ഇന്ത്യയിലെ ഗ്രാമങ്ങൾ വെളിയിട വിസർജന മുക്തമായി; ലോകത്തെ അത്ഭുതപ്പെടുത്തിയ നേട്ടമെന്ന് പ്രധാനമന്ത്രി
ഗാന്ധിനഗർ: ഇന്ത്യയിലെ ഗ്രാമങ്ങൾ വെളിയിടവിസർജന മുക്തമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മവാർഷികത്തിന്റെ ഭാഗമായി സബർമതിയിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഇരുപതിനായിരത്തോളം ഗ്രാമമുഖ്യന്മാർ ചടങ്ങിൽ പങ്കെടുക്കാനായി എത്തി.
ഗാന്ധി ജയന്തി ദിനത്തിൽ ഐൻസ്റ്റീൻ ചലഞ്ചുമായി പ്രധാനമന്ത്രി; ന്യൂയോർക്ക് ടൈംസിൽ അനുസ്മരിച്ച് ലേഖനം
ഗാന്ധിയൻ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ആളുകൾ, ഹൈക്കോടതി ജഡ്ജിമാർ, പത്മശ്രീ പുരസ്കാര ജേതാക്കൾ. ഗ്രാമതലത്തിലെ ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. രാജ്യത്തെ 99 ശതമാനം ഗ്രാമങ്ങളും വെളിയിട വിസ്സർജ്ജന മുക്തമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചുരുങ്ങിയ കാലയളവിൽ തന്നെ 11 കോടി ശൗചാലയങ്ങളാണ് ഗ്രാമങ്ങളിൽ നിർമിച്ചത്.
ശുചിമുറികൾ നിർമിക്കാനും ശുചിത്വം പാലിക്കാനും വേണ്ടി പ്രവർത്തിച്ച വോളണ്ടിയർമാരാണ് ഈ നേട്ടത്തിന് പിന്നിൽ. മുൻപ് ഇത് ബുദ്ധിമുട്ടുള്ള ഒരു വിഷയമായിരുന്നു. എന്നാലിപ്പോൾ സാധാരണ ചർച്ചാ വിഷയമായി. ശുചിമുറി നിർബന്ധമാണെന്ന് വിവാഹത്തിന് മുമ്പ് ആവശ്യപ്പെട്ട പെൺകുട്ടികൾ മുതൽ ബോളിവുഡ് വരെ ഈ ദൗത്യത്തിൽ സഹായിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഇത്രയും വലിയ ജനവിഭാഗത്തിന് 60 മാസത്തിനുള്ളിൽ ഇത്രയും ശൗചാലയങ്ങൾ നിർമിക്കാനായത് ലോകത്തെ തന്നെ ഞെട്ടിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 60 കോടി ജനങ്ങൾക്കായി 60 മാസംകൊണ്ട് 11 കോടി ശൗലാചയങ്ങളാണ് നിർമിച്ചത്. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കായി 75 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കാനായത്. ഇന്ത്യയെക്കുറിച്ചുള്ള ഗാന്ധിജിയുടെ ദർശനങ്ങളുടെ ഭാഗമാണ് ഈ നേട്ടങ്ങളെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പരിസ്ഥിതി, ശുചിത്വം, മൃഗസംരക്ഷണം എന്നീ മൂന്ന് കാര്യങ്ങൾ ഗാന്ധിജി വളരെയധികം പ്രാധാന്യം കൽപ്പിച്ച വിഷയങ്ങളായിരുന്നു. എന്നാൽ പ്ലാസ്റ്റിക്ക് ഈ മൂന്നിനും വില്ലനായി മാറി. 2022ഓടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ നിന്നും ഇന്ത്യയെ മുക്തമാക്കും. ടൺ കണക്കിന് പ്ലാസ്റ്റിക്കാണ് രാജ്യത്താകമാനം ശേഖരിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗം കുറഞ്ഞ് വരികയാണെന്നും പൊതുജനങ്ങളുടെ പൂർണ പങ്കാളിത്തമില്ലാതെ ഈ ദൗത്യത്തിൽ എത്തിച്ചേരാനാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.