ഗെഹ്ലോട്ടിനടുത്ത് നിന്ന് മാറി, ബിജെപി നിരയ്ക്ക് സമീപം സച്ചിൻ പൈലറ്റിന് സീറ്റ്, അതിർത്തിയിലെ യോദ്ധാവ്
ദില്ലി: ഒരു മാസം നീണ്ട് നിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളെല്ലാം അവസാനിപ്പിച്ച് രാജസ്ഥാന് നിയമസഭയില്‍ ശബ്ദവോട്ടോട് കൂടി വിശ്വാസ വോട്ടെടുപ്പ് ജയിച്ച് കയറിയിരിക്കുകയാണ് അശോക് ഗെഹ്ലോട്ട്. പാര്‍ട്ടിയിലും സംസ്ഥാനത്തും തന്റെ കരുത്ത് ഗെഹ്ലോട്ട് വീണ്ടും തെളിയിച്ചിരിക്കുന്നു.
വിമത നീക്കം അവസാനിപ്പിച്ച സച്ചിന് പൈലറ്റും മറ്റ് എംഎല്‍എമാരും നിയമസഭയിലെത്തി. എന്നാല്‍ പതിവ് തെറ്റിച്ച് ഗെഹ്ലോട്ടിന്റെ സീറ്റിന് സമീപത്ത് നിന്ന് മാറി, പ്രതിപക്ഷ നിരയ്ക്ക് സമീപത്തായി സച്ചിന് പൈലറ്റ് ഇരുന്നത് ചര്‍ച്ചയായിരിക്കുകയാണ്. വിശദാംശങ്ങളിങ്ങനെ..
പഴയ സീറ്റ് ലഭിച്ചില്ല
ഒരു മാസം നീണ്ട കലാപത്തിന് ശേഷം വ്യാഴാഴ്ചയാണ് സച്ചിന് പൈലറ്റും വിമതരും ജയ്പൂരിലേക്ക് തിരിച്ച് എത്തിയത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വീട്ടില്‍ വെച്ച് നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിലും എംഎല്‍എമാര്‍ പങ്കെടുത്തു. ഇന്ന് നിയമസഭാ സമ്മേളനത്തിനെത്തിയ സച്ചിന് പൈലറ്റിന് പക്ഷേ തന്റെ പഴയ സീറ്റ് ലഭിച്ചില്ല.
മുഖ്യമന്ത്രിയുടെ സമീപത്ത് സീറ്റ്
നേരത്തെ രാജസ്ഥാന് ഉപമുഖ്യമന്ത്രിയായിരുന്നു സച്ചിന് പൈലറ്റ്. വിമത നീക്കം നടത്തിയതിനെ തുടര്‍ന്നാണ് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പൈലറ്റ് നീക്കം ചെയ്യപ്പെട്ടത്. ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിയമസഭയില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് സമീപത്തായിരുന്നു സച്ചിന് പൈലറ്റിന്റെ സീറ്റുണ്ടായിരുന്നത്.
പതിവ് സീറ്റ് മാറ്റി
എന്നാല്‍ രാഷ്ട്രീയ കാലാവസ്ഥ മാറിയ കൂട്ടത്തില്‍ പൈലറ്റിന്റെ സീറ്റും മാറി. പ്രതിപക്ഷ നിരയ്ക്ക് സമീപത്തുളള സീറ്റാണ് ഇന്ന് പൈലറ്റ് ഇരിക്കാനായി തിരഞ്ഞെടുത്തത്. താന്‍ സഭയില്‍ എത്തിയപ്പോഴാണ് തന്റെ പതിവ് സീറ്റ് മാറ്റിയതായി കണ്ടതെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സച്ചിന് പൈലറ്റ് പ്രതികരിച്ചു.
പ്രതിപക്ഷത്തിന് തൊട്ടരികിൽ
''താന്‍ നേരത്തെ ഇരുന്ന സീറ്റിലായിരുന്നപ്പോള് സുരക്ഷിതത്വം അനുഭവപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ താന്‍ പ്രതിപക്ഷത്തിന് തൊട്ടരികിലാണ്. എന്തിനാണ് തനിക്കൊരു പുതിയ സീറ്റ് നല്‍കിയിരിക്കുന്നതെന്ന് താന്‍ ആലോചിച്ചു. അപ്പോഴാണ് മനസ്സിലായത് ഇത് അതിര്‍ത്തിയാണ് എന്ന്. ഒരു വശത്ത് ഭരിക്കുന്ന കക്ഷിയിരിക്കുന്നു. മറുവശത്ത് പ്രതിപക്ഷം ഇരിക്കുന്നു'', പൈലറ്റ് പറഞ്ഞു.
കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്
'' സാധാരണയായി ആരെയാണ് അതിര്‍ത്തിയിലേക്ക് അയക്കുക. ഏറ്റവും കരുത്തനും ധൈര്യശാലിയുമായ യോദ്ധാവിനെയാണ് അതിര്‍ത്തിയിലേക്ക് വിടുകയെന്നും സച്ചിന് പൈലറ്റ് പറഞ്ഞു. ബിജെപിയെ മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളേയും ഉന്നമിട്ടുളളതായിരുന്നു സഭയിലെ പൈലറ്റിന്റെ വാക്കുകള്‍. എല്ലാ എംഎല്‍എമാരും സഭയില്‍ എത്തിയെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്'' എന്നും പൈലറ്റ് പറഞ്ഞു.
ദില്ലിയിലുളള ഒരു ഡോക്ടർ
തനിക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും ചെയ്യാനും പറയാനുമുളളത് ചെയ്തിട്ടുണ്ടെന്നും ദില്ലിയിലുളള ഒരു ഡോക്ടറുടെ അടുത്ത് നിന്ന് ചികിത്സ ലഭിച്ചതിന് ശേഷം തങ്ങള്‍ 107 പേരും ഒറ്റക്കെട്ടാണെന്നും സച്ചിന് പൈലറ്റ് പറഞ്ഞു. സഭയിലെ ഡെസ്കിലടിച്ചായിരുന്നു പൈലറ്റിന്റെ പ്രഖ്യാപനം. രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ സംബന്ധിച്ചായിരുന്നു പൈലറ്റിന്റെ ദില്ലിയിലെ ഡോക്ടര്‍ പരാമര്‍ശം.
107 എംഎല്‍എമാരുടെ പിന്തുണ
സച്ചിന് പൈലറ്റ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാം എന്നാണ് ദില്ലിയിലെ നേതൃത്വം നല്‍കിയിരിക്കുന്ന ഉറപ്പ്. അതിനായി മൂന്നംഗ സമിതിയേയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുകയാണ്. 107 കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടാതെ സ്വതന്ത്രരുടേയും സഖ്യകക്ഷികളുടേയും വോട്ട് സര്‍ക്കാരിന് തന്നെ ലഭിച്ചു. ബിജെപിക്ക് 72 പേരാണ് നിയമസഭയിലുളളത്.