താജ്മഹൽ പരിസരത്ത് ആർഎസ്എസ് ശാഖ നടത്തണം! നടക്കില്ലെന്ന് പോലീസ്.. സംഘർഷഭരിതം ആഗ്ര!
ആഗ്ര: രാജ്യത്തിന്റെ അഭിമാനമായ താജ്മഹലില്‍ സംഘപരിവാറുകാര്‍ കണ്ണ് വെച്ചിട്ട് നാളുകളേറെയായി. ഷാജഹാനും താജ്മഹലിനും എതിരെ നുണപ്രചാരണത്തിന്റെ കെട്ട് തന്നെ സംഘപരിവാര്‍ അഴിച്ച് വിട്ടിരിക്കുന്നു. താജ്മഹലിന്റെ യഥാര്‍ത്ഥ നാമം തേജോമഹാലയ എന്നാണെന്നും അത് ശിവക്ഷേത്രമായിരുന്നുവെന്നുമാണ് സംഘപരിവാര്‍ നടത്തുന്ന പ്രചരണം.
അടുത്ത ഒരു ബാബറി മസ്ജിദ് ആണോ സംഘപരിവാര്‍ ലക്ഷ്യമിടുന്നത് എന്ന് തന്നെ വേണം ധരിക്കാന്‍. തുടര്‍ച്ചയായി താജ്മഹലിനെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ സംഘപരിവാര്‍ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. അടുത്തിടെയാണ് വിഎച്ച്പി ആക്രമണം താജ്മഹലിന് നേര്‍ക്കുണ്ടായത്. ഇപ്പോഴിതാ ആര്‍എസ്എസുകാര്‍ പുതിയ പ്രശ്‌നവുമായി എത്തിയിരിക്കുന്നു.
താജ്മഹലിന് സമീപത്ത് ശാഖ
രണ്ട് ദിവസങ്ങളായി സംഘര്‍ഷത്തിന്റെ വക്കിലാണ് താജ്മഹല്‍ പരിസരം. താജ്മഹലിന് സമീപത്ത് ശാഖ നടത്തണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് രംഗത്ത് വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ താജ്മഹലിന് സമീപത്ത് ശാഖ നടത്താനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ ആര്‍എസ്എസുകാര്‍ സ്ഥലത്ത് പ്രതിഷേധ ധര്‍ണ നടത്തുകയാണ്. എന്ത് വില കൊടുത്തും ശാഖ നടത്തും എന്നാണ് ആര്‍എസ്എസ് ധാര്‍ഷ്ട്യം.
തർക്ക പ്രദേശം
താജ്മഹലും പരിസര പ്രദേശങ്ങളും കനത്ത സുരക്ഷാ സംവിധാനത്തിന് അകത്താണ്. ഇവിടങ്ങളില്‍ യാതൊരു രാഷ്ട്രീയ പാര്‍ട്ടികളുടേയും പരിപാടി നടത്താന്‍ പോലീസ് അനുവദിക്കാറില്ല. താജ്മഹലിന് സമീപത്തുള്ള പവന്‍ ധാം കോളനിയിലാണ് ആര്‍എസ്എസ് ശാഖ നടത്താന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇത് തര്‍ക്ക പ്രദേശമാണ് എന്നത് കൊണ്ട് തന്നെ പോലീസ് അനുമതി നിഷേധിച്ചു.
അനുമതി നിഷേധിച്ചു
പ്രസ്തുത സ്ഥലത്ത് മുസ്ലീംങ്ങളെ ഉറൂസ് നടത്താന്‍ പോലും പോലീസ് അനുവദിക്കാറില്ല. സംഘര്‍ഷ സാധ്യതയുള്ള പ്രദേശമായതിനാല്‍ തന്നെ ഇവിടെ 24 മണിക്കൂറും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ 6 മാസത്തോളമായി കനത്ത സുരക്ഷയിലാണ് ഈ പ്രദേശം. അതുകൊണ്ട് തന്നെ ഇവിടെ ശാഖ നടത്താന്‍ അനുവദിക്കുന്ന പ്രശ്‌നമുദിക്കുന്നതേ ഇല്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.
ശാഖ നടത്തിയേ ഒക്കൂ
എന്നാല്‍ നിയമം ലംഘിച്ചും ശാഖ നടത്തിയേ ഒക്കൂ എന്ന വാശിയിലാണ് ആര്‍എസ്എസ്. പോലീസുകാര്‍ സ്ഥലത്ത് നിന്നും മാറിനില്‍ക്കണമെന്നും യാതൊരു വിധ ഉപാധിയും കൂടാതെ തന്നെ സ്ഥലത്ത് നിശ്ചയിച്ച പ്രകാരം ശാഖ നടത്താന്‍ അനുവദിക്കണം എന്നുമാണ് ധര്‍ണ നടത്തുന്ന ആര്‍എസ്എസുകാരുടെ ആവശ്യം. വര്‍ഷങ്ങളായി ഈ സ്ഥലത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതാണെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.
തീവ്രവാദികളെ വളർത്തുന്നു
ആര്‍എസ്എസ് പ്രവര്‍ത്തകരോട് പോലീസ് അപമര്യാദയായി പെരുമാറിയെന്നും ശാഖ വഴി തീവ്രവാദികളെ വളര്‍ത്തുന്നുവെന്ന് ആക്ഷേപിച്ചതായും ആരോപണമുണ്ട്. ഈ സ്ഥലം മുസ്ലീം ആരാധനാസ്ഥലമാണെന്ന് ഒരു കൂട്ടരും അല്ലെന്ന് മറുഭാഗവും വാദിക്കുന്നു. പോലീസ് ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നുവെന്നാണ് നേരത്തെ സ്ഥലത്തെ മുസ്ലീം സമൂഹം ആരോപിച്ചിരുന്നത്.
Recommended Video
സംഘർഷഭരിതം
എന്നാലിപ്പോള്‍ മുസ്ലീം സമുദായം ഇടപെട്ടാണ് പോലീസ് ശാഖ നിര്‍ത്തിച്ചത് എന്ന് ആര്‍എസ്എസ് ആരോപിക്കുന്നു. സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ഒരു പരിപാടിയും സ്ഥലത്ത് അനുവദിക്കാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പോലീസ്. കഴിഞ്ഞ ആഴ്ചയാണ് താജ്മഹലിന് സമീപത്തുള്ള ഗേറ്റ് ക്ഷേത്രത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് വിഎച്ച്പിക്കാര്‍ തകര്‍ത്തത്.