രാഹുൽ ഗാന്ധിക്ക് മൗനം; മുന്നിട്ടിറങ്ങി സച്ചിൻ പൈലറ്റ്, യഥാർത്ഥകാരണം കണ്ടെത്തും, ബൂത്ത് തലം മുതൽ
Recommended Video
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന കനത്ത പരാജയത്തിന് പിന്നാലെ രൂക്ഷമായ പ്രതിസന്ധികളാണ് കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേടിയ മിന്നും വിജയത്തിന്റെ ആത്മവിശ്വാസത്തിൽ കേന്ദ്ര ഭരണം ലക്ഷ്യമിട്ട് ഇറങ്ങിയ കോൺഗ്രസിന് ലഭിച്ചത് വെറും 52 സീറ്റുകളാണ്. കൂടുതൽ കരുത്താർജ്ജിച്ച ബിജെപി 303 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തി.
ചലച്ചിത്രനടി അഞ്ജു ഘോഷ് ബിജെപിയിൽ ചേർന്നു; പൗരത്വത്തെ ചൊല്ലി വിവാദം
ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്കൊരുങ്ങുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ തോൽവിയുടെ ഉത്തരവാദിത്തം രാഹുലിന്റെ തലയിൽ മാത്രം കെട്ടിവയ്ക്കേണ്ടെന്ന നിലപാടിലാണ് സച്ചിൻ പൈലറ്റ്. പാർട്ടിക്കേറ്റ കനത്ത തിരിച്ചടയുടെ കാരണം പഠിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് പൈലറ്റ്. ഇതിനായി പ്രവർത്തകർക്ക് നിർദ്ദേശങ്ങളും നൽകിക്കഴിഞ്ഞു.
പദവിയൊഴിയാൻ രാഹുൽ
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വയ്ക്കാൻ തയാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുൽ ഗാന്ധി. മുതിർന്ന നേതാക്കളടക്കം അനുനയശ്രമങ്ങൾ നടത്തിയിട്ടും തീരുമാനം മാറ്റാൻ രാഹുൽ തയാറായിട്ടില്ല. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തണമെന്നും താൻ സാധാരണ പ്രവർത്തകനായി തുടരുമെന്നുമാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.
രാജസ്ഥാനിൽ കനത്ത തോൽവി
വസുന്ധര രാജെ സർക്കാരിനെ താഴെയിറക്കിയാണ് രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. അധികാരത്തിലെത്തി ആറ് മാസത്തിനകം നേരിട്ട പൊതു തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിനായില്ല. ഇതോടെ അശോക് ഗെലോട്ട് പക്ഷവും സച്ചിൻ പൈലറ്റ് പക്ഷവും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്.
തോൽവി പഠിക്കാൻ
തോൽവിയുടെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്തിട്ട് കാര്യമില്ല, പരാജയത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തണമെന്നാണ് സച്ചിൻ പൈലററിന്റെ നിലപാട്. ബൂത്ത് തലം മുതൽ സർവേ നടത്തി തോൽവിയുടെ യഥാർത്ഥകാരണം പഠിക്കാനാണ് സച്ചിൻ പൈലറ്റ് നിർദ്ദേശം നൽകിയിരിക്കുന്നത്.
സർവേ നടത്തും
ബൂത്ത് തലം മുതൽ നടത്തുന്ന സർവേയിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് പാർട്ടിക്ക് വീഴ്ച പറ്റിയത് എവിടെയാണെന്ന് പരിശോധിക്കും. ഓരോ ബൂത്തുകളിൽ നിന്നും പ്രത്യേകം പ്രത്യേകം റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. 50,000ത്തോളം ബൂത്തുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കും.
കനത്ത തിരിച്ചടി
വിജയം ഉറപ്പിച്ച സീറ്റുകൾ പോലും കോൺഗ്രസിന് നഷ്ടമായിട്ടുണ്ട്. ഇത് പരിശോധിക്കേണ്ട കാര്യം തന്നെയാണ്. തോൽവിയുടെ ഉത്തരവാദിത്തം പാർട്ടി അധ്യക്ഷൻ ഏറ്റെടുത്തിട്ടുണ്ടാകാം, പക്ഷെ അതുകൊണ്ട് മാത്രം കാര്യമില്ല. പരാജയത്തിന്റെ കൃതൃമായ കാരണം കണ്ടെത്തണം. ബൂത്ത് തലം മുതൽ ഗൗരവമായ വിലയിരുത്തലുകൾ നടത്തണം. ജയ്പ്പൂരിലെ പാർട്ടി ആസ്ഥാനത്ത് സച്ചിൻ പൈലറ്റ് വ്യക്തമാക്കി
നിയമസഭാ തിരഞ്ഞെടുപ്പിനായി
വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി കൃത്യമായ പദ്ധതികൾ തയാറാക്കണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാനിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഹനുമാൻ ബെനിവാളും, നരേന്ദ്ര കുമാറും എംഎൽഎ സ്ഥാനം രാജി വച്ചതോടയൊണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
വിമർശനം
തന്റെ മകൻ വൈഭവ് ഗെലോട്ടിന്റെ തോൽവിയുടെ ഉത്തരവാദിത്തം സച്ചിൻ പൈലറ്റിനാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അശോക് ഗെലോട്ട് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാജയ കാരണം പഠിക്കാൻ സച്ചിൻ പൈലറ്റ് മുന്നിട്ടിറങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.
വിശദീകരണം
അശോക് ഗെലോട്ടിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് എംഎൽഎമാരും രംഗത്ത് വന്നിരുന്നു. അധികാരത്തിലിരിക്കുമ്പോൾ പരാജയം നേടിടേണ്ടി വന്നാൽ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് മാത്രമായിരിക്കും എന്നായിരുന്നു വാദം. പരാമർശം വിവാദമായോതോടെ തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഉത്തരവാദിത്തം ആരുടെ തലയിലും കെട്ടിവയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഗെലോട്ട് വിശദീകരിച്ചു.
വിവാദങ്ങൾ
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറികൾ രൂക്ഷമാണ്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി എംഎൽഎമാർ രംഗത്തെത്തിയിട്ടുണ്ട്. മകന വൈഭവിന്റെ പ്രചാരണത്തിൽ മാത്രമാണ് അശോക് ഗെലോട്ട് ശ്രദ്ധ കൊടുത്തതെന്ന് രാഹുൽ ഗാന്ധിയും തുറന്നടിച്ചിരുന്നു.