അമ്പലവും പളളികളും നിര്‍മിക്കാനല്ല രാഷ്ട്രീയ പാർട്ടികള്‍; മാസ്സ് മറുപടിയുമായി സച്ചിന്‍ പെെലറ്റ്
ദില്ലി: രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായി നില്‍ക്കെ രാമക്ഷേത്ര വിഷയം വീണ്ടും സജീവമാക്കാനുള്ള ശ്രമമാണ് സംഘപരിവാറും ബിജെപിയും ശ്രമിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണ വിഷയം ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഉത്തരേന്ത്യയില്‍ നേട്ടം കൊയ്യാന്‍ കഴിയുമെന്ന് ബിജെപിക്ക് നന്നായി അറിയാം.
'തെറ്റിദ്ധരിച്ചു പോയി, സഖാവേ മാപ്പ്; പി ജയരാജനോട് എണ്ണിയെണ്ണി 'മാപ്പ്' പറഞ്ഞ് വയല്‍ക്കിളികള്‍
നിലവില്‍ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിലുള്ള ബിജെപി സര്‍ക്കാറിന് വികസനം പറഞ്ഞ് മാത്രം തിരഞ്ഞെടുപ്പിനെ നേരിടാന്‍ ആവില്ല. അതിനാലാണ് ബിജെപി വീണ്ടും രാമക്ഷേത്രം സജീവ ചര്‍ച്ചാ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ ആരാധനാ വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാക്കുന്ന ബിജെപിയുടെ നീക്കങ്ങളെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് വിമര്‍ശിക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..
കോണ്‍ഗ്രസ്സിന് ലഭിച്ചത്
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജസ്ഥാന്‍. ഒമ്പത് തവണ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സംസ്ഥാനത്ത് കഴിഞ്ഞ തവണ പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പരാജയമായിരുന്നു. 163 സീറ്റുമായി ബിജെപി അധികാരം പിടിച്ചപ്പോള്‍ 21 സീറ്റുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസ്സിന് ലഭിച്ചത്.
വസുന്ധര രാജ
എന്നാല്‍ അധികാരത്തിലേറിയ ബിജെപി സര്‍ക്കാറിന് ഭരണം അത്ര കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോവാന്‍ കഴിഞ്ഞില്ല. കാലാവധി കഴിയാറാവുമ്പോള്‍ വസുന്ധര രാജയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ വലിയ ഭരണ വിരുദ്ധ വികാരമാണ് ഉയര്‍ന്നു വരുന്നത്.
ഭരണം കോണ്‍ഗ്രസിന്
ഈ സാഹചര്യത്തില്‍ സംസ്ഥാന ഭരണം കോണ്‍ഗ്രസ് തിരികെ പിടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇതിനെ ശരിവെക്കുന്ന തരത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് ഇതുവരെ നടന്ന പ്രീ-പോള്‍ സര്‍വ്വേകളെല്ലാം വ്യക്തമാക്കുന്നത്.
രാമക്ഷേത്ര വിഷയം
തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടേക്കാം എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ വലിയ പ്രചരണങ്ങളാണ് ബിജെപി നടത്തുന്നത്. വികസനം പറഞ്ഞ് ഒരിക്കല്‍ കൂടി അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന വിശ്വാസം ഇല്ലാത്തതിനാല്‍ രാമക്ഷേത്ര വിഷയമാണ് രാജ്സ്ഥാന്‍ ബിജെപി സജീവ ചര്‍ച്ചാ വിഷയമാക്കുന്നത്.
സച്ചിന്‍ പൈലറ്റ് വിമര്‍ശിക്കുന്നത്
തിരഞ്ഞെടുപ്പില്‍ ക്ഷേത്ര നിര്‍മ്മാണ വിഷയം സജീമാക്കി നിര്‍ത്തുന്ന ബിജെപിയുടെ തന്ത്രത്തെ കോണ്‍ഗ്രസ് ശ്രദ്ധാപൂര്‍വ്വമാണ് നോക്കി കാണുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തിനെതിരെ കോണ്‍ഗ്രസ് ഇതുവരെ പ്രത്യക്ഷ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും ബിജെപിയുടെ തന്ത്രത്തെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് വിമര്‍ശിക്കുന്നത്.
മതം കയറിവരുന്നത്
സംസ്ഥാനവും രാജ്യവും ഭരിക്കുന്ന ബിജെപി സര്‍ക്കാരുകള്‍ രാഷ്ട്രീയത്തെ മതവുമായി കൂട്ടിക്കുഴക്കുകയാണെന്നാണ് സച്ചിന്‍ പൈലറ്റ് വിമര്‍ശിക്കുന്നത്. വികസനങ്ങള്‍ ചര്‍ച്ച ചെയ്യാനില്ലാതെ വരുമ്പോഴാണ് രാഷ്ട്രീയ പ്രചരണത്തിനിടയിലേക്ക് മതം കയറിവരുന്നത്.
കുറ്റപ്പെടുത്തല്‍
തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത് കുടിവെള്ളം, റോഡുകള്‍, വ്യവസായം, കാര്‍ഷിക ഉന്നമനം, തൊഴിലില്ലായ്മ എന്നിവയക്കൊയാണ്. അല്ലാതെ മതമല്ല. എന്നാല്‍ നിങ്ങള്‍ നോക്കൂ.. രാജസ്ഥാനില്‍ ബിജെപി വികസനത്തെ കുറിച്ച് പറയാന്‍ ധൈര്യപ്പെടുന്നില്ല. അവര്‍ക്ക് പറയാനുള്ളത് മതത്തെക്കുറിച്ച് മാത്രമാണെന്നും സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തുന്നു.
പരാജയപ്പെട്ടിരിക്കുന്നു
വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ എല്ലാം മേഖലയിലും പരാജയപ്പെട്ടിരിക്കുന്നു. അത് കൊണ്ട് തന്നെ അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വികസനം ചര്‍ച്ചയാവുന്നില്ല. അതിനാലാണ് അവര്‍ മതത്തെ കൂട്ടുപിടിച്ചിരിക്കുന്നത്.
മതമല്ല പ്രശ്നം
തിരഞ്ഞെടുപ്പ് വിജയിക്കാനായി അവസാന അഭയമായി ക്ഷേത്രത്തെ കുറിച്ചും ജാതിയെ കുറിച്ചു ഭാഷയെ കുറിച്ചുമാണ് അവര്‍ സംസാരിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ വിഷയം സംസ്ഥാനത്തെ പ്രശ്‌നങ്ങളാണ്, ബിജെപി ഉന്നയിക്കുന്നത് പോലെ മതമല്ലെന്നും സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെടുന്നു.
ബിജെപിക്ക് മറുപടിയില്ല
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ ബിജെപി മതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നു. കര്‍ഷക ആത്മഹത്യയെ കുറിച്ചോ ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചോ ഗോരക്ഷയുടെ പേരിലുള്ള ആക്രമണത്തെ കുറിച്ചോ ജാതി ആക്രമണങ്ങളെ കുറിച്ചോ വര്‍ധിച്ച് വരുന്ന ബലാത്സംഗങ്ങളെ കുറിച്ചോ ബിജെപിക്ക് മറുപടിയില്ല.
ജനം പരിശോധിക്കുക
തിരഞ്ഞെടുപ്പില്‍ ഇത്തരത്തിലുള്ള വികസനത്തിലൂന്നിയ കാര്യങ്ങളാണ് ജനം പരിശോധിക്കുക. മതത്തെ കൂട്ടുപിടിച്ചുള്ള ബിജെപിയുടെ വ്യാജ പ്രചരണങ്ങള്‍ ഇനി സംസ്ഥാനത്ത് വില പോവില്ലെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.