ആര്‍ത്തവ രക്തംപുരണ്ട പാഡും ശബരിമലയും: വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി സ്മൃതി ഇറാനി
മുംബൈ: ശബരിമലയിലെ യുവതീ പ്രവേശന വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാകുകയാണ്. കോടതി വിധിക്ക് വിരുദ്ധമായി പരോക്ഷ പരമാര്‍ശം നടത്തിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് മുഖമടച്ച മറുപടിയാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സെല്‍ മേധാവി ദിവ്യസ്പന്ദന നല്‍കിയത്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ സ്മൃതി ഇറാനിക്കെതിരെ ശക്തമായ ആക്രമണവും നടക്കുന്നുണ്ട്. വിമര്‍ശകരെ വായടപ്പിച്ചുള്ള പ്രതികരണമാണ് സ്മൃതി ഇറാനിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കൂടുതലൊന്നും അവര്‍ പറയുന്നില്ല. ഒരു ഫോട്ടോയും ഒരു കുറിപ്പും മാത്രം. നിമിഷ നേരം കൊണ്ട് ഒട്ടേറെ പേരാണ് പോസ്റ്റിനോട് പ്രതികരിച്ചത്.....
ആര്‍ത്തവ രക്തത്തില്‍ മുക്കിയ...
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്താണ് കേന്ദ്രമന്ത്രി രംഗത്തുവന്നത്. ആര്‍ത്തവ രക്തത്തില്‍ മുക്കിയ സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ടില്‍ പോകുമോ, പിന്നെന്തിനാണ് ദേവാലയത്തില്‍ പോകുന്നത് എന്ന സ്മൃതി ഇറാനിയുടെ പ്രതികരണമാണ് തുടക്കത്തില്‍ വിവാദമായത്.
യോനിയില്‍ നിന്ന് വരുന്നത് അശുദ്ധിയല്ല
ഇതിനോട് പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് ദിവ്യാ സ്പന്ദന, യോനിയില്‍ നിന്ന് വരുന്ന ഒന്നിനും അശുദ്ധിയില്ല. പക്ഷേ, വായയുടെ കാര്യത്തില്‍ പറയാന്‍ പറ്റില്ല എന്ന് പ്രതികരിച്ചത്. ദിവ്യയെ കൂടാതെ ഒട്ടേറെ പേര്‍ സ്മൃതി ഇറാനിക്കെതിരെ രംഗത്തുവന്നിരുന്നു. രൂക്ഷമായ പ്രതികരണങ്ങള്‍ ഉയരാന്‍ തുടങ്ങിയതോടെയാണ് സ്മൃതി ഇറാനി മറ്റൊരു രീതിയില്‍ പ്രതികരിച്ചത്.
കൈകാലുകള്‍ ബന്ധിച്ച്
കൈകാലുകളും ശരീരവും ഒരു കസേരയില്‍ കെട്ടി, സംസാരിക്കാന്‍ പറ്റാത്ത തരത്തില്‍ മയങ്ങി ഇരിക്കുന്ന സ്വന്തം ചിത്രമാണ് സ്മൃതി ഇറാനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സ്മൃതി ഇറാനി മുമ്പ് അഭിനയിച്ച സീരിയലിലെ ഒരു രംഗമാണിത്. ചിത്രത്തിനൊപ്പം ചെറിയ കുറിപ്പും അവര്‍ നല്‍കി. ഞാന്‍ സംസാരിച്ചാല്‍ അവര്‍ പറയും വലിയ വായില്‍ സംസാരിക്കുന്നുവെന്ന്... എന്ന് മാത്രമാണ് ചിത്രത്തിനൊപ്പമുള്ളത്.
വന്‍ പ്രതികരണം
ശബരിമലയെ കുറിച്ചോ മറ്റു വിവാദങ്ങളോ പുതിയ ട്വീറ്റില്‍ സ്മൃതി പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ നിലവിലെ വിവാദത്തിനുള്ള മറുപടിയാണിതെന്ന് വ്യക്തമാകുകയും ചെയ്യും. പതിനായിരത്തിലധികം പേര്‍ നിമിഷ നേരം കൊണ്ട ട്വീറ്റിനോട് പ്രതികരിച്ചു. എന്താണ് താങ്കള്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. നിങ്ങളുടെ വാക്കുകള്‍ക്ക് വ്യത്യസ്ത അര്‍ഥമാണിവിടെ നല്‍കുന്നതെന്ന് ചിലര്‍ പ്രതികരിച്ചു.
മാഡത്തിന്റെ നര്‍മബോധം
മാഡത്തിന്റെ നര്‍മബോധത്തിന് മുന്നില്‍ നമസ്‌കരിക്കുന്നുവെന്നാണ് മറ്റു ചിലരുടെ പ്രതികരണം. എന്നാല്‍ സ്ത്രീകളെ മോശക്കാരാക്കി ചിത്രീകരിക്കുന്ന നടപടിയില്‍ നിന്ന് പിന്തിരിയണമെന്നും ആര്‍ത്തവം അശുദ്ധിയായി കാണുന്നത് ശരിയല്ലെന്നുമാണ് ചിലര്‍ കുറിച്ചത്.
അശുദ്ധമാക്കാനുള്ള അവകാശമില്ല
ആരാധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അശുദ്ധമാക്കാനുള്ള അവകാശമില്ല. ഇത് സാമാന്യബോധമുണ്ടാകേണ്ട വിഷയമാണ്. സുപ്രീംകോടതി വിധിയില്‍ അഭിപ്രായം പറയുന്നില്ല. അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ക്ഷേത്രത്തില്‍ പോയ വേളയില്‍
ആര്‍ത്തവ രക്തത്തില്‍ മുക്കിയ പാഡുമായി നിങ്ങള്‍ സുഹൃത്തിന്റെ വീട്ടില്‍ പോകുമോ. പിന്നെന്തിനാണ് അതുമായി ദേവാലയത്തില്‍ പോകുന്നത്. അന്ധേരിയിലെ ക്ഷേത്രത്തില്‍ പോയ വേളയില്‍ മകന്‍ അകത്ത് കയറി പ്രാര്‍ഥിച്ചു. ഞാന്‍ പുറത്തുനിന്നാണ് പ്രാര്‍ഥിച്ചതെന്നും സ്മൃതി ഇറാനി പറഞ്ഞു.
നിലപാട് പിന്തിരിപ്പനാണ്
ആര്‍ത്തവത്തെ അശുദ്ധിയായി കണക്കാക്കുന്ന സ്മൃതിയുടെ നിലപാട് പിന്തിരിപ്പനാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. ഈ വേളയിലാണ് ശക്തമായ മറുപടിയുമായി ദിവ്യസ്പന്ദന രംഗത്തുവന്നത്. യോനിയില്‍ നിന്ന് വരുന്നതില്‍ അശുദ്ധിയില്ല. എന്നാല്‍ വായയില്‍ നിന്ന് വരുന്നത് അങ്ങനെയല്ല എന്നായിരുന്നു ദിവ്യായുടെ പ്രതികരണം. ഈ പ്രതികരണം വൈറലായിരുന്നു.
ശബരിമല കേസിൽ തന്ത്രിയും കക്ഷി ആയിരുന്നു, ചെന്നിത്തലയ്ക്ക് അറിയില്ലേ? ഭിത്തിയിലൊട്ടിച്ച് തോമസ് ഐസക്