രാഹുൽ ഗാന്ധിക്ക് വേണ്ടി പൈലറ്റും ഗെഹ്ലോട്ടും ഒരുമിച്ച് കളത്തിൽ! പടയൊരുക്കം മുറുകി കോൺഗ്രസ്
ദില്ലി: അധ്യക്ഷ പദവി ഒഴിയാന്‍ സോണിയാ ഗാന്ധി സന്നദ്ധത അറിയച്ചതോടെ കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉറപ്പായിരിക്കുകയാണ്. ഗാന്ധി കുടുംബത്തിലെ നേതാക്കള്‍ തന്നെ നേതൃത്വത്തില്‍ വേണമെന്ന് ഒരു വിഭാഗവും ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുളള നേതാവ് വേണമെന്ന് മറുവിഭാഗവും വാദിക്കുന്നു.
20ല്‍ അധികം കോണ്‍ഗ്രസ് നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചതോടെയാണ് സോണിയ രാജി വെക്കാന്‍ സന്നദ്ധത അറിയിച്ചത്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിറകെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ ചോദ്യങ്ങള്‍ ശക്തമായത്. അതിനിടെ സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടും നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്.
മുഴുവൻ സമയ നേതാവ് വേണം
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി വെച്ചതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെച്ചൊല്ലിയുളള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് തുടക്കം. ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി ഒരു വര്‍ഷത്തിലേറെയായി കോണ്‍ഗ്രസിനെ നയിക്കുന്നു. എന്നാല്‍ മുഴുവന്‍ സമയ നേതാവില്ലാതെ മുന്നോട്ട് പോക്ക് ബുദ്ധിമുട്ടാണ് എന്നാണ് ശശി തരൂര്‍ അടക്കമുളളവര്‍ ചൂണ്ടിക്കാട്ടുന്നത്.
രാഹുലിന് മേൽ സമ്മർദ്ദം
കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് തിരിച്ച് വരാന്‍ താല്‍പര്യം ഇല്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. പദവി ഏറ്റെടുക്കാന്‍ പ്രിയങ്ക ഗാന്ധിക്കും താല്‍പര്യമില്ല. എന്നാല്‍ തിരിച്ച് വരാനുളള സമ്മര്‍ദ്ദം രാഹുല്‍ ഗാന്ധിക്ക് മേല്‍ ശക്തമാണ്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും രംഗത്ത് എത്തിയിരിക്കുകയാണ്.
രാഹുല്‍ ഗാന്ധി തിരിച്ച് വരണം
കോണ്‍ഗ്രസിനുളളിലെ ടീം സോണിയയുടെ ഭാഗമായുളള നേതാവായാണ് ഗെഹ്ലോട്ട് അറിയപ്പെടുന്നത്. സച്ചിന്‍ പൈലറ്റ് ആകട്ടെ ടീം രാഹുലിന്റെ ഭാഗവുമാണ്. രാജസ്ഥാനില്‍ ബദ്ധശത്രുക്കള്‍ ആണെങ്കിലും നേതൃമാറ്റ വിഷയത്തില്‍ സച്ചിന്‍ പൈലറ്റിനും അശോക് ഗെഹ്ലോട്ടിനും ഒരേ അഭിപ്രായമാണ്. ഇരുവരും രാഹുല്‍ ഗാന്ധി തിരിച്ച് വരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Recommended Video
അവിശ്വസനീയം
അധ്യക്ഷ പദവി ഒഴിയാനാണ് സോണിയാ ഗാന്ധിയുടെ തീരുമാനം എങ്കില്‍ രാഹുല്‍ ഗാന്ധി പുതിയ അധ്യക്ഷനാകണം എന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്ത് എഴുതിയെന്നത് അവിശ്വസനീയം ആണെന്ന് അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. അത് നിര്‍ഭാഗ്യകരമാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് പോകണ്ട കാര്യമില്ലായിരുന്നുവെന്നും ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.
വെല്ലുവിളികള്‍ ഏറ്റെടുത്തിട്ടുളള നേതാവ്
ജനാധിപത്യത്തെ സംരക്ഷിക്കാനുളള പോരാട്ടം നടക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ സോണിയാ ഗാന്ധി തന്നെ നേതൃസ്ഥാനത്ത് തുടരണം. സോണിയാ ഗാന്ധി എപ്പോഴും വെല്ലുവിളികള്‍ ഏറ്റെടുത്തിട്ടുളള നേതാവാണ്. എന്നാല്‍ അധ്യക്ഷ സ്ഥാനം ഒഴിയാനാണ് സോണിയാ ഗാന്ധി ഉറപ്പിച്ചിരിക്കുന്നത് എങ്കില്‍ രാഹുല്‍ തിരിച്ച് വരണമെന്നാണ് ഗെഹ്ലോട്ടിന്റെ ട്വീറ്റ്.
ഒരുമിച്ച് നിൽക്കേണ്ട സമയം
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് സച്ചിന്‍ പൈലറ്റും ആവശ്യപ്പെട്ടു. പാര്‍ട്ടിക്കും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി മഹത്തായ ത്യാഗങ്ങള്‍ ചെയ്യാനാകുമെന്ന് കാണിച്ച് തന്ന നേതാക്കളാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമെന്ന് സച്ചിന്‍ പൈലറ്റ് പുകഴ്ത്തി. ഒരുമിച്ച് നിന്ന് സമവായം ഉണ്ടാക്കേണ്ട സമയമാണിത്.
ഭാവി കരുത്തുറ്റതാകും
നമ്മള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഭാവി കരുത്തുറ്റതാകും എന്നും സച്ചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധി നേതൃസ്ഥാനം ഏറ്റെടുക്കുന്നതും പാര്‍ട്ടിയെ നയിക്കുന്നതുമാണ് ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതെന്നും സച്ചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തു. 11 മണിക്ക് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധിയുടെ നേതൃമാറ്റം സംബന്ധിച്ച് നിര്‍ണായക തീരുമാനം ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്.