ശബരിമലയിലും മുസ്ലിം പള്ളികളിലും സ്ത്രീകള്‍ പ്രവേശിക്കണോ: വിശ്വാസത്തില്‍ തീരുമാനം വിശാല ബഞ്ചിന്
Recommended Video
ദില്ലി: ശബരിമല യുവതീ പ്രവശേന വിഷയത്തോടൊപ്പം തന്നെ മുസ്ലിംപള്ളികളിലേക്കും പാഴ്സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച ഹര്‍ജികളും സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, എംഎം ഖാന്‍വീല്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ആചാരവും മതവും ഭരണഘടനയുമായി ബന്ധപ്പെട്ട ഏഴ് കാര്യങ്ങളില്‍ വിശാല ഭരണഘടനാ ബെഞ്ചില്‍ നിന്ന് ഉത്തരം കിട്ടുന്നത് വരെ ശബരിമല വിധിയിലെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. ഇതോടൊപ്പം തന്നെ മുസ്ലിം, പാഴ്സി മറ്റുമതവിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ആരാധാനാലങ്ങളില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച വിഷയും വിശാല ഭരണ ഘടനാ ബെഞ്ചിന് വിടാന്‍ തീരുമാനിക്കുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
വിശാല ബെഞ്ചിന്
മുസ്ലിം പള്ളിയിലേയും പാഴ്സി ക്ഷേത്രങ്ങളിലേയും സ്ത്രീപ്രവേശനം സമാനമായ വിഷയമാണെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു ഈ വിഷയങ്ങളും ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തോടൊപ്പം വിശാല ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
സമാനമായ സാഹചര്യം
ആരാധനാലയങ്ങളിലെ സ്ത്രീകളുടെ പ്രവേശനം ശബരിമലയില്‍ മാത്രമായി ഒതുങ്ങില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയി വ്യക്തമാക്കി. മുസ്ലിംപള്ളികളിലേക്കും പാഴ്സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ചും സമാനമായ സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിയോജിപ്പ്
എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ഈ നിരീക്ഷണത്തോട് ശക്തമായ വിയോജിപ്പാണ് ജസ്റ്റിസ് ആര്‍എഫ് നരിമാന് രേഖപ്പെടുത്തിയത്. മുസ്ലീം പള്ളികളിലും പാഴ്സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികള്‍ ശബരിമല ബെഞ്ചിന് മുന്നില്‍ വന്നിട്ടില്ല. അതിനാല്‍ തന്നെ ഈ വിഷയം ശബരിമല കേസുമായി കൂട്ടിക്കുഴയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമവിദഗ്ധര്‍
മതപരമായ കാര്യങ്ങളില്‍ തീര്‍പ് പറയേണ്ടത് കോടതിയാണോ മത പണ്ഡിതരാണോ എന്നതാണ് വിശാല ബഞ്ച് ആദ്യം പരിഗണിക്കുകയെന്നാണ് സൂചന. ഇതിലെ തീര്‍പിന് അനുസരിച്ചാകും ശബരിമല യുവതീ പ്രവേശനത്തിന് അനുമതി നല്കിയ വിധി പുനപ്പരിശോധിക്കേണ്ടതുണ്ടോ എന്ന് വിശാല ബഞ്ച് തീരുമാനിക്കുകയെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
മുസ്ലിം പള്ളികളിൽ
മുസ്ലിം പള്ളികളിൽ പ്രാര്‍ത്ഥന നടത്താൻ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമായിരുന്നു നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്.
മൗലികാവകാശങ്ങളുടെ ലംഘനം
മുസ്ലിം പള്ളികളില്‍ പ്രാര്ത്ഥ നടത്താന്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന വിവിധ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരനായ യാസ്മീന് സുബര്‍ അഹ്മദ് പീര്‍സാസെയുടെ വാദം. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനയുടെ 14, 21 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും പീര്‍സാഡെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
നിര്‍ദ്ദേശം നല്‍കണ
എല്ലാം മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അധികരികള്‍ക്കും പള്ളികളുടെ നിയന്ത്രണമുള്ള വഖഫ് ബോര്‍ഡ് ഉള്‍പ്പടേയുള്ള മുസ്ലിം സംഘടനകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്ജിക്കാരന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
പത്ത് ദിവസത്തിന് ശേഷം
നവംബര്‍ 5 ന് ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചെങ്കിലും പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാനായി മാറ്റുകയായിരുന്നു. പ്രത്യേക കാരണത്താലാണ് ഈ ഹര്‍ജി പരിഗണിക്കാനായി പത്ത് ദിവസത്തേക്ക് മാറ്റുന്നതെന്ന് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കിയിരുന്നു.
കാരണം ഇതോ
ഹര്‍ജി മാറ്റാനുണ്ടായ ആ പ്രത്യേക കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ ജസ്റ്റിസ് ബോബ്ഡെ അന്ന് തയ്യാറായിരുന്നില്ല. ആരാധാനലയങ്ങളിലെ സ്ത്രീപ്രവേശനം സംബന്ധിച്ച എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാനുള്ള ഇന്നത്തെ കോടതി തീരുമാനം മുന്നില്‍ കണ്ടാണോ അത്തരമൊരു നീക്കം നടത്തിയതെന്നും സംശയമുണ്ട്.
ശബരിമല വിധി; ഒരു വശത്ത് സ്ത്രീ ദേവത, മറുവശത്ത് മാറ്റിനിര്‍ത്തല്‍; ഇത് വിവേചനം.. 2018ലെ വിധി ഇങ്ങനെ
ആത്മവിശ്വാസം പകരുന്ന വിധിയെന്ന് കണ്ഠര് രാജീവര്!! വിധിയെ സ്വാഗതം ചെയ്ത് രാഹുല്‍ ഈശ്വര്‍