റഷ്യയുടെ കൊവിഡ് വാക്സിന്‍ സ്പുട്നിക് 5 ഇന്ത്യയിലെത്തി; ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും
ദില്ലി: റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് 5 ഇന്ത്യയിലെത്തി. ഹൈദരാബാദ് ആസ്ഥാനമാ ഫാർമസ്യൂട്ടിക്കൽ കമ്പനി ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള അനുമതി ലഭിച്ചതോടെയാണ് റഷ്യന്‍ വാക്സിന്‍ ഇന്ത്യയിലെത്തിയത്. സ്പുട്നിക്ക് വി യുടെ മുന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇതിനോടകം തന്നെ ബെലാറസ്, യുഎഇ, വെനസ്വലെ തുടങ്ങിയ രാജ്യങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഒന്നിച്ചാണ് നടക്കുക.
Recommended Video
ഇന്ത്യയില്‍ വാക്സിന്‍ എത്തിയതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഡോ. റെഡ്ഡിയുടെയും സ്പുട്‌നിക് വി യുടെയും ലോഗോയുള്ള ചെറിയ കെയ്സുകള്‍ വാഹനത്തിൽ നിന്നും ഇറക്കുന്നതിന്‍റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതേ തുടർന്ന് ഡോ. റെഡ്ഡി ലബോറട്ടറി അധികൃതരെ മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ റഷ്യന്‍ നിർമ്മിത കൊവിഡ് വാക്സിനുകളാണ് ഇന്ത്യയില്‍ എത്തിയതെന്ന് സ്ഥിരീകരിച്ചു.
സുരക്ഷയും രോഗപ്രതിരോധവും ഉള്‍പ്പെടുന്ന ഒരു മൾട്ടി-സെന്റർ, റാൻഡമൈസ്ഡ് നിയന്ത്രിത പഠനമായിരിക്കും ഇന്ത്യയില്‍ നടക്കുകയെന്നാണ് ഡോ. റെഡ്ഡി ലബോറട്ടറിലെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബറിൽ ഡോ. റെഡ്ഡി ഇന്ത്യയിൽ സ്പുട്നിക് 5 ന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിനും ഇവിടെ വിതരണം ചെയ്യുന്നതിനുമായി ആർഡിഎഫുമായി കരാറിലേർപ്പെട്ടിരുന്നു.