പോലും അവധി എടുക്കുന്നില്ല. ഇക്കാര്യങ്ങളും ആര്‍എസ്എസ് പ്രചരിപ്പിച്ചു.
വിവാദ വിഷയങ്ങളില്‍
കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനാ ആര്‍ട്ടിക്കിളുകള്‍ നിയമക്കുരുക്കുകള്‍ക്ക് ഇടയാക്കുമെന്ന് ആര്‍എസ്എസിന് അറിയാം. എന്നാല്‍ രാമക്ഷേത്ര വിഷയം സുപ്രീകോടതി അനാവശ്യമായി വൈകിക്കുകയാണെന്ന് ആര്‍എസ്എസ് പറയുന്നു. കോടതിയെ ബഹുമാനിച്ച് അവര്‍ കാത്തിരിപ്പ് തുടരുന്നു.
കശ്മീര്‍ വിഷയത്തിന് പ്രാധാന്യം
ബിജെപിക്കെതിരായ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആര്‍എസ്എസ്സിന് രാമക്ഷേത്ര വിവാദം ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ കശ്മീരുമായി ബന്ധപ്പെട്ട വിവാദം തന്നെ അവര്‍ക്ക് പ്രതീക്ഷ നല്‍കി. ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ എടുത്തുകളയണമെന്ന് ആര്‍എസ്എസ് പ്രചരിപ്പിക്കുകയും ചെയ്തു.
2021 ആകുമ്പോഴേക്കും ഒരുലക്ഷം ശാഖകള്‍
2021 ആകുമ്പോഴേക്കും ഒരുലക്ഷം ശാഖ രൂപീകരിക്കാനാണ് ആര്‍എസ്എസ് ഉദ്ദേശിക്കുന്നത്. നിലവില്‍ 78000 ത്തിനും 80000 ത്തിനുമിടയില്‍ ശാഖകളാണുള്ളത്. അഞ്ച് ലക്ഷം ഗ്രാമങ്ങളില്‍ ആശയം പ്രചരിപ്പിച്ച കഴിഞ്ഞു. പക്ഷേ ദളിത്-ഒബിസി വിഭാഗത്തെ പൂര്‍ണമായി വരുതിയിലാക്കാന്‍ ആര്‍എസ്എസിന് സാധിച്ചിട്ടില്ല.
ഇനി കൂടുതല്‍ ലക്ഷ്യമിടുന്നത്
കോളജ് വിദ്യാര്‍ഥികളെയും പുതിയ ജോലിക്കാരെയുമാണ് ഇപ്പോള്‍ സംഘം ലക്ഷ്യമിടുന്നത്. വനിതാ പ്രചാരകരെ കൂടുതലായി രംഗത്തിറക്കുന്നുണ്ട്. വനിതകള്‍ക്കിടയില്‍ സ്വാധീനം ശക്തമാക്കാനും ആര്‍എസ്എസ് പദ്ധതിയിടുന്നുണ്ടെന്നും ശ്രീധര്‍ ദാംലെ അഭിമുഖത്തില്‍ പറഞ്ഞു.
രാഹുല്‍ രഹസ്യനീക്കം തുടങ്ങി; മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരെയും മാറ്റും, 15 ദിവസം സമയം