പുതിയ നീക്കത്തിന് ആർഎസ്എസ്, സൈനിക സ്കൂളുകൾ തുടങ്ങുന്നു, തുടക്കം ഉത്തർ പ്രദേശിൽ നിന്ന്!
Recommended Video
ദില്ലി: മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സൈന്യം അടക്കമുളള രാജ്യത്തിന്റെ സംവിധാനങ്ങളെയെല്ലാം സര്‍ക്കാരിന് വിധേയമാക്കിയിരിക്കുകയാണ് എന്ന് ആരോപണമുണ്ട്. ബലാക്കോട്ട് മിന്നലാക്രമണം നടത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക തലവന്മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന അദ്ദേഹത്തിന്റെ തന്നെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.
അതിനിടെയാണ് ആര്‍എസ്എസ് നേതൃത്വത്തില്‍ സൈനിക സ്‌കൂളുകള്‍ ആരംഭിക്കാനുളള നീക്കം നടക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് ആര്‍എസ്എസ് സൈനിക സ്‌കൂള്‍ തുടങ്ങാനിരിക്കുന്നത്.
സൈനിക സ്‌കൂളുകള്‍ തുടങ്ങുന്നു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈനിക സ്‌കൂളുകള്‍ തുടങ്ങാനാണ് ആര്‍എസ്എസ് തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍ പ്രദേശിലെ ബുലന്ദ് ശെഹര്‍ ജില്ലയിലെ ശികര്‍പ്പൂരിലാണ് ആദ്യത്തെ സൈനിക സ്‌കൂള്‍ ആരംഭിക്കുന്നത്. സൈന്യത്തില്‍ പ്രവേശനം നേടാനുളള പരിശീലനമാണ് ഇത്തരം സ്‌കൂളുകളില്‍ നല്‍കുക. കേന്ദ്ര സര്‍ക്കാരിന് കീഴിലുളള സൈനിക സ്‌കൂളുകളുടെ മാതൃകയിലാവും ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക.
ആൺകുട്ടികൾക്ക് വേണ്ടി മാത്രം
2020 ഏപ്രിലിലാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുക. ആദ്യ ബാച്ചില്‍ 160 വിദ്യാര്‍ത്ഥികളായിരിക്കും ഉണ്ടാവുക. ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് സൈനിക സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കുക. ആര്‍എസ്എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതിയാണ് സൈനിക സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുക. സിബിഎസ്സി സിലബസ്സില്‍ ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് ഈ സ്‌കൂളുകളില്‍ പഠിപ്പിക്കുക.
രജ്ജു ഭയ്യ സൈനിക് വിദ്യാമന്ദിര്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍
മുന്‍ ആര്‍എസ്എസ് തലവന്‍ രജ്ജു ഭയ്യ എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗിന്റെ പേരിലാണ് സ്‌കൂളുകള്‍ ആരംഭിക്കുന്നത്. രജ്ജു ഭയ്യ സൈനിക് വിദ്യാമന്ദിര്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നാണ് സ്‌കൂളിന്റെ പേര്. ആദ്യ സ്‌കൂള്‍ നിര്‍മ്മിക്കുന്ന ബുലന്ദ് ശഹറിലെ ശികര്‍പ്പൂര്‍ രാജേന്ദ്ര സിംഗിന്റെ ജന്മസ്ഥലം കൂടിയാണ്. സൈന്യത്തില്‍ സേവനം അനുഷ്ഠിക്കവേ കൊല്ലപ്പെട്ട ഓഫീസര്‍മാരുടെ മക്കള്‍ക്ക് ഈ സ്‌കൂളില്‍ സംവരണം നല്‍കും. രക്തസാക്ഷികളായ സൈനികരുടെ മക്കളായ 56 പേര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം അനുവദിക്കുക.
കാവിവല്‍ക്കരിക്കാനുളള നീക്കം
ആര്‍എസ്എസ് അനുഭാവികളായ മുന്‍ സൈനിക ഉദ്യോഗസ്ഥരാവും ഈ സ്‌കൂളുകള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുക. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലുളള സ്‌കൂളുകള്‍ സ്ഥാപിക്കപ്പെടുന്നത് എന്ന് വിദ്യാഭാരതി കണ്‍വീനര്‍ അജയ് ഗോയല്‍ പറഞ്ഞു. ഇത് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും അജയ് ഗോയല്‍ പറഞ്ഞു. അതേസമയം സൈന്യത്തെ കൂടി കാവിവല്‍ക്കരിക്കാനുളള നീക്കമാണ് നടക്കുന്നത് എന്നാണ് സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കാനുളള ആര്‍എസ്എസ് നീക്കത്തിന് എതിരെ വിമര്‍ശനം ഉയരുന്നത്.