യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കും; എല്ലാ ചെലവും കേന്ദ്ര സർക്കാർ വഹിക്കും
ഡൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കും. ആളുകളെ ഇന്ത്യയിൽ എത്തിക്കാനുളള വിമാനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുന്നതിന് സർക്കാർ ശ്രമങ്ങൾ നടത്തുകയാണ്. ഇവരെ ഒഴിപ്പിക്കാനുളള എല്ലാ ചെലവും വഹിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
അതേസമയം, റഷ്യൻ സൈനിക ആക്രമണത്തെത്തുടർന്ന് യുക്രൈനിയൻ സർക്കാർ രാജ്യത്തിന്റെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണ്. ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റൊമാനിയ എന്നിവയുമായുള്ള യുക്രൈനിന്റെ കര അതിർത്തികളിലൂടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അതേസമയം, ചില ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിലേക്ക് വെള്ളിയാഴ്ച രണ്ട് വിമാനങ്ങൾ സർവീസ് നടത്താൻ എയർ ഇന്ത്യ പദ്ധതിയിടുന്നതായി സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
അതേസമയം, യുക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേശത്തെ തുടർന്ന് റഷ്യ-ഉക്രെയ്ൻ സംഘർഷം വ്യാഴാഴ്ച രൂക്ഷമായിരുന്നു. ഇതിനെ തുടർന്ന് യുക്രൈൻ വ്യോമപാത അടച്ചുപൂട്ടിയിരുന്നു. അതിനാൽ, തന്നെ എയർ ഇന്ത്യ വിമാനം പാതിവഴിയിൽ നിന്ന് മടങ്ങി. എന്നാൽ, യുക്രൈന്റെ അയൽരാജ്യങ്ങൾ വഴി ഇന്ത്യക്കാരെ തിരികെ കൊണ്ടു വരുന്നതിനുള്ള മാർഗങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഹംഗറി വഴിയുള്ള ഒഴിപ്പിക്കൽ മാർഗത്തെ കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യാഴാഴ്ച ഹംഗറി വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോയുമായി ചർച്ച നടത്തിരുന്നു. എന്നാൽ, സ്ലൊവാക്യ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ സ്ലൊവാക്യൻ വിദേശകാര്യ മന്ത്രി ഇവാൻ കോർകോക്കും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അതേസമയം, യുക്രൈനിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുളള നടപടികൾ ആരംഭിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കിരുന്നു. ആദ്യ ഘട്ടത്തിൽ അയൽ രാജ്യങ്ങൾ വഴിയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇതിനായുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും വി മുരളീധരൻ അറിയിച്ചു.
പ്രധാനമായും 4 അയൽ രാജ്യങ്ങൾ വഴിയാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. പോളണ്ട്, ഹംഗറി, സ്ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളിൽ കുടുങ്ങിയവരെയാണ് ഒഴിപ്പിക്കുക. യുക്രൈൻ അതിർത്തിയിൽ എത്തിയവരുടെ വിസ നടപടികൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ എത്തിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
ഇതിനോടകം തന്നെ റൊമാനിയ, ഹംഗറി എന്നീ എംബസിയിലെ ഉദ്യോഗസ്ഥർ ഉക്രൈൻ അതിർത്തികളിൽ എത്തി കഴിഞ്ഞു എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇവിടെ എത്തിയ ഉദ്യോഗസ്ഥർ വ്യക്തികളുടെ വിവരങ്ങളും വിസ നടപടികളും പൂർത്തിയാക്കാനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. തുടർന്ന്, കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിക്കാനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്.
ഇന്നലെ, രാത്രി 4 അയൽ രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, തിരിച്ച് എത്തിക്കുന്നതിനുളള വിമാന യാത്ര സൗകര്യം കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് പ്രാവർത്തികമാകുന്നതെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. കുടുങ്ങിപ്പോയ വിദ്യാർഥികളിൽ നിന്ന് ഇന്ത്യയിൽ എത്തുന്നതിനുളള യാത്ര ചിലവ് വാങ്ങേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുകയായിരുന്നു.
ഇതുസംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി ഇന്നലെ സ്വീകരിച്ചിരുന്നതായും മുരളീധരൻ വ്യക്തമാക്കി. യുക്രൈനിൽ നിന്ന് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും തിരികെ ഇന്ത്യയിൽ എത്തിക്കുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും വി മുരളീധരൻ പറഞ്ഞു.
Recommended Video
ഇതിന് വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും വിദേശകാര്യവകുപ്പ് നടത്തി വരികയാണ്. ആവശ്യമാകുന്ന മുറയ്ക്ക് വിമാനങ്ങൾ ലഭ്യമാക്കുന്നതിനായി വ്യോമയാന മന്ത്രാലയവും ചർച്ചകൾ നടത്തിയിരുന്നു. ചർച്ചയുടെ ഭാഗമായി എയർഇന്ത്യയുടെ വിമാനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം, യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായുളള എല്ലാ നടപടികളും സ്വീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സ്ഥിതിഗതികൾ അറിയാൻ ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിദ്യാർത്ഥികൾ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.












Click it and Unblock the Notifications