കോണ്‍ഗ്രസിലാണെങ്കില്‍ മാത്രമാണ് നിങ്ങള്‍ നേതാവ്; സച്ചിന് മുന്നറിയിപ്പുമായി സ്വന്തം വോട്ടര്‍മാര്‍
ദില്ലി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീകോടതിയില്‍ നിന്നും താല്‍ക്കാലിക വിജയം നേടാന്‍ മുന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിന് സാധിച്ചിരിക്കുകയാണ്. സച്ചിന് പൈലറ്റിനും അദ്ദേഹത്തോടൊപ്പമുള്ള 18 വിമത എംഎല്‍എമാര്‍ക്കുമെതിരെ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായില്ല.
ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ സ്പീക്കര്‍ സിപി ജോഷിയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ സച്ചിന്‍ പൈലറ്റ് പക്ഷം നല്‍കിയ ഹര്‍ജിയില്‍ നാളെ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.

ഹൈക്കോടതി വിധി
ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ലെങ്കിലും നാളത്തെ വിധി എന്ത് തന്നെയായാലും സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമാരിക്കുമെന്ന് ജസ്റ്റിസ് അരുള്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഈ മാസം 27 ന് സുപ്രീംകോടതി വീണ്ടും ഹര്‍ജി പരിഗണിക്കും. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ചില നിരീക്ഷണങ്ങളും
ഹര്‍ജി പരിഗണിക്കവെ സുപ്രധാനമായ ചില നിരീക്ഷണങ്ങളും കോടതി നടത്തി. ജനാധിപത്യത്തില്‍ വിയോജിപ്പിന്റെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനാവില്ലെന്ന് വാദത്തിനിടെ സുപ്രീം കോടതി നിരീക്ഷിച്ചു. ഒരു ജനപ്രതിനിധിക്ക് അദ്ദേഹത്തിന്‍റെ വിയോജിപ്പ് പാര്‍ട്ടിയില്‍ രേഖപ്പെടുത്തുന്നതിനുള്ള അവകാശമില്ലേയെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചത്.

പരിഗണനാ വിഷയം
ജനാധിപത്യത്തില്‍ വിയോജിപ്പിന്‍റെ ശബ്ദം അടിച്ചമര്‍ത്താന‍് സാധിക്കില്ല. പാര്‍ട്ടിയ്ക്ക് അകത്ത് തന്നെ ജനാധിപത്യം ഇല്ലേയെന്നും കോടതി ചോദിച്ചു. എന്നാല്‍ അതിന് മറുപടി പറയേണ്ടത് എംഎല്‍എമാരാണ് എന്നായിരുന്നു രാജസ്ഥാന്‍ സ്പീക്കര്‍ സിപി ജോഷിക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചത്. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം സിബല്‍ ഉന്നയിച്ചെങ്കിലും എം.എല്‍.എമാര്‍ക്കെതിരായ അയോഗ്യത നടപടി മാത്രമാണ് പരിഗണനാ വിഷയമെന്നായിരുന്നു ജഡ്ജിയുടെ മറുപടി.

സ്വന്തം കേന്ദ്രത്തില്‍ നിന്ന്
അതേസമയം, പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സച്ചിന്‍ പൈലറ്റിന് തിരിച്ചടികളാണ് സ്വന്തം കേന്ദ്രത്തില്‍ നിന്നടക്കം ലഭിക്കുന്നതെന്നൊണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൈലറ്റിന് ഗംഭീര വിജയം നല്‍കിയ മണ്ഡലമാണ് ടോങ്ക്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ വലിയ വികാരമാണ് ടോങ്കില്‍ നിന്നും ഉയരുന്നത്.

മുസ്ലിം ഭൂരിപക്ഷ മണ്ഡലം
മുസ്ലിം ഭൂരിപക്ഷ മണ്ഡലമാണ് ടോങ്ക്. സച്ചിന്‍ പൈലറ്റ് പാര്‍ട്ടി നേതൃത്വത്തിനെതിരെ തിരിഞ്ഞതാണ് ഇവരുടെ അതൃപ്തിക്ക് ഇടയാക്കിയത്. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന പ്രചാരണം ഇതിന്‍റെ ആക്കം കൂട്ടി. 2018 ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 55000 ത്തിലധികം വോട്ടുകളോടെ വന്‍ ഭൂരിപക്ഷത്തിലായിരുന്നു പൈലറ്റ് ടോങ്കില്‍ നിന്നും വിജയിച്ചത്.

നിയമസഭയിലേക്ക്
സച്ചിന്‍ പൈലറ്റിനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ ടോങ്കിലെ ജനം ഇരുകയ്യും നീട്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യുകയായിരുന്നു. പത്രിക സമര്‍പ്പണത്തിനുള്ള അവസാന മണിക്കൂറിലായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുള്ള അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വം പുറത്തു വിട്ടത്.

പഴയ പ്രതാപത്തിലേക്ക്
പൈലറ്റിന്റെ വരവോടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോകാം എന്ന പ്രതീക്ഷയായിരുന്നു ടോങ്കിന്. ബിജെപി പൈലറ്റിനെതിരെ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ ഇറക്കിയിരുന്നെങ്കിലും വലിയ പരാജയമായിരുന്നു ഫലം. സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയായതോടെ വലിയ വികസന മുന്നേറ്റവും ടോങ്ക് നിവാസികള്‍ മുന്നില്‍ കണ്ടു.

നിരാശ ജനകം
എന്നാല്‍ അധികാരത്തിലേറിയതോടെ സച്ചിന്‍ പൈലറ്റില്‍ നിന്നും നിരാശ ജനകമായ പ്രവര്‍ത്തനമാണ് ഉണ്ടായതെന്നാണ് ഭൂരിപക്ഷം ജനങ്ങളും പറയുന്നത്. ഉപമുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്ത ശേഷം പൈലറ്റ് ടോങ്കിനെ പതിയെ മറന്ന പോലെയായി കാര്യങ്ങള്‍. ണ്ഡലത്തിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം പോലും കുറഞ്ഞിരുന്നെന്ന് ടോങ്കിലെ ജനങ്ങള്‍ പറയുന്നു.

തിരക്കുകള്‍
ഇതിലൊന്നും പൈലറ്റിനോട് ടോങ്കില ജനങ്ങള്‍ക്ക് വലിയ അതൃപ്തി ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയും ഉപമുഖ്യമന്ത്രി സ്ഥാനവും വഹിക്കേണ്ടി വരുന്ന ഒരാളുടെ തിരക്കുകള്‍ മനസിലാക്കാന്‍ മാത്രം ടോങ്കിലെ ജനത അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നെന്ന് കോണ്‍ഗ്രസ് മൈനോരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്റര്‍ മൊഹിന്‍ റഷീദ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഒടുവിലത്തെ നീക്കം
എന്നാല്‍ ടോങ്കിലെ എല്ലാ വോട്ടര്‍മാരെയും വഞ്ചിച്ചു കൊണ്ടുള്ള പൈലറ്റിന്‍റെ ഒടുവിലത്തെ നീക്കം അംഗീകരിക്കാനാവില്ലെന്നും റഷീദ് പറഞ്ഞു. പൈലറ്റിന്റെ ചിത്രമുള്ള പോസ്റ്ററുകളെല്ലാം ടോങ്കില്‍നിന്നും വോട്ടര്‍മാര്‍ നീക്കിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ ആയിരിക്കുമ്പോള്‍ മാത്രാണ് അദ്ദേഹം ഞങ്ങളുടെ നേതാവെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹം മത്സരിക്കാനിറങ്ങിയാല്‍
മതേതരമായ ഒരു സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള പൈലറ്റിന്റെ നിലപാടിനോടുള്ള പ്രതിഷേധമാണ് ടോങ്കിലെ ജനം കാണിക്കുന്നത്. സ്വതന്ത്രനായോ ബിജെപി ടിക്കറ്റിലോ ഇനി അദ്ദേഹം മത്സരിക്കാനിറങ്ങിയാല്‍ എതിര്‍ ചേരിയില്‍ ഞാനടക്കമുണ്ടാവുമെന്ന് ടോങ്കില്‍നിന്നുള്ള അഭിഭാഷകന്‍ റയീസ് അഹമ്മദും വ്യക്തമാക്കുന്നു.

പാര്‍ട്ടിയില്‍
അതേസമയം തന്നെ, പാര്‍ട്ടിയില്‍ പൈലറ്റ് അവഗണിക്കപ്പെട്ടുവെന്ന അഭിപ്രായം ഉള്ള കുറച്ചു പേരും ടോങ്കില്‍ ഉണ്ട്. ‘ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കണമായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ വഴിയില്‍ സര്‍ക്കാര്‍ ചില തടസങ്ങള്‍ സൃഷ്ടിച്ചു. നിര്‍ഭാഗ്യവശാല്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെയാണ് അതുണ്ടായത്.'- ടോങ്കിലെ പൈലറ്റിന്റെ ശക്തി കേന്ദ്രങ്ങളില്‍ പ്രധാനിയായിരുന്ന മുന്‍സിപല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അലി അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications