റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലെത്തി; പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ച നടത്തും
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെത്തി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. ഉന്നതതല റഷ്യൻ പ്രതിനിധി സംഘത്തിനൊപ്പമാണ് അദ്ദേഹം ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് അദ്ദേഹത്തേയും സംഘത്തേയും വിമാനത്താവളത്തിൽ സ്വീകരിച്ചു.
2022 ഫെബ്രുവരിയിൽ ആരംഭിച്ച യുക്രൈൻ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് റഷ്യയ്ക്ക് പുറത്ത് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കുന്നത്. മൂന്ന് ദിവസം അദ്ദേഹം ഇന്ത്യയിൽ തുടരും. ഇന്ന് ബ്രിക്സ് ബിസിനസ് ഫോറത്തിൻ്റെ പ്ലീനറി സെഷനിൽ പുടിൻ സംസാരിക്കും. ബ്രിക്സ് രാജ്യങ്ങളിലെ ബിസിനസ് പങ്കാളികളാണ് സെഷനിൽ പങ്കെടുക്കുക.

ഉച്ചകഴിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും തമ്മിൽ വിപുലമായ ഉഭയകക്ഷി ചർച്ചകൾ നടത്തുന്നത്. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധ സഹകരണം, സാങ്കേതിക മേഖല, ഔഷധ മേഖല തുടങ്ങിയ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തും. ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സിറിൽ റാംഫോസ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദേൽ ഫത്ത എൽ സിസി തുടങ്ങിയ നേതാക്കളുമായും പുടിൻ കൂടിക്കാഴ്ച നടത്തും.
ശനിയാഴ്ചയാണ് ബ്രിക്സ് കൂട്ടായ്മയുടെ പ്രധാന യോഗം നടക്കുന്നത്. രാഷ്ട്രീയം, സുരക്ഷ, സാമ്പത്തികം, മറ്റ് ധനകാര്യ മേഖലകൾ, സാംസ്കാരിക വിഷയങ്ങൾ, മാനവിക ബന്ധങ്ങൾ എന്നിവയിൽ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തേണ്ടത് സംബന്ധിച്ച് അംഗ രാജ്യങ്ങൾ തമ്മിൽ വിപുലമായ ചർച്ച നടത്തും. അന്താരാഷ്ട്ര -പ്രാദേശിക വിഷയങ്ങളിലും നേതാക്കൾ പ്രതികരിക്കും. ഞായറാഴ്ച ബ്രിക്സ് അംഗ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുള്ളവരും ക്ഷണിക്കപ്പെട്ട നേതാക്കളും അന്താരാഷ്ട്ര സംഘടനകളുടെ തലവൻമാരും തമ്മിൽ ചർച്ച നടത്തും.
അതേസമയം പുടിനെ കൂടാതെ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്, ഇറാനിയൻ പ്രസിഡൻ്റ് മൌസൂദ് പെസസ്കിയാൻ, ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോ സുബിയാൻ്റോ, ഈജിപ്ഷ്യൻ പ്രസിഡൻ്റ് ആബേൽ ഫത്ത എൽ സിസി, അബുദാബി രാജകുമാരൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ, എത്തിയോപ്പ്യൻ പ്രധാനമന്ത്രി അബിയ് അഹമ്മദ് ലി, വിയറ്റ്നാം പ്രധാനമന്ത്രി ലേ മിൻഹ് ഹങ് തുടങ്ങിയ നേതാക്കളും ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും.
യുക്രൈൻ യുദ്ധം, പശ്ചിമേഷ്യൻ സംഘർഷം എന്നിവ മൂലമുള്ള ആഗോള പ്രതിസന്ധിക്കിടെയാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും. നേരത്തേ യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യ തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം സാധ്യമാക്കാൻ ഏത് തരത്തിലുള്ള സഹായ സഹകരണത്തിനും മധ്യസ്ഥ ചർച്ചകൾക്കും തയ്യാറാണെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. ബ്രിക്സ് ഉച്ചകോടിയ്ക്കിടെ ഇന്ത്യ ഇത് സംബന്ധിച്ച് കൂടുതൽ പ്രതികരണം നടത്തുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.


Click it and Unblock the Notifications
