ഇനി ബിജെപിയുടെ ഒരു കളിയും നടക്കില്ല: പ്രതിരോധിക്കാന്‍ സച്ചിന് പൈലറ്റിനെ രംഗത്തിറക്കി കോണ്‍ഗ്രസ്
ദില്ലി: 55 രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച് 26 ന് നടക്കുന്ന തിരിഞ്ഞെടുപ്പിന് മുന്നോടിയായി ഏറെ നാടകീയ സംഭവങ്ങളാണ് വിവിധ സംസ്ഥാനങ്ങള്‍ കണ്ട് വരുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കാന്‍ ബിജെപി പതിവുപോലെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ രംഗത്ത് ഇറങ്ങിയതോടെ കോണ്‍ഗ്രസ് വലിയ പ്രതിരോധത്തിലാണ് ആയിരിക്കുന്നത്.
മധ്യപ്രദേശില്‍ പാര്‍ട്ടിവിട്ട ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചതോടെ ഒരു രാജ്യസഭാ സീറ്റിലെ വിജയത്തോടൊപ്പം തന്നെ സംസ്ഥാന ഭരണവും കൈവിടുമെന്ന് അവസ്ഥായാണ് ഉള്ളത്. സമാനമായ നീക്കത്തിനായിരുന്നു ഗുജറാത്തിലും ബിജെപി ശ്രമിച്ചത്.
5 എംഎല്‍എമാരെ ബിജെപി അടര്‍ത്തിയെടുത്തെങ്കിലും ശേഷിക്കുന്നവരെ രാജസ്ഥാനിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിന്റെ നേതൃത്വത്തിലാണ് ഇവിടെ എംഎല്‍എമാര്‍ക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
രാജസ്ഥാനില്‍
ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സമാനമായ രീതിയില്‍ രാജസ്ഥാനിലും ബിജെപി വന്‍ അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഉപമുഖ്യമന്ത്രിയായ സച്ചിന് പൈലറ്റിനെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു ടൈംസ് നൗ പുറത്തു വിട്ടത്.
അഭിപ്രായ വ്യത്യാസങ്ങള്‍
രാജസ്ഥാന് കോണ്‍ഗ്രസിലും സര്‍ക്കാറിലും മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന് പൈലറ്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മുതലെടുത്താണ് പൈലറ്റിനെ തങ്ങളോടൊപ്പം ചേര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബിജെപിയുടെ ഈ നീക്കങ്ങളെ തുടക്കത്തില്‍ തന്നെ സച്ചിന് പൈലറ്റ് തള്ളിക്കളഞ്ഞെന്ന് റിപ്പോര്‍ട്ടും ഇതിന് പിന്നാലെ പുറത്തു വിന്നിരുന്നു.
ചുമതല പൈലറ്റിന്
മാത്രവുമല്ല, രാജ്യസാഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മധ്യപ്രദേശില്‍ ബിജെപി നടത്തിയ നീക്കങ്ങള്‍ രാജസ്ഥാനിലും നടത്താന്‍ സാധ്യയുണ്ടെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ്, ആ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ചുമത നല്കിയിരിക്കുന്നതും സച്ചിന് പൈലറ്റാണ്. ഗുജറാത്തില്‍ നിന്ന് രാജസ്ഥാനിലെ ഹോട്ടിലിലെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ സുരക്ഷാ ചുമതലയും സച്ചിന് പൈലറ്റിനാണ് പാര്‍ട്ടി കൈമാറിയിരിക്കുന്നത്.
നേരിട്ടെത്തി കൂടിക്കാഴ്ച
ഗുജറാത്തില്‍ നിന്ന് രാജസ്ഥാനിലെ ഹോട്ടിലിലെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരുമായി സച്ചിന് പൈലറ്റ് നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി. 73 എംഎല്‍എമാരായിരുന്നു ഗുജറാത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത്. അഞ്ച് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചതോടെ 68 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉള്ളത്. ഇതില്‍ 67 എംഎല്‍എമാരും നിലവില്‍ ജയ്പൂരിലെ ശിവ് വിലാസിലാണ്.
സ്വാധീനിക്കാതിരിക്കാന്‍
ബിജെപി ഇവരെ സ്വാധീനിക്കാനായി കടുത്ത നിയന്ത്രണങ്ങളാണ് കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇവരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. മാര്‍ച്ച് 26 ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഇവര്‍ ജയ്പൂരില്‍ തുടരാനാണ് സാധ്യത.
5 പേര് പോയതോടെ
അഞ്ച് എംഎൽഎമാർ രാജിവച്ചതോടെ കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ത്ഥി വിജയിക്കാനുള്ള സാധ്യത മങ്ങി. ഇതോടെ ഈ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചേക്കുമെന്നാണ് സൂചന. നിയമസഭ തലത്തിലെ പരാജയം ഒഴിവാക്കാന്‍ കൂടിയാണ് ഇത്. നിയമസഭയിലെ അംഗബലം 68 ( + 1 ) ആയിക്കഴിഞ്ഞിരിക്കെ രണ്ട് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെങ്കില്‍ മൂന്ന് അംഗങ്ങളുടെ കൂടി പിന്തുണ വേണം.
പിന്‍വലിച്ചേക്കും
ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്ക് രണ്ടും എന്‍സിപിക്ക് ഒന്നും അംഗങ്ങള്‍ ഗുജറാത്ത് നിയമസഭയില്‍ ഉണ്ടെങ്കിലും ഇവരുടെ പിന്തുണ ബിജെപി നേരത്തെ ഉറപ്പാക്കി കഴിഞ്ഞതിനാല്‍ അത് ലഭിക്കില്ലെന്നുറപ്പാണ്. ഇതോടെയാണ് രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.
സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി
ജയ്പൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരുമായി ഇക്കാര്യം എഐസിസി നിരീക്ഷകർ തനിച്ചും കൂട്ടായും ചർച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച പ്രമേയം ജയ്പൂരില്‍ കഴിയുന്ന എംഎല്‍എമാര്‍ ഏകകണ്ഠമായി പാസാക്കി.
പ്രത്യേക ശ്രദ്ധ
രാജസ്ഥാനിലും ബിജെപിയുടെ തന്ത്രങ്ങള്‍ വിജയിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സച്ചിന് പൈലറ്റ്, അശോക് ഗലോട്ട് തുടങ്ങിയവര്‍ എംഎല്‍എമാരോട് നിരന്തരം ബന്ധപ്പെടുന്നു. മധ്യപ്രദേശിലും ഗുജറാത്തിലും സംഭവച്ചത് പോലുള്ള യാതൊരു അനിഷ്ട സംഭവങ്ങളും രാജസ്ഥാനില്‍ സംഭവിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.
200 അംഗ നിയമസഭയില്‍
200 അംഗ നിയമസഭയില്‍ 124 അംഗങ്ങളുടെ പിന്തുണയോടെയാണ് രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ ഭരണം തുടരുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തിനിടയില്‍ ഗ്രൂപ്പ് പ്രശ്നങ്ങള്‍ ശക്തമാവുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇത് മുതലെടുക്കാനായിരുന്നു ബിജെപിയുടെ ശ്രമം. എന്നാല്‍ സച്ചിന് പൈലറ്റ് കോണ്‍ഗ്രസില്‍ ഉറച്ച് നിന്നതോടെ രാജസ്ഥാനിലെ ബിജെപിയുടെ അട്ടിമറി ശ്രമങ്ങളെല്ലാം പാഴായി പോവുന്നതാണ് കണ്ടത്.
മത്സരിക്കുന്നവര്‍
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പിസിസി ജനറല്‍ സെക്രട്ടറി നീരജ് ഡാങ്കി എന്നിവരാണ് രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. രാജസ്ഥാനില്‍ മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. ഇതില്‍ രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസിനും ഒരെണ്ണത്തില്‍ ബിജെപിക്കും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കഴിയും.
രജിതിന് സ്വീകരണം: നേതൃത്വം നല്‍കിയത് ഷിയാസും പരീക്കുട്ടിയും; എഫ്ഐആറിലെ വിവരങ്ങള്‍ ഇങ്ങനെ
ഈ രീതി അവസാനിപ്പിക്കേണ്ട സമയമായി; ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും ഫഹദ് ഫാസില്‍ മാത്രം: ഹരീഷ് പേരടി