ശബരിമലയിലൂടെ ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ ബിജെപിയുടെ മാസ്റ്റർ പ്ലാൻ! വിവരങ്ങൾ പുറത്ത്
മംഗളൂരു: വിശ്വാസികളുടെ സമരം എന്ന ഘട്ടം കഴിഞ്ഞ് ശബരിമല വിഷയം ബിജെപി രാഷ്ട്രീയസമരമാക്കി മാറ്റിക്കഴിഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെയും വിധി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാനെതിരെയും ഒരു വിഭാഗം ആളുകളെ തെരുവിലിറക്കാനും ബിജെപിക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയും ബിജെപിക്ക് തങ്ങളുടെ പിന്നിൽ ഇത്രയും പേരെ അണിനിരത്താന്‍ സാധിച്ചിട്ടില്ല.
കേരളം പിടിക്കാതെ രാജ്യത്ത് ബിജെപിയുടെ സുവര്‍ണകാലമായി എന്ന് പറയാനാവില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച അമിത് ഷായുടെ നേതൃത്വത്തില്‍ വലിയ കളികളാണ് സംസ്ഥാനം ഇനി കാണാന്‍ കിടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് ശബരിമല വിഷയം കത്തിക്കാന്‍ ഷായും ആർഎസ്എസും കേരളത്തിലെ ബിജെപിക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
ഇതാണ് സുവർണാവസരം
കേരളത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങി ഇത്രയും കാലത്തിനിടയില്‍ ഇതുപോലൊരു അവസരം ഇതുവരെ ബിജെപിക്ക് ലഭിച്ചിട്ടില്ല. പിഎസ് ശ്രീധരന്‍ പിളള യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിച്ചത് പോലെ ഇത് ബിജെപിയ്ക്ക് രാഷ്ട്രീയപരമായ സുവര്‍ണാവസരം തന്നെയാണ്. പ്രത്യേകിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ എതിര്‍പ്പുളള ആളുകള്‍ സിപിഎമ്മിലും കോണ്‍ഗ്രസിലുമടക്കമുണ്ട് എന്നതിലാണ് ബിജെപിയുടെ കണ്ണ്.
പാതിരാത്രിയിലും ചർച്ച
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശബരിമല വിഷയം ആളിക്കത്തിക്കാനാണ് ആര്‍എസ്എസും ബിജെപിയും ലക്ഷ്യമിടുന്നത് എന്ന സൂചനകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മംഗളൂരുവില്‍ ആര്‍എസ്എസ് നേതാക്കളുടെ യോഗത്തില്‍ പാതിരാത്രിയോളം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തിയത് ശബരിമല വിഷയമടക്കമാണെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് മണിക്കൂറോളമായിരുന്നു കൂടിക്കാഴ്ച.
പരമാവധി നേട്ടമുണ്ടാക്കണം
ആര്‍എസ്എസ് നേതാക്കളായ സുരേഷ് ഭയ്യാജി ജോഷി, രാംലാല്‍, ബിഎല്‍ സന്തോഷ് എന്നിവരടക്കമുളളവരുമായാണ് അമിത് ഷാ രാത്രി 12.30 വരെ ചര്‍ച്ചകള്‍ നടത്തിയത്. ശബരിമല വിഷയത്തിലൂടെ പരാമവധി നേട്ടമുണ്ടാക്കാനാണ് കേരളത്തിലെ ബിജെപി, ആര്‍എസ്എസ് നേതാക്കളോട് അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ദ ഹിന്ദു വാര്‍ത്തയില്‍ പറയുന്നു.
ലക്ഷ്യം ദക്ഷിണേന്ത്യ
അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുന്ന തരത്തില്‍ ശബരിമല വിഷയം കത്തിക്കണമെന്നും അതിനായി വ്യത്യസ്ത തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും അമിത് ഷാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നിലവിലെ പ്രതിഷേധം ചൂടാറാതെ കൊണ്ട് പോകണമെന്നും അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കേരളം മാത്രമല്ല, ദക്ഷിണേന്ത്യ ഒന്നാകെയാണ് ബിജെപി ലക്ഷ്യമിടുന്നത്.
അയ്യപ്പഭക്തരെ സംഘടിപ്പിക്കും
കേരളവും തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രപ്രദേശും ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ എവിടെയും ബിജെപിക്ക് അധികാരമില്ല. ഈ സംസ്ഥാനങ്ങളിലെല്ലാം തന്നെ വലിയൊരു കൂട്ടം അയ്യപ്പഭക്തര്‍ ഉണ്ട് എന്നതാണ് ബിജെപിയെ പ്രലോഭിപ്പിക്കുന്നത്. വലിയൊരു മാസ്റ്റര്‍ പ്ലാന്‍ തന്നെയാണ് ആര്‍എസ്എസും ബിജെപിയും തയ്യാറാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബൂത്ത് തലത്തില്‍ അയ്യപ്പഭക്തരെ സംഘടിപ്പിക്കാനാണ് നീക്കം.
ബൂത്ത് തലത്തിൽ പ്രവർത്തനം
ഓരോ ബൂത്തിലും ഏകദേശം ആര് അയ്യപ്പഭക്തരെങ്കിലും ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. ഇവരെ സംഘടിപ്പിച്ച് പ്രചാരണം നടത്താനും പദ്ധതിയുണ്ട്. ഗുരുസ്വാമിമാരെ സ്വാധീനിച്ച് ഒപ്പം നിര്‍ത്തുക എന്നതാണ് മറ്റൊരു പദ്ധതിയെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് വഴി അയ്യപ്പഭക്തരെ എളുപ്പത്തില്‍ തങ്ങളോട് അടുപ്പിക്കാന്‍ സാധിക്കുമെന്നും ബിജെപി കണക്ക് കൂട്ടുന്നുണ്ട്.
ഗുരുസ്വാമിമാരെ ഒപ്പം നിർത്തും
ഗുരുസ്വാമിമാരെ ഉപയോഗിച്ച് തങ്ങളുടെ നിലപാട് വ്യാപിപ്പിക്കാനും സര്‍ക്കാരുകള്‍ക്കെതിരെ പ്രചാരണം നടത്താനും സാധിക്കുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. കേരളമടക്കമുളള സംസ്ഥാനങ്ങളിലെ 80 ശതമാനത്തിലധികം വരുന്ന അയ്യപ്പഭക്തരും സാമ്പത്തികമായും സാമൂഹികമായും മികച്ച നിലയില്‍ നില്‍ക്കുന്നവരല്ല. തൊഴിലാളിവര്‍ഗത്തേയും മധ്യവര്‍ഗത്തേയും പ്രതിനിധീകരിക്കുന്നവരാണ്. എല്ലാ പാര്‍ട്ടിയില്‍ പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.
അത്ഭുതങ്ങൾ സംഭവിക്കും
എല്ലാ വിഭാഗത്തിലും ജാതിയിലുമുളളവരും ഇക്കൂട്ടത്തിലുണ്ട്. അയ്യപ്പനെന്ന ഒരു വികാരത്തിന്റെ പുറത്ത് ഇവരെയെല്ലാം ബിജെപിയുടെ കൊടിക്ക് കീഴില്‍ അണിനിരത്താന്‍ സാധിച്ചാല്‍ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്ക് അത്ഭുതങ്ങള്‍ കാണിക്കാന്‍ സാധിക്കും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ ജില്ലകളിലും ഗുരുസ്വാമിമാരുടെ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ആര്‍എസ്എസില്‍ നിന്ന് ബിജെപിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട് എന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രക്ഷോഭം സർക്കാരിനെതിരെ
കേരളത്തില്‍ ശബരിമല പ്രക്ഷോഭം സര്‍ക്കാരിനെതിരെ ഇതിനകം തന്നെ ബിജെപി തിരിച്ച് കഴിഞ്ഞു. ഇനിയങ്ങോട്ടും സര്‍ക്കാരിനെ താഴെയിറക്കുക എന്നത് തന്നെയാവും ബിജെപിയുടെ മുന്‍ഗണന. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുക്കാത്തത് മുന്‍നിര്‍ത്തിയാവും പ്രചാരണം നടത്തുക. ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കില്ലെന്നും പ്രക്ഷോഭം നടത്തുമെന്ന് അമിത് ഷാ തന്നെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആക്രമിക്കപ്പെട്ട നടിയല്ല മാപ്പ് പറയേണ്ടത്, അമ്മയിൽ പുതിയ വിവാദത്തിന് തിരി കൊളുത്തി ജഗദീഷ്!