ശബരിമല: എന്‍കെ പ്രേമചന്ദ്രന് സ്വകാര്യബില്‍ അവതരിപ്പിച്ചു: ബിജെപിയുടേത് മുഖംരക്ഷിക്കാനുള്ള നീക്കം
ദില്ലി: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരായ സ്വകാര്യബില്‍ എംകെ പ്രേമചന്ദ്രന് ലോക്സഭയില്‍ അവതരിപ്പിച്ചു. ശബരിമലയിലെ ആചാരങ്ങള്‍ നിലനിര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. സഭ ഏകകണ്ഠമായാണ് ബില്‍ അവതരിപ്പിക്കാനുള്ള അനുമതി നല്‍കിയത്. ബില്‍ അവതരണത്തിന്റെ നടപടി ക്രമം മാത്രമാണ് ഇന്ന് നടന്നത്. ബില്ലിനുമേലുള്ള തുടര്‍ നടപടിക്രമങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
കേരള കോണ്‍ഗ്രസിന് പിന്നാലെ യൂത്ത് ഫ്രണ്ടും പിളര്‍ന്നു: മറുകണ്ടം ചാടിയ സജി മഞ്ഞക്കടമ്പനെ പുറത്താക്കി
ശബരിമലയില്‍ സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ശ്രീധമശാസ്ത ടെമ്പിള്‍ (സ്പെഷ്യല്‍ പ്രൊവിഷന്‍) ബില്‍ 2019. ഇത്തരം ബില്ലുകള്‍ പൂര്‍ണതയുള്ള ബില്ലല്ലെന്നും മാധ്യമവാര്‍ത്തകളില്‍ ഇടം നേടാനാണ് ബില്ലുമായി വരുന്നതെന്നുമുള്ള സഭാധ്യക്ഷ മീനാക്ഷി ലേഖിയുടെ ആരോപണത്തെ രൂക്ഷമായ ഭാഷയിലാണ് പ്രേമചന്ദ്രന് വിമര്‍ശിച്ചത്.
നേരത്തെ ലോക്സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ശബരിമല യുവതീപ്രവേശന വിഷയം ലോക്സഭയില്‍ മീനാക്ഷി ലേഖി ഉന്നയിച്ചിരുന്നു. യുവതീ പ്രവേശനം തടയാന്‍ നിയമനിര്‍മ്മാണം വേണമെന്നും ആചാരസംരക്ഷണത്തിന് ഭരണഘടനാ പരിരക്ഷ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ വേണമെന്നും മീനാക്ഷി ലേഖി സഭയില്‍ പറഞ്ഞു.
സമഗ്രതയുള്ള ബില്ലാണ് വേണ്ടതെന്നും ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസുണ്ടന്നുമുള്ള അവരുടെ അഭിപ്രായം മുഖംരക്ഷിക്കലാണെന്നും പ്രേമചന്ദ്രന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഒരു ഭാഗത്ത് യോഗിക്കുമ്പോള്‍ തന്നെ യുഡിഎഫിന്റെ അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാനുള്ള വൈമനസ്യമാണ് മിനാക്ഷി ലേഖിയുടെ നിലപാടിന് പിന്നിലുള്ളതെന്നും പ്രേമചന്ദ്രന് കുറ്റപ്പെടുത്തി.
സ്വകാര്യ ബിൽ ലോക്സഭയിൽ പാസായ ചരിത്രമുണ്ടെന്നും എന്‍കെ പ്രേമചന്ദ്രന് ഓര്‍മ്മിപ്പിച്ചു. കേന്ദ്ര സർക്കാരിന് മുന്നിൽ മൂന്ന് വഴികഴാണ് ഇപ്പോഴുള്ളത്. ഒന്നുകിൽ ബിൽ പിൻവലിക്കാൻ ആവശ്യപ്പെട്ട ശേഷം, കുറ്റമറ്റ രീതിയിൽ നിയമ നിർമ്മാണം നടത്തുമെന്ന് പറയുക. അല്ലെങ്കിൽ സാങ്കേതിക തടസ്സവാദങ്ങൾ പറഞ്ഞ് ഒഴിയുക. അതുമല്ലെങ്കിൽ ബിൽ വോട്ടിനിട്ട് പരാജയപ്പെടുത്തുക. അപ്പോഴും സാങ്കേതിക തടസ്സംപറഞ്ഞ് ബില്ലിനെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിന് എളുപ്പമല്ലെന്നും പ്രേമചന്ദ്രന് കൂട്ടിച്ചേര്‍ത്തു.