'അത്ഭുതമില്ല'; കോൺഗ്രസ് എംഎൽഎയുടെ 35 കോടി ആരോപണത്തിന് മറുപടി നൽകി സച്ചിൻ പൈലറ്റ്!
ദില്ലി: ബിജെപിയില്‍ ചേരാന്‍ കോടികള്‍ വാഗ്ദാനം ചെയ്തു എന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ ആരോപണത്തിന് മറുപടി നല്‍കി സച്ചിന്‍ പൈലറ്റ്. കുതിരക്കച്ചവടത്തിന് ശ്രമിച്ചു എന്നുളള ആരോപണം വേദനിപ്പിക്കുന്നതാണ് എന്നും എന്നാല്‍ തനിക്ക് അത്ഭുതം ഇല്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എ ഗിരിരാജ് സിംഗ് മലിംഗ ആണ് സച്ചിന്‍ പൈലറ്റിന് എതിരെ ആരോപണം ഉന്നയിച്ചത്. ബിജെപിയില്‍ ചേരുന്നതിന് തനിക്ക് സച്ചിന്‍ പൈലറ്റ് 35 കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം.
എന്നാല്‍ താന്‍ ആ ഓഫര്‍ സ്വീകരിച്ചില്ല. ഈ രഹസ്യ ഓഫറിനെ കുറിച്ച് താന്‍ അന്ന് തന്നെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ അറിയിച്ചിരുന്നുവെന്നും ഗിരിരാജ് സിംഗ് മലിംഗ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിയ നേതാവാണ് ഗിരിരാജ് സിംഗ് മലിംഗ. ''രണ്ട് മൂന്ന് തവണയെങ്കിലും സച്ചിന്‍ പൈലറ്റ് തന്നോട് സംസാരിച്ചിട്ടുണ്ട്. എത്ര പണം വേണം എന്ന് തന്നോട് ചോദിച്ചു. അദ്ദേഹം തന്നെയാണ് 35 കോടി രൂപയെന്ന് പറഞ്ഞത്. എന്നാല്‍ തനിക്ക് സാധിക്കില്ലെന്ന് പറഞ്ഞു. ഇത്തരം കാരണങ്ങള്‍ കൊണ്ടാണ് താന്‍ ബിഎസ്പി വിട്ടത്. ഇനി കോണ്‍ഗ്രസും വിട്ടാല്‍ ജനങ്ങള്‍ക്ക് എന്ത് മറുപടി നല്‍കും''?
''പാര്‍ട്ടി പിളര്‍പ്പിലേക്ക് പോവുകയാണ് എന്ന് ഗെഹ്ലോട്ടിന് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണും എന്നാണ്'', എന്നും ഗിരിരാജ് സിംഗ് മലിംഗ പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.
ജ്യോതിരാദിത്യ സിന്ധ്യയെ മടുത്തു! മധ്യപ്രദേശിൽ സിന്ധ്യയെ മെരുക്കാന്‍ ബിജെപിയുടെ പുതിയ ഫോര്‍മുല!
തന്നെ വ്യക്തിഹത്യ നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ താന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുക കൂടിയാണ് ഇത്തരം ആരോപണങ്ങളുടെ ലക്ഷ്യം എന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. പൊതുജനങ്ങള്‍ക്ക് മുന്നില്‍ തന്റെ പ്രതിച്ഛായയെ താറടിച്ച് കാണിക്കാന്‍ ഇനിയും ഇത്തരത്തിലുളള കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിക്കപ്പെടും. എന്നാല്‍ താന്‍ തന്റെ നിലപാടുകളിലും വിശ്വാസത്തിലും ഉറച്ച് തന്നെ നില്‍ക്കും എന്നും പൈലറ്റ് പറഞ്ഞു.