വിവരാവകാശ ഭേദഗതി ബിൽ രാജ്യസഭയിലും പാസ്സായി; വോട്ടെടുപ്പിനിടെ സഭയിൽ നാടകീയ രംഗങ്ങൾ
ദില്ലി: കനത്ത പ്രതിഷേധത്തിനിടെ വിവരാവകാശ നിയമഭേദഗതി ബിൽ രാജ്യസഭയിലും പാസായി. ശബ്ദവോട്ടോടെയാണ് ബില്ലിന് രാജ്യസഭ അംഗീകാരം നൽകിയത്. വോട്ടെടുപ്പിനിടെ നാടകീയ സംഭവങ്ങളാണ് രാജ്യസഭയിൽ അരങ്ങേറിയത്. കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ആര്‍ടിഐ ബില്ല് രാജ്യസഭ കടക്കും; പ്രതിപക്ഷ പ്രതിഷേധത്തില്‍ കാര്യമില്ല, പിന്തുണ ഉറപ്പിച്ച് അമിത് ഷാ
ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വിവരാവകാശ നിയമം ഇല്ലാതാക്കാനാണ് മോദി സർക്കാരിന്റെ ശ്രമമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണോ വേണ്ടയോ എന്ന വിഷയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ രാജ്യസഭയിൽ കയ്യാങ്കളി നടന്നു. ബിജെപി എംപി സിഎം രമേശും പ്രതിപക്ഷ അംഗങ്ങളും തമ്മിലാണ് സഭയിൽ ഏറ്റുമുട്ടിയത്.
രമേശ് വോട്ട് രേഖപ്പെടുത്തുന്ന ടിഡിപി അംഗങ്ങളുടെ സ്ലിപ്പ് വാങ്ങിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ബിജെപി എംപി കള്ളവോട്ട് ചെയ്തുവെന്ന് സിപിഎം എംപി കെകെ രാഗേഷ് ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ടിഡിപി വിട്ട് ബിജെപിയിൽ എത്തിയ ആളാണ് സിഎം രമേശ്. രാജ്യസഭയിൽ ചർച്ച പുരോഗമിക്കുന്നതിനിടെ ബിൽ കീറിയെറിഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. വിവരാവകാശ ഭേദഗതി ബിൽ തിങ്കളാഴ്ച ലോക്സഭയിൽ പാസായിരുന്നു.
മുഖ്യ വിവരാവകാശ കമ്മീഷണർമാരുടെയും വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധി, ശമ്പളം , മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ കേന്ദ്ര സർക്കാരിന് തീരുമാനിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. വിവരാവകാശ കമ്മീഷണർമാരുടെ ശമ്പളവും ആനൂകൂല്യങ്ങളും മറ്റും കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതോടെ കമ്മീഷൻ സ്വാധീനങ്ങൾക്ക് വഴങ്ങേണ്ടി വരുമെന്നും സ്വതന്ത്ര നിലനിൽപ്പിന് തടസ്സമാകുമെന്നുമാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം. നിലവിൽ 5 വർഷമാണ് കമ്മീഷന്റെ കാലാവധി. അത് വെട്ടിച്ചുരുക്കാനും നീട്ടാനുമൊക്കെ കേന്ദ്രസർക്കാരിന് ഇനി അനുവാദം ഉണ്ടാകും.