ശബരിമല വിധിയിൽ പിഴവുണ്ട്.. യുവതീ വിലക്ക് തൊട്ടുകൂടായ്മയുടെ ഭാഗമല്ല, എൻഎസ്എസ് വാദങ്ങൾ
ദില്ലി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയില്‍ പിഴവുണ്ടെന്ന് സുപ്രീം കോടതിയില്‍ എന്‍എസ്എസ്. ശബരിമല കേസ് പരിഗണിക്കവേ ആദ്യം വാദിച്ചത് എന്‍എസ്എസ് അഭിഭാഷകനായ കെ പരാശരന്‍ ആണ്. പ്രധാനവിഷയങ്ങള്‍ പരിഗണിക്കാതെയാണ് ശബരിമല കേസില്‍ സുപ്രീം കോടതി വിധി പറഞ്ഞതെന്ന് പരാശരന്‍ ചൂണ്ടിക്കാട്ടി. അതേസമയം പിഴവുകള്‍ എന്താണെന്ന് ചൂണ്ടിക്കാട്ടാന്‍ നിര്‍ദേശിച്ച കോടതി വസ്തുതകളില്‍ ഊന്നി വാദിക്കാന്‍ നിര്‍ദേശിച്ചു.
ശബരിമല യുവതീ പ്രവേശന വിലക്ക് തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്നും എന്താണ് തൊട്ടുകൂടായ്മ എന്ന് നിര്‍വ്വചിക്കണമെന്നും പരാശരന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ പൊതുസ്ഥലമല്ലെന്നും എന്‍എസ്എസ് അഭിഭാഷകന്‍ വാദമുഖമുയര്‍ത്തി. ശബരിമല വിധിക്ക് മറ്റ് മതങ്ങളിലും പ്രത്യാഘാതമുണ്ടാകും.
ആചാരങ്ങള്‍ അത്രമേല്‍ അസംബന്ധമായാല്‍ മാത്രമേ കോടതി ഇടപെടാറുളളൂ എന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഭരണഘടനാ അനുച്ഛേദം 15 പ്രകാരം ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്വഴക്കമാണ് എന്നും പരാശരന്‍ വാദിച്ചു. അതേസമയം അനുച്ഛേദം 15 അടിസ്ഥാനപ്പെടുത്തി തന്നെയാണ് തന്റെ വിധിയെന്ന് ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍ ചൂണ്ടിക്കാട്ടി. മതാചാരങ്ങളില്‍ യുക്തി പരിശോധിക്കരുത് എന്ന് ബിജോയ് ഇമ്മാനുവല്‍ കേസില്‍ സുപ്രീം കോടതി വിധിച്ചതും എന്‍എസ്എസ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പൊതുസ്ഥലങ്ങളില്‍ തുല്യത ഉറപ്പ് വരുത്തേണ്ടതാണ് എന്നും എന്നാല്‍ ക്ഷേത്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ അല്ലെന്നും അഡ്വക്കേറ്റ് പരാശരന്‍ വ്യക്തമാക്കി. ശബരിമലയില്‍ എല്ലാ സ്ത്രീകളേയും കയറ്റാതിരിക്കുന്നില്ല. ജാതിയുടെ അടിസ്ഥാനത്തില്‍ അല്ല, മറിച്ച് പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് വിലക്ക് എന്നും പരാശരന്‍ ചൂണ്ടിക്കാട്ടി. അതേസമയം പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം നടത്തുന്നത് തൊട്ടുകൂടായ്മയായി തന്നെ കണക്കാക്കണമെന്ന് ജ. നരിമാന്‍ വ്യക്തമാക്കി.