മോദിയും അമിത് ഷായും എപ്പോഴും സഹായിക്കില്ല, ദില്ലി തോൽവിയിൽ വിലയിരുത്തലുമായി ആർഎസ്എസ്
ദില്ലി: ബിജെപിയെ നിയമസഭാ തിരഞ്ഞെടുപ്പുകൾ വിജയിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എപ്പോഴും കഴിയില്ലെന്ന് ആർഎസ്എസ് വിലയിരുത്തൽ. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ആർഎസ്എസ് മുഖപത്രത്തിൽ വന്ന ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടത്. 62 സീററുകളുമായി ആം ആദ്മി അധികാരം നിലനിർത്തിയപ്പോൾ 8 സീറ്റുകളിൽ മാത്രമാണ് ബിജെപി വിജയിച്ചത്.
കൊറോണ വൈറസ്; ഡയമണ്ട് പ്രിൻസസ് കപ്പലിൽ എട്ട് ഇന്ത്യക്കാർക്ക് വൈറസ് ബാധ
'2015ന് ശേഷം ബിജെപിയെ അടിത്തട്ടിൽ പുനരുജ്ജീവിപ്പിക്കുന്നതിലുണ്ടായ പരാജയവും തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുണ്ടായ പ്രചാരണത്തിലെ പോരായ്മകളും ദില്ലി തിരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള കാരണങ്ങളാണെന്ന് ആർഎസ്എസ് ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ സഹായിക്കാൻ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും എപ്പോഴും സാധിക്കില്ല. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി ദില്ലിയിൽ പുനസംഘടന നടത്തി ശക്തമായ സന്ദേശം നൽകുകയാണ് വേണ്ടതെന്നും മുഖപത്രത്തിൽ പറയുന്നു.
40 ലക്ഷത്തോളം പേർക്ക് പ്രയോജനം ലഭിക്കുന്ന ദില്ലിയിലെ 1700 അനധികൃത കോളനികൾ നിയമവിധേയമാക്കുമെന്ന ബിജെപിയുടെ വാഗ്ദാനം ജനങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആർഎസ്എസ് കുറ്റപ്പെടുത്തുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അണിനിരന്ന ശക്തമായ പ്രചാരണമായിരുന്നു ദില്ലിയിൽ ബിജെപി നടത്തിയത്.