സഞ്ജയ് ഝാ, പ്രിയ ദത്ത്, സഞ്ജയ് നിരുപം! സച്ചിൻ പൈലറ്റിന് പിന്നിൽ വമ്പന്മാർ? കോൺഗ്രസ് വിറയ്ക്കും!
ദില്ലി: കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും കിണഞ്ഞ് പരിശ്രമിച്ചിട്ടും സച്ചിന്‍ പൈലറ്റിനെ അതുവരെ അനുനയിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ചര്‍ച്ചകളുടെ സാധ്യതകള്‍ പോലും അടച്ചാണ് അതിനിടെ അശോക് ഗെഹ്ലോട്ട് നീക്കം നടത്തുന്നത്.
ബിജെപിയിലേക്ക് ഇല്ലെന്ന് സച്ചിന്‍ പൈലറ്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. പകരം സഞ്ജയ് ഝാ അടക്കം കോണ്‍ഗ്രസിലെ പ്രമുഖരെ ഒപ്പം നിര്‍ത്തി മറ്റൊരു നീക്കത്തിനാണ് സച്ചിന്‍ പൈലറ്റ് ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

സര്‍ക്കാരിനെ അട്ടിമറിക്കുക
രാജസ്ഥാന്‍ കോണ്‍ഗ്രസിലും സര്‍ക്കാരിലും അശോക് ഗെഹ്ലോട്ടിന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്താണ് സച്ചിന്‍ പൈലറ്റ് വിമതനായത്. ബിജെപിക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തി സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതാണ് പൈലറ്റിന്റെ ലക്ഷ്യമെന്ന് ഗെഹ്ലോട്ട് ആരോപിക്കുന്നു. പൈലറ്റ് ക്യാംപിലെ എംഎല്‍എ ബിജെപി നേതാവുമായി സംസാരിക്കുന്ന വീഡിയോ ആണ് തെളിവായി ഗെഹ്ലോട്ട് പക്ഷം ഉയര്‍ത്തിക്കാണിക്കുന്നത്.

ബിജെപിയില്‍ ചേരില്ല
എന്നാല്‍ സച്ചിന്‍ പൈലറ്റ് തുടക്കം മുതല്‍ക്കേ പറയുന്നത് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ബിജെപിയില്‍ ചേരില്ല എന്നുമാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാത്രം എണ്ണം എംഎല്‍എമാര്‍ നിലവില്‍ പൈലറ്റിനൊപ്പമില്ല. അതോടെ അവിശ്വാസ പ്രമേയ നീക്കത്തില്‍ നിന്ന് ബിജെപി പതിയെ പിന്‍വാങ്ങിയിരിക്കുകയാണ്.

സ്വന്തം പാര്‍ട്ടി രൂപീകരണം
കോണ്‍ഗ്രസിന്റെ അനുനയ നീക്കങ്ങള്‍ക്ക് വഴങ്ങാത്ത സച്ചിന്‍ പൈലറ്റ് ലക്ഷ്യമിടുന്നത് സ്വന്തം പാര്‍ട്ടി രൂപീകരണമാണ് എന്നാണ് വിവരം. കോണ്‍ഗ്രസിലുളള യുവനേതാക്കളുമായി സച്ചിന്‍ പൈലറ്റ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട് എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

പ്രമുഖ നേതാക്കൾ
പ്രിയ ദത്ത്, സഞ്ജയ് ഝാ, സഞ്ജയ് നിരുപം, കുല്‍ദീപ് ഭിഷ്‌ണോയി, ജിതിന്‍ പ്രസാദ, അശോക് തന്‍വാര്‍ അടക്കമുളള നേതാക്കളും സച്ചിന്‍ പൈലറ്റിനൊപ്പം പുതിയ പാര്‍ട്ടി രൂപീകരണത്തില്‍ പങ്കാളികളാവും എന്നാണ് സൂചനകള്‍. ഈ നേതാക്കളെല്ലാം തന്നെ രാജസ്ഥാന്‍ വിവാദത്തില്‍ സച്ചിന്‍ പൈലറ്റിനെ പിന്തുണച്ച് രംഗത്ത് വന്നവരാണ്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി
പാര്‍ട്ടി വക്താവ് ആയിരുന്ന സഞ്ജയ് ഝായെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചാണ് നടപടി. നേരത്തെ മുതല്‍ക്കേ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സഞ്ജയ് ഝാ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പൈലറ്റിനെ പിന്തുണച്ചും ഝാ രംഗത്ത് വന്നതോടെയാണ് സസ്‌പെന്‍ഷന്‍.

നേതൃത്വത്തിന്റെ കടുത്ത വിമര്‍ശകൻ
സഞ്ജയ് നിരുപത്തിന് എതിരെയും കോണ്‍ഗ്രസ് നടപടി എടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കടുത്ത വിമര്‍ശകനാണ് സഞ്ജയ് നിരുപം. ഇതോടെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് നടപടിയിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. നിരുപത്തിന് എതിരെ കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.

ഒരു സുഹൃത്ത് കൂടി പാര്‍ട്ടി വിട്ടു
കേന്ദ്ര നേതൃത്വത്തിന് എതിരെ വിമര്‍ശനം ഉയര്‍ത്തുന്ന മറ്റ് ചില നേതാക്കളേയും പാര്‍ട്ടി നിരീക്ഷിക്കുന്നുണ്ട്. പ്രിയ ദത്ത് കഴിഞ്ഞ ദിവസം സച്ചിന്‍ പൈലറ്റിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. ഒരു സുഹൃത്ത് കൂടി പാര്‍ട്ടി വിട്ട് പോയിരിക്കുന്നുവെന്നാണ് പ്രിയ ട്വീറ്റ് ചെയ്തത്. ഏറെ കഴിവുകളുളള രണ്ട് യുവ നേതാക്കളെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും പ്രിയ ദത്തിന്റെ ട്വീറ്റിലുണ്ട്.

പ്രഗതിശീല്‍ കോണ്‍ഗ്രസ്
കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തരായ ഈ നേതാക്കളെല്ലാം സച്ചിന്‍ പൈലറ്റിന് പിന്നില്‍ അണി നിരക്കുമോ എന്നുളളതാണ് ഇനി കാണേണ്ടത്. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരിലാവും പൈലറ്റിന്റെ പുതിയ പാര്‍ട്ടി എന്നാണ് സൂചന. നിലവില്‍ 18 എംഎല്‍എമാരാണ് സച്ചിന്‍ പൈലറ്റിന് ഒപ്പമുളളത്. പുതിയ പാര്‍ട്ടി രൂപീകരണ നീക്കത്തിലേക്ക് കടന്നാല്‍ കൂടുതല്‍ എംഎല്‍എമാര്‍ കളം മാറുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.












Click it and Unblock the Notifications