സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ക്രെഡിറ്റ് ആര്‍എസ്എസ്സിന്... പരീക്കറുടെ വെളിപ്പെടുത്തല്‍
സർജിക്കൽ സ്ട്രൈക്കിൻറെ ക്രെഡിറ്റ് ആർഎസ്എസ്സിനാണെന്ന രീതിയിൽ മനോഹർ പരീക്കർ നടത്തിയ പ്രസംഗം വിവാദമാകുന്നു. ആർഎസ്എസ് പാഠങ്ങളാണ് അത്തരം ശക്തമായ തീരുമാനമെടക്കാൻ പ്രേരിപ്പിച്ചത് എന്നാണ് മന്ത്രി പറഞ്ഞത്
അഹമ്മദാബാദ്: പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പേരില്‍ എല്ലാ ഇന്ത്യക്കാരും അഭിമാനിക്കുന്നുണ്ടാകും. എന്നാല്‍ ചിലരെയെങ്കിലും ആ അഭിമാന ബോധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ വെളിപ്പെടുത്തല്‍.
സര്‍ജിക്കല്‍ സ്ട്രൈക്കിന് തന്നേയും പ്രധാനമന്ത്രിയേയും പ്രചോദിപ്പിച്ചത് ആര്‍എസ്എസ് നല്കിയ പാഠങ്ങളാണ് എന്നാണ് പരീക്കര്‍ പറഞ്ഞത്. അഹമ്മദാബാദിലെ നിര്‍മ യൂണിവേഴ്സിറ്റിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പരീക്കര്‍.
ഭരണത്തില്‍ ആര്‍എസ്എസ് ആശയങ്ങള്‍ കടന്നുവരുന്നു എന്ന ആക്ഷേപം നേരത്തേ തന്നെ പലരും ഉന്നയിച്ചതാണ്. സൈനിക കാര്യങ്ങളില്‍ കൂടി ആര്‍എസ്എസ് ആശയങ്ങള്‍ ഇടപെടാന്‍ തുടങ്ങിയാല്‍ മറ്റുള്ളവരുടെ കാര്യം എന്താകുമെന്ന ആശങ്കയും ചിലര്‍ പങ്കുവയ്ക്കുന്നു.
ഗാന്ധിയുടെ നാട്
പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മ ഗാന്ധിയുടെ നാട്ടില്‍ നിന്നുള്ള ആളാണ്. അത്തരം ഒരാള്‍ക്ക് സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നാണ് പരീക്കര്‍ പറഞ്ഞത്.
ഗോവയില്‍ നിന്ന്
യുദ്ധങ്ങള്‍ക്കൊന്നും വേദിയാകാത്ത ഗോവയില്‍ നിന്നുള്ള താനാണ് പ്രതിരോധ മന്ത്രി. തനിക്കും അത്തരത്തില്‍ ചിന്തിക്കാനാവുമായിരുന്നില്ലെന്നും പരീക്കര്‍ പറയുന്നു.
ആര്‍എസ്എസ്
ഗാന്ധിജിയുടെ നാട്ടില്‍ നിന്നുള്ള പ്രധാനമന്ത്രിയും ഗോവയില്‍ നിന്നുള്ള പ്രതിരോധമന്ത്രിയും. തികച്ചും വ്യത്യസ്തമായ ഒരു കൂട്ടുകെട്ടാണത്. എന്നാല്‍ ആര്‍എസ്എസ് നല്കിയ പാഠങ്ങളാകാം സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെ ഒരു ശക്തമായ തീരുമാനമെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചത് എന്നാണ് പരീക്കര്‍ പറഞ്ഞത്.
ക്രെഡിറ്റ് ആര്‍ക്ക്
അങ്ങനെ വരുമ്പോള്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ക്രെഡിറ്റ് പ്രതിരോധ മന്ത്രി ആര്എസ്എസ്സിനാണോ നല്‍കുന്നത് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. കോണ്‍ഗ്രസ് ഇത്തരം ഒരു ചോദ്യം ഉന്നയിച്ചുകഴിഞ്ഞു.
സൈനികരെ അപമാനിക്കല്‍
സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ക്രെഡിറ്റ് ആര്‍എസ്എസ്സിന് നല്‍കിക്കൊണ്ട് പരീക്കര്‍ സൈന്യത്തെ അപമാനിക്കുകയാണ് ചെയ്തത് എന്ന് കോണ്‍ഗ്രസ് നേതാവ് ശോഭ ഓസ ആരോപിച്ചു.
തെളിവ്
സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവ് ചോദിക്കുന്നവരെ മനോഹര്‍ പരീക്കര്‍ പരിഹസിക്കുകയും ചെയ്തു. തന്റെ മുത്തശ്ശി മരിക്കും വരെ മനുഷ്യന് ചന്ദ്രനില്‍ കാല് കുത്തിയ കാര്യം വിശ്വസിച്ചിരുന്നില്ല. അതിന്റെ ഫോട്ടോ കാണിച്ചിട്ട് പോലും. അതുപോലെ രാജ്യത്തുള്ള ചിലര്‍, അവര്‍ ഒരിക്കലും വിശ്വസിക്കില്ല എന്നായിരുന്നു പരിഹാസം.
ആക്രമിച്ചത്
ഉറി ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ പാക് അധീന കശ്മീരില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്. നാല്പതോളം ഭീകരരെ വധിച്ചു എന്നാണ് സൈന്യം അവകാശപ്പെടുന്നത്.
പുതിയ വിവാദം
സര്‍ജിക്കല്‍ സ്ട്രൈക്കിനെ ആര്‍എസ്എസ്സുമായി ബന്ധിപ്പിച്ചതോടെ പുതിയ വിവാദത്തിനാണ് തിരിതെളിഞ്ഞിട്ടുള്ളത്. ഇതിനെ ബിജെപി നേതൃത്വം എങ്ങനെ നേരിടും എന്നതിനാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാത്തിരിക്കുന്നത്.