സുപ്രീം കോടതി വിധി ആചാരങ്ങള്‍ പരിഗണിച്ചില്ല.... ശബരിമലയില്‍ നിലപാട് മാറ്റി ആര്‍എസ്എസ്
ദില്ലി: ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ സുപ്രീം കോടതി വിധിയെ ന്യായീകരിക്കുന്ന നിലപാടായിരുന്നു ആര്‍എസ്എസ് എടുത്തിരുന്നത്. എന്നാല്‍ അവസരം വന്നപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ് അവര്‍. സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ അഭിപ്രായ സമന്വയം ഇല്ലെന്നും ആചാരങ്ങള്‍ പരിഗണിക്കാതെയെന്നും മോഹന്‍ ഭാഗവത് കുറ്റപ്പെടുത്തി. വിജയദശമിദിന സന്ദേശത്തിലാണ് ആര്‍എസ്എസിന്റെ നിലപാട് മാറ്റം. അതേസമയം ആര്‍എസ്എസിന്റെ നിലപാടില്‍ പ്രതിരോധത്തിലായിരുന്ന ബിജെപി സംസ്ഥാന ഘടകത്തിന് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
ശബരിമല വിധിയുമായി ബന്ധപ്പെട്ട് ബിജെപി വന്‍ പ്രതിഷേധവും അക്രമവും സംസ്ഥാനത്ത് അഴിച്ചുവിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍എസ്എസിന്റെ തീരുമാനം അവരെ സ്വാധീനിക്കാനും ഇടയുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസ സമൂഹത്തിന്റെ വികാരം പരിഗണിച്ചല്ല സുപ്രീം കോടതിയുടെ വിധി. ശബരിമലയുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പരാതിയില്‍ പുറപ്പെടുവിച്ച വിധി, സമൂഹത്തില്‍ അശാന്തിയും ഭിന്നതയും മാത്രമാണ് ഉണ്ടാക്കിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ മാറ്റുമ്പോള്‍ ആവശ്യമായ ആലോചനകള്‍ ഒന്നും നടന്നില്ല. മതപുരോഹിതര്‍, സന്ന്യാസി ശ്രേഷ്ഠര്‍ തുടങ്ങി വിവിധ തലങ്ങളില്‍ ചര്‍ച്ച ആവശ്യമായിരുന്നുവെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
ക്ഷേത്രങ്ങളില്‍ സ്ത്രീക്കും പുരുഷനും വിവേചനം പാടില്ലെന്നാണ് ആര്‍എസ്എസിന്റെ നിലപാട്. ഇപ്പോഴത്തെ നിലപാട് മാറ്റം വിശ്വാസി സമൂഹത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ്. ബിജെപി നേതാക്കള്‍ ഇക്കാര്യം ആര്‍എസ്എസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതേസമയം രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം മോഹന്‍ ഭാഗവത് ഉന്നയിച്ചിട്ടുണ്ട്. തങ്ങളുടെ സര്‍ക്കാര്‍ വന്നിട്ടും എന്തുകൊണ്ടാണ് രാമക്ഷേത്രം നിര്‍മിക്കാത്തതെന്ന് ജനങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
സന്നിധാനത്ത് ആളുകളുണ്ട്.. ചത്താലും ഒരു പെണ്ണും കയറില്ല, നിരോധനാജ്ഞ ലംഘിച്ച യുവമോർച്ചക്കാർ അറസ്റ്റിൽ
Recommended Video
ആരും കാണാതെ മലകയറ്റം.. പിന്നീട് തിരിച്ചിറക്കം.. മലകയറിയ സുഹാസിനി രാജ് ചില്ലറക്കാരിയല്ല