പൈലറ്റിനെ മുൻനിർത്തി ചരടുവലിക്കുന്നത് രാഹുൽ ഗാന്ധിയോ? ലക്ഷ്യം മറ്റൊന്ന്?ആശങ്കയോടെ മുതിർന്ന നേതാക്കൾ
ദില്ലി' രാജസ്ഥാനിൽ വിമത സ്വരം ഉയർത്തിയ സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാനും അധ്യക്ഷ പദവിയിൽ നിന്ന് മാറ്റി നിർത്താനും ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ സച്ചിനെതിരെ നടപടിയെടുത്തതിൽ രാഹുലിന് കടുത്ത അതൃപ്തി ഉണ്ടെന്നുള്ള റിപ്പോർട്ടുകളായിരുന്നു കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ പിന്നീട് പുറത്തുവിട്ടത്.
ഇപ്പോഴിതാ സച്ചിൻ പൈലറ്റിനെ മുൻനിർത്തി ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങൾക്ക് ചരടുവലിക്കുന്നത് രാഹുൽ ഗാന്ധി തന്നെയാണെന്ന അഭ്യൂഹങ്ങളാണ് ശക്തമായിരിക്കുന്നത്. രാഹുലിന്റെ ലക്ഷ്യം മറ്റൊന്നാണെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഏറ്റവും പുതിയ വിവരങ്ങള് ഇങ്ങനെ
നേതൃ പ്രതിസന്ധി
നേതൃ പ്രതിസന്ധിയാണ് കോൺഗ്രസ് ഇപ്പോൾ നേരിടുന്ന തിരിച്ചടിക്ക് പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ഇതുവരേയും തയ്യാറായിട്ടില്ല. മികച്ച നേതാക്കൾ നയിക്കാനില്ലാതായതോടെയാണ് സംഘടന കുത്തഴിഞ്ഞ നിലയിലായതെന്ന വിമർശനമാണ് ഉയരുന്നത്.
മുതിർന്ന നേതാക്കൾക്കെതിരെ
തിരഞ്ഞെടുപ്പ് പരാജയത്തിൽ രാഹുൽ ഗാന്ധി ഏറ്റവും അധികം വിമർശനം ഉയർത്തിയത് മുതിർന്ന നേതാക്കൾക്കെതിരെയാണ് . ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും മികച്ചപ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതെ പോയത് മുതിർന്ന നേതാക്കൾ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയത് കൊണ്ടാണെന്നായിരുന്നു രാഹുൽ പറഞ്ഞത്.
സമ്മർദ്ദ തന്ത്രം ഫലിച്ചില്ല
ദിഗ്വിജയ് സിംഗ്, അശോക് ഗെഹ്ലോട്ട് , കമൽനാഥ് എന്നിവരെയെല്ലാം ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം. താൻ രാജി ഭീഷണി മുഴക്കിയാൽ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുതിർന്നവർ അരങ്ങൊഴിയുമെന്ന് രാഹുൽ കരുതി. എന്നാൽ വിപരീതമായിരുന്നു ഫലം. ഇതോടെ സ്വയം രാജി പ്രഖ്യാപിച്ച് രാഹുൽ പാർട്ടിയുടെ പടിയിറങ്ങി.
പിളർപ്പിലേക്ക് നയിക്കുമെന്ന്
പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളവർ ചുമതലയേൽക്കണമെന്നായിരുന്നു രാഹുൽ തുടർന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഗാന്ധി കുടുംബാംഗങ്ങൾ നേതൃ സ്ഥാനത്ത് എത്തിയില്ലേങ്കിൽ അത് കോൺഗ്രസിനെ പിളർപ്പിലേക്ക് നയിക്കുമെന്നായിരുന്നു മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടിയത്.
പാർട്ടിയിലെ അപ്രമാധിത്വം
ഒടുവിൽ രാഹുൽ ഗാന്ധിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷാക്കി. മൂന്ന് മാസത്തിനുള്ളിൽ പുതിയ അധ്യക്ഷനെ കണ്ടെത്തുമെന്ന് തിരുമാനത്തിലായിരുന്നു ഇത്. എന്നാൽ മുതിർന്ന നേതാക്കളുടെ ഇടപെടൽ ശക്തമായതോടെ ഈ നീക്കവും ഇല്ലാതായി. രാഹുൽ പടിയിറങ്ങിയതോടെ മുതിർന്ന നേതാക്കൾ വീണ്ടും പാർട്ടിയിൽ ശക്തരായി.
Recommended Video
ബന്ധം അവസാനിപ്പിച്ച് നേതാക്കൾ
ഇതിനിടയിൽ രാഹുൽ ക്യാമ്പിലെ പല യുവനേതാക്കളും പാർട്ടി വിടുന്ന സാഹചര്യമുണ്ടായി. മുതിർന്ന നേതാക്കളെ രൂക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു പലയിരുടേയും പടിയിറക്കം. ഏറ്റവും ഒടുവിലായി രാഹുലിന്റെ ഏറ്റവും അടത്ത വിശ്വസ്തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയാണ് രാജിവെച്ച് ബിജെപിയിൽ എത്തിയത്. മുഖ്യമന്ത്രിയായിരുന്ന കമൽനാഥുമായുള്ള ഭിന്നതയായിരുന്നു ഈ നീക്കത്തിന് വഴിവെച്ചത്.
ഇനി മടങ്ങില്ലെന്ന്
ഇപ്പോൾ സോണിയ ഗാന്ധി അധ്യക്ഷയായിട്ട് ഒരു വർഷം പൂർത്തിയാകുകയാണ്. ഇപ്പോഴും പുതിയ പ്രസിഡന്റിനെ കണ്ടെത്താതെ രാഹുൽ ഗാന്ധിയോട് നേതൃപദവി ഏറ്റെടുക്കണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ കടുത്ത അതൃപ്തിയിലാണ് രാഹുൽ ഗാന്ധി. താൻ ഇനി അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന് കട്ടായം പറഞ്ഞിരിക്കുകയാണ്. രാഹുൽ.
ബിജെപിയിലേക്ക് ഇല്ല
പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അപ്രമാധിത്യമാണ് ഇതിന് പിന്നിൽ. അതേസമയം ഈ പ്രതിസന്ധിയ്ക്കിടെയാണ് രാജസ്ഥാനിൽ പാർട്ടിയിൽ കലാപം പൊട്ടിപുറപ്പെട്ടത്. നേരത്തേ രാഹുൽ ഗാന്ധിയ്ക്ക് പകരം പാർട്ടി അധ്യക്ഷനായി ഉയർത്തികാണിക്കപ്പെട്ട നേതാവാണ് സച്ചിൻ പൈലറ്റ്. പ്രശ്നങ്ങൾ രൂക്ഷമായിരിക്കുമ്പോഴും താൻ ബിജെപിയിലേക്ക് പോകില്ലെന്നാണ് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയിരിക്കുന്നത്.
സച്ചിനുമായി ബന്ധം
കഴിഞ്ഞ ദിവസം സച്ചിൻ പൈലറ്റിനെതിരെ രൂക്ഷവിമർശനം ഉയർത്തിയ അശോക് ഗെഹ്ലോട്ടിനോട് ഇനി പൈലറ്റിനെതിരെ പരസ്യ പ്രസ്താവന നടത്തരുതെന്ന നിർദ്ദേശം രാഹുൽ നൽകിയിട്ടുണ്ട്. മാത്രമല്ല കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും, കെസി വേണുഗോപാലും സച്ചിനുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ .
ദേശീയ തലത്തിൽ
ശക്തമായ നിലപാടുകൾ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി വിളിക്കാനിരുന്ന പത്രസമ്മേളനം ഉപേക്ഷിച്ച് ബിജെിയിലേക്ക് ഇല്ലെന്ന് പറഞ്ഞ് സച്ചിൻ ദില്ലിയിൽ തന്നെ തുടരുന്നത് എന്തിനാണെന്ന ആശങ്കയാണ് മുതിർന്ന നേതാക്കൾക്ക് ഉള്ളത്. രാഹുൽ ഗാന്ധി ഇടപെട്ട് സച്ചിന് ദേശീയ തലതത്തിൽ നേതൃ കസേരകൾ നൽകുമോയെന്ന ഭയത്തിലാണ് ഇപ്പോൾ സീനിയർ ക്യാമ്പ്.