കേന്ദ്രത്തിന്റെ മലക്കം മറിച്ചിലിൽ വലഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം; ശബരിമല വിഷയം തിരിച്ചടിക്കുമോ?
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവും തുടർന്നുണ്ടായ പ്രതിഷേധങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയത്. ശബരിമല സമരം സുവർണാവസരമായികണ്ട് കേരളത്തിൽ താമര വിരിയുന്നത് സ്വപ്നം കണ്ട ബിജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല, എങ്കിലും ഇടതു കോട്ടയായി അറിയപ്പെടുന്ന മണ്ഡലങ്ങളിൽ പോലും വോട്ട് വർദ്ധിപ്പിക്കാനായത് നേട്ടമായി തന്നെയാണ് നേതൃത്വം വിലയിരുത്തുന്നത്.
സിദ്ധരാമയ്യ കോണ്‍ഗ്രസ് വിടുന്നു? പുതിയ പാര്‍ട്ടി രൂപീകരിക്കും? ലക്ഷ്യം മുഖ്യമന്ത്രി കസേര
എന്നാൽ ശബരിമല വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ മലക്കംമറിച്ചിലിൽ ആശങ്കയിലായിരിക്കുകയാണ് സംസ്ഥാന നേതൃത്വം. കേന്ദ്രത്തിന്റെ നിലപാട് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമോയെന്നാണ് നേതാക്കളുടെ ആശങ്ക. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ഈ വിഷയം ചർച്ച ചെയ്കുവെന്നാണ് സൂചന.
തിരിച്ചടിയാകുമോ?
ശബരിമല വിഷയം ഉയർത്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി ചുരുങ്ങിയത് തിരുവനന്തപുരം മണ്ഡലത്തിലെങ്കിലും വിജയിക്കാനാകുമെന്ന് പ്രതീക്ഷിച്ചു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ വിജയിച്ചില്ലെന്ന് മാത്രമല്ല ശശി തരൂരിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ ഉയരുകയും ചെയ്തു. ശബരിമല വിഷയം ഏറ്റവും പ്രതിഫലിക്കുമെന്ന് കരുതിയ പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ് എത്തിയത്. തൃശൂരിലും സുരേഷ് ഗോപിക്ക് വിജയിക്കാനായില്ല.
നേട്ടം കൊയ്തു
സീറ്റൊന്നും ലഭിച്ചില്ലെങ്കിലും സംസ്ഥാനത്ത് ഇക്കുറി വ്യക്തമായ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിച്ചുണ്ട്. തൃശൂരിലും ഇടതുകോട്ടയായ ആലത്തൂരിലും അപ്രതീക്ഷിത മുന്നേറ്റമാണ് ബിജെപി നേടിയത്. ശബരിമല വിഷയത്തിൽ ഇടത് സർക്കാരിന്റെ നിലപാട് വിശ്വാസികൾക്കെതിരാണെന്ന വികാരം ജനങ്ങളിലേക്ക് പടർത്താൻ ബിജെപിക്ക് സാധിച്ചു. ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്.
ഉപതിരഞ്ഞെടുപ്പിൽ
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന 6 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം നേടാനാകുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന നേതൃത്വം. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം കൂട്ടിയ ശബരിമല വിഷയം ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം. ശബരിമല വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ തണുപ്പൻ പ്രതികരണമാണ് നേതാക്കളുടെ ആശങ്കയ്ക്ക് അടിസ്ഥാനം.
കൈമലർത്തി കേന്ദ്രം
വൻ ഭൂരപക്ഷത്തിൽ കൂടുതൽ കരുത്താർജ്ജിച്ച് കേന്ദ്രത്തിൽ അധികാരത്തിലെത്തിയ മോദി സർക്കാർ ശബരിമല വിഷയത്തെ ഗൗരവമായി സമീപിക്കുന്നില്ലെന്ന വികാരം വിശ്വാസികൾക്കിടയിലുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവിന്റെ പ്രസ്താവനയും നേതൃത്വത്തിന് തിരിച്ചടിയായി. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയെ മറികടന്ന് ഓർഡിനൻസ് ഇറക്കുക സാധ്യമല്ലെന്നാണ് റാം മാധവ് വ്യക്തമാക്കിയത്. ശബരിമലയിൽ ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ നിലപാടും സംസ്ഥാന നേതൃത്വത്തിന് എതിരാണ്.
കൈയ്യടി നേടി
അതേസമയം ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെയുള്ള സ്വകാര്യ ബിൽ ലോക്സഭയിൽ അവതരിപ്പിച്ച കൊല്ലം എംപി എൻകെ പ്രേമചന്ദ്രൻ കൈയ്യടി നേടുകയും ചെയ്തു. ശബരിമലയിൽ കോടതി വിധിക്ക് മുമ്പുള്ള സ്ഥിതി തുടരണമെന്നാണ് ബില്ലിലെ ആവശ്യം. ജൂലൈ 12ന് ബില്ലിൽ ചർച്ച നടത്താനാണ് സാധ്യത. യുഡിഎഫിന്റെ ഈ നീക്കം ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.
കൈവിടുമോ?
കേരളത്തിലെ വിശ്വാസികളുടെ വികാരം സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന ആക്ഷേപം പാർട്ടിയിൽ ഉയരുന്നുണ്ട്. പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിന്മേൽ ബിജെപിയുടെ നിലപാട് നിർണായകമാകും. ശബരിമല വിഷയത്തിൽ ബിജെപിക്ക് എത്രമാത്രം ആത്മാർത്ഥതയുണ്ടെന്ന് പരിശോധിക്കപ്പെടുന്ന ഘട്ടമാണിതെന്നാണ് എൻകെ പ്രമേചന്ദ്രൻ പറയുന്നത്.
ഉപതിരഞ്ഞെടുപ്പ്
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിൽ കോന്നീ, വട്ടിയൂർക്കാവ് മഞ്ചേശ്വരം എന്നി മണ്ഡലങ്ങളിൽ ബിജെപി വലിയ പ്രതീക്ഷയാണ് വച്ചു പുലർത്തുന്നത്. ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ പരിഗണിക്കാനായി പാർട്ടിയിൽ സജീവ ചർച്ചയാണ് നടക്കുന്നത്. എന്നാൽ ശബരിമല വിഷയത്തിലെ കേന്ദ്ര നിലപാട് ഉപതിരഞ്ഞെടുപ്പിൽ വിപരീത ഫലമുണ്ടാക്കുമോയെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം