വിമതരെ അടപടലം പൂട്ടാൻ കോൺഗ്രസ്, രാജി ചോദിച്ച് സച്ചിൻ പൈലറ്റ്, ഒപ്പമുളളവരും കൈ വിടും? മുട്ടൻ പണി!
ദില്ലി: സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് അപ്രതീക്ഷിതമായി ഇരുട്ടടി നല്‍കി ഞെട്ടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അനുനയ ശ്രമങ്ങളോട് സച്ചിന്‍ പൈലറ്റ് മുഖം തിരിച്ചതോടെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയാണ് കോണ്‍ഗ്രസ് മറുപടി നൽകിയത്.
സച്ചിന്‍ പൈലറ്റിനൊപ്പം പോയ 2 മന്ത്രിമാരേയും കോണ്‍ഗ്രസ് നീക്കം ചെയ്തു. ഇതോടെ പൈലറ്റിന് അടിത്തറ ഇളകിയിരിക്കുന്നു. പൈലറ്റിന്റെ അനുയായികളായ എംഎല്‍എമാര്‍ പോലും ആശയക്കുഴപ്പത്തിലാണ്. രാഷ്ട്രീയ ഭാവി വെള്ളത്തിലാകുമെന്ന് ഭയന്ന് പലരും കോണ്‍ഗ്രസിലേക്ക് തിരികെ വന്നേക്കുമെന്നും സൂചനയുണ്ട്. വിശദാംശങ്ങളിലേക്ക്..
പദ്ധതി പൊളിഞ്ഞു
കോണ്‍ഗ്രസ് നേതൃത്വത്തിന് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തി മുഖ്യമന്ത്രിസ്ഥാനം നേടിയെടുക്കാം എന്നുളള സച്ചിന്‍ പൈലറ്റിന്റെ പദ്ധതിയാണ് പൊളിഞ്ഞിരിക്കുന്നത്. സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ സാധ്യമായതെല്ലാം കോണ്‍ഗ്രസ് പയറ്റി നോക്കിയിരുന്നു. പി ചിദംബരം മുതല്‍ പ്രിയങ്ക ഗാന്ധി വരെയുളള നേതാക്കള്‍ സച്ചിന്‍ പൈലറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.
ഒരു വെട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ല
എന്നാല്‍ രാജസ്ഥാന്‍ സര്‍ക്കാരില്‍ നേതൃമാറ്റം അല്ലാതെ മറ്റൊരു വെട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്ന കടുത്ത നിലപാടില്‍ ആയിരുന്നു സച്ചിന്‍ പൈലറ്റ്. 30 എംഎല്‍എമാര്‍ തനിക്കൊപ്പമാണ് എന്നാണ് സച്ചിന്‍ പൈലറ്റ് ഇപ്പോഴും അവകാശപ്പെടുന്നത്. 16 എംഎല്‍എമാരുടെ വീഡിയോ കഴിഞ്ഞ ദിവസം പൈലറ്റ് ക്യാംപ് പുറത്ത് വിടുകയും ചെയ്തു.
ഗെഹ്ലോട്ടിനൊപ്പം 102 പേർ
കഴിഞ്ഞ ദിവസത്തെ നിയമസഭാ കക്ഷി യോഗത്തില്‍ നൂറോളം എംഎല്‍എമാര്‍ പങ്കെടുത്തിരുന്നു. അശോക് ഗെഹ്ലോട്ടിനെ പിന്തുണച്ച് എംഎല്‍എമാര്‍ പ്രമേയവും പാസ്സാക്കിയിരുന്നു. 102 എംഎല്‍എമാര്‍ സര്‍ക്കാരിനൊപ്പമാണ് എന്നാണ് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. വീട്ടില്‍ അല്ല നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പൈലറ്റ് പക്ഷം വെല്ലുവിളിക്കുന്നു.
പൈലറ്റും അനുയായികളും വിട്ട് നിന്നു
ഇന്നത്തെ നിയമസഭാ കക്ഷി യോഗത്തിലും സച്ചിന്‍ പൈലറ്റിനോട് പങ്കെടുക്കാന്‍ പ്രിയങ്ക ഗാന്ധി അടക്കമുളള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൈലറ്റും അനുയായികളും വിട്ട് നിന്നു. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് കോണ്‍ഗ്രസ് കടന്നിരിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും പൈലറ്റിനെ മാറ്റി.
Recommended Video
വെറുതെ വിടില്ലെന്ന് തീരുമാനം
രണ്ട് മന്ത്രിമാരെയും സര്‍ക്കാരില്‍ നിന്ന് പുറത്താക്കി. പൈലറ്റിന് ഒപ്പമുളള എംഎല്‍എമാരെയും വെറുതെ വിടില്ലെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്. വിപ്പ് ലംഘിച്ച എംഎല്‍എമാര്‍ക്ക് നോട്ടീസ് അയക്കാനാണ് തീരുമാനം. കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത പുറത്താക്കല്‍ നീക്കം പൈലറ്റ് ക്യാംപിനെ അപ്പാടെ ഞെട്ടിച്ചിരിക്കുകയാണ്.
എംഎല്‍എമാരോട് രാജി ചോദിച്ചു
പൈലറ്റും എംഎല്‍എമാരും നിലവില്‍ മാനേസറിലെ ഒരു ഹോട്ടലില്‍ ആണുളളത്. തനിക്കൊപ്പമുളള എംഎല്‍എമാരോട് രാജി വെക്കാനാണ് പൈലറ്റ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എംഎല്‍എമാര്‍ രാജിക്കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് എന്നാണ് വിവരം. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാത്രമുളള അംഗബലം പൈലറ്റിനുണ്ടോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.
നിലപാട് മയപ്പെടുത്തിയേക്കും
കഴിഞ്ഞ ദിവസം പൈലറ്റ് പക്ഷത്ത് നിന്ന് ചില എംഎല്‍എമാര്‍ ഗെഹ്ലോട്ട് ക്യാംപിലേക്ക് തിരികെ എത്തിയിരുന്നു. പൈലറ്റിന് മുന്നില്‍ വഴങ്ങില്ലെന്ന കടുത്ത നിലപാടിലേക്ക് കോണ്‍ഗ്രസ് കടന്നതോടെ പൈലറ്റിന് ഒപ്പമുളള മറ്റ് എംഎല്‍എമാരും നിലപാട് മയപ്പെടുത്തിയേക്കും എന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്. അതേസമയം പൈലറ്റിനെ സ്വന്തം ക്യാംപില്‍ എത്തിക്കാനുളള നീക്കം ബിജെപിയും ആരംഭിച്ച് കഴിഞ്ഞു.
വാട്‌സ്ആപ്പ് സന്ദേശം
അതിനിടെ പൈലറ്റ് പക്ഷത്തെ എംഎല്‍എമാരുടെ പേരില്‍ ഒരു വാട്‌സ്ആപ്പ് സന്ദേശം സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. എസ്പിജി നോട്ടീസ് അയച്ച് തങ്ങളുടെ നേതാവിനെ ഭീഷണിപ്പെടുത്താനുളള ശ്രമം ആണ് നടക്കുന്നത് എന്നാണ് ഇവര്‍ ആരോപിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും ഒഴുക്കിയിട്ടുളളവരാണ് സച്ചിന്‍ പൈലറ്റും തങ്ങളും എന്നും സന്ദേശത്തില്‍ പറയുന്നു.
ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന
സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അശോക് ഗെഹ്ലോട്ട് തന്റെ അപ്രമാദിത്വം ഉറപ്പിച്ചിരിക്കുകയാണ്. സച്ചിന്‍ പൈലറ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ മുതല്‍ക്കേ തന്നെ ഗെഹ്ലോട്ട് പക്ഷം ആരോപിക്കുന്നതാണ്. ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിനാണ് സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയിരിക്കുന്നത് എന്നാണ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കിയിരിക്കുന്നത്.
ഗവർണറെ കണ്ടു
സച്ചിന്‍ പൈലറ്റിന് വേണ്ടി വല വിരിച്ച് കാത്തിരിക്കുന്ന ബിജെപി ഗെഹ്ലോട്ട് സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാനുളള നീക്കത്തിലാണ്. അതിനിടെ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ ഗെഹ്ലോട്ട് രാജ്ഭവനില്‍ എത്തി ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തിയിരിക്കുകയാണ്. നേരത്തെ ബിജെപിയിലേക്ക് ഇല്ലെന്ന് പറഞ്ഞ സച്ചിന്‍ പൈലറ്റിന്റെ അടുത്ത നീക്കം എന്താകും എന്നതാണ് കോണ്‍ഗ്രസ് ഉറ്റ് നോക്കുന്നത്.