ശബരിമലയിൽ മണ്ഡല കാലത്തിന് മുമ്പ് തീരുമാനമില്ല; പ്രതിഷേധക്കാർക്ക് ആശ്വാസമായി സുപ്രീം കോടതി തീരുമാനം
Recommended Video
ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിധിയ്ക്കെതിരെയുള്ള പുന:പരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി തീരുമാനം പുറത്ത്. പുന:പരിശോധനാ ഹര്‍ജികള്‍ എല്ലാം തന്നെ ജനുവരി 22 ന് തുറന്ന കോടതിയില്ഡ പരിഗണിക്കും എന്നാണ് തീരുമാനം.
സ്ത്രീ പ്രവേശന വിധിയ്ക്കെതിരെ രംഗത്ത് വന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് സുപ്രീം കോടതിയുടെ വിധി. പുന:പരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ ആവില്ലെന്ന നിലപാടായിരുന്നു സുപ്രീം കോടതി നേരത്തെ പരിഗണിച്ചത്.
എന്നാല്‍ ശബരിമല ഇത്തവണത്തെ മണ്ഡല കാലത്തും സംഘര്ഷഭരിതമാകാന് തന്നെ ആണ് സാധ്യത. പുന:പരിശോധന ഹര്‍ജികള്‍ പരിഗണിക്കുമെങ്കിലും നിലവിലെ വിധി സ്റ്റേ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് തീരുമാനം എടുക്കും എന്നതും നിര്‍ണായകമാണ്.
പുന:പരിശോധനാ ഹര്‍ജികള്‍
ആകെ 50 പുന:പരിശോധന ഹര്‍ജികളാണ് സ്ത്രീ പ്രവേശന വിധിയ്ക്കെതിരെ സുപ്രീം കോടതിയ്ക്ക് ലഭിച്ചത്. ഇവ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കും എന്നാണ് തീരുമാനം. ഇതോടൊപ്പം നാല് റിട്ട് ഹര്‍ജികളും തുറന്ന കോടതിയില്‍ പരിഗണിക്കും.
സ്റ്റേ ഇല്ല?
റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമെങ്കിലും നിലവിലെ ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. എന്നാല്‍ കോടതി വിധി പുന:പരിശോധിക്കുന്ന സാഹചര്യത്തില്‍ പഴയ സ്ഥിതി തുടരാന്‍ ആണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിഷേധക്കാര്‍ക്ക് അശ്വാസം
മുന്‍കാലങ്ങളില്‍ ഭരണഘടന ബഞ്ചിന്റെ വിധികള്‍ക്കെതിരെയുള്ള പുന:പരിശോധന ഹര്‍ജികള്‍ ചേംബറില്‍ വച്ച് തന്നെ തള്ളിയ ചരിത്രമാണുള്ളത്. എന്നാല്‍ ശബരിമല കേസില്‍ റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും എന്നത് പ്രതിഷേധക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.
ചരിത്രത്തിലാദ്യം
ഒരു സുപ്രീം കോടതി വിധിയ്ക്കെതിരെ ഇത്രയധികം റിവ്യു ഹര്‍ജികള്‍ വരുന്നത് തന്നെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ആദ്യം 49 റിവ്യൂ ഹര്‍ജികളും അവസാന നിമിഷം മറ്റൊരു റിവ്യു ഹര്‍ജിയും കൂടി കോടതിയ്ക്ക് മുന്നില്‍ എത്തുകയായിരുന്നു.
എല്ലാവര്ക്കും നോട്ടീസ്
കേസില്‍ കക്ഷി ചേര്‍ന്നിട്ടുള്ള എല്ലാ കക്ഷികള്‍ക്കും ജനുവരി 22 ന് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയക്കും. കോടതിയ്ക്ക് മുന്നില്‍ ഇതുവരെ സമര്‍പ്പിക്കപ്പെടാത്ത വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒറ്റ പേജില്‍ ഉത്തരവ്
ഒരു പേജുള്ള ഉത്തരവാണ് ഇപ്പോള്‍ സുപ്രീം കോടതി ഭരണ ഘടന ബഞ്ച് പുറത്ത് വിട്ടിട്ടുള്ളത്. അഞ്ചംഗ ബഞ്ചാണ് റിവ്യു ഹര്‍ജികള്‍ പരിഗണിച്ചത്.