ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനൊപ്പം പുരുഷ ജഡ്ജിമാർ, വിയോജിച്ച് ഇന്ദു മൽഹോത്ര
Recommended Video
ദില്ലി: ചരിത്രപരം.. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയെ ഒറ്റവാക്കില്‍ അങ്ങനെ തന്നെ വേണം വിശേഷിപ്പിക്കാന്‍. ഭരണഘടന രാജ്യത്തെ പൗരന് ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ ഒരു വിശ്വസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ ലംഘിക്കാവുന്നതല്ല എന്നാണ് സുപ്രീം കോടതി വിധി അടിവരയിട്ട് ഉറപ്പിക്കുന്നത്. ഇനി ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാകാം.
കേസ് പരിഗണിച്ച സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചില്‍ നാല് പുരുഷ ജഡ്ജിമാരും ഒരു വനിതാ ജഡ്ജിയുമാണ് ഉള്‍പ്പെട്ടിരുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടെയുള്ള നാല് പേര്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാം എന്ന നിലപാടെടുത്തപ്പോള്‍ ഏക വനിതാ ജഡ്ജിയായി ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര വിയോജിച്ചു.
കോടതി ഇടപെടേണ്ടതില്ല
ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണങ്ങൾ വിശ്വാത്തിന്റെ ഭാഗമായി ഇത്തരം വിവേചനങ്ങളാവാം എന്ന തരത്തിലുള്ളതാണ്. ആഴത്തിലുള്ള വിശ്വാസങ്ങളില്‍ കോടതി ഇടപെടേണ്ടതില്ലെന്ന് ഇന്ദു മൽഹോത്ര നിരീക്ഷിച്ചു. അയ്യപ്പ ഭക്തന്മാരെ പ്രത്യേക മതവിഭാഗമായി കണക്കാക്കണം. വിശ്വാസികള്‍ക്ക് യുക്തിപരമല്ലാത്ത തീരുമാനങ്ങളുമാവാം എന്നും ഇന്ദു മൽഹോത്ര ഭൂരിപക്ഷ വിധിയിൽ വിയോജിച്ച് രേഖപ്പെടുത്തിക്കൊണ്ട് വ്യക്തമാക്കി.
വലിയ പ്രത്യാഘാതങ്ങള്‍
ഈ വിധി കേവലം ശബരിമലയെ മാത്രം ബാധിക്കുന്നതല്ല. വലിയ പ്രത്യാഘാതങ്ങള്‍ സുപ്രീം കോടതി വിധിക്കുണ്ടാകുമെന്നും ഇന്ദു മല്‍ഹോത്രയുടെ വിധിയില്‍ മുന്നറിയിപ്പ് നല്‍കുന്നു. ആ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും. ആഴത്തില്‍ അടിയുറച്ച മതവികാരങ്ങളെ സാധാരണ രീതിയില്‍ കൈകാര്യം ചെയ്യരുത്.
ആചാരം വിശ്വാസികൾ തീരുമാനിക്കണം
എന്ത് ആചാരം പാലിക്കണം എന്ന് കോടതിയല്ല, വിശ്വാസ സമൂഹമാണ് തീരുമാനിക്കേണ്ടത്. മതവിശ്വാസങ്ങളേയും വികാരങ്ങളേയും സമത്വത്തിനുള്ള പൗരന്റെ അവകാശത്തില്‍ ഊന്നി മാത്രം വിലയിരുത്തരുത് എന്നും ഭൂരിപക്ഷ വിധിയോട് വിയോജിച്ച് കൊണ്ടുള്ള തന്റെ വിധിന്യായത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വ്യക്തമാക്കിയിരിക്കുന്നു.
കോടതി മാറിനിൽക്കണം
ശബരിമല ക്ഷേത്രത്തിനും പ്രതിഷ്ഠയ്ക്കും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25,26 എന്നിവയുടെ സംരക്ഷണമുണ്ടെന്നും ഇന്ദു മല്‍ഹോത്ര വ്യക്തമാക്കി. പ്രസ്തുത മതത്തിലെ ഏതെങ്കിലും വ്യക്തിയോ അല്ലെങ്കില്‍ വിശ്വാസിയോ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാം എന്ന് പറഞ്ഞ് മുന്നോട്ട് വരുന്നത് വരെ കോടതി ഈ വിഷയത്തില്‍ ഇടപെടാതെ മാറി നില്‍ക്കണമെന്നും ഇന്ദു മല്‍ഹോത്രയുടെ വിധിന്യായ്ത്തില്‍ പറയുന്നു.
വിവേചനം അനുവദിക്കാനാവില്ല
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റണ്‍ നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവരാണ് ഭരണഘടനാ ബെഞ്ചില്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി വിധി എഴുതിയവര്‍. അയ്യപ്പ ഭക്തന്മാരെ പ്രത്യേക മതവിഭാഗമാക്കി കണക്കാക്കാനാകില്ലെന്നും വിശ്വാസത്തിന്റെ പേരിലുള്ള വിവേചനം അനുവദിക്കാനാവില്ലെന്നും ഭൂരിപക്ഷ വിധിയില്‍ ജഡ്ജിമാര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13നാണഅ ശബരിമല കേസ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് എത്തിയത്.