സച്ചിൻ പൈലറ്റ് തിരിച്ചെത്തും; കോൺഗ്രസിന്റെ ട്രെബിൾ ഷൂട്ടർ ഡികെ ശിവകുമാർ പറയുന്നു, കൂറുള്ള നേതാവ്
ജയ്പൂർ; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി യോജിച്ച് പ്രവർത്തിക്കാനാകില്ലെന്ന നിലപാടിലാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. തനിക്കൊപ്പം 30 ഓളം എംഎൽഎമാർ ഉണ്ടെന്നും സർക്കാർ ന്യൂനപക്ഷമാണെന്നുമാണ് പൈലറ്റ് വ്യക്തമാക്കിയത്. അതിനിടെ അദ്ദേഹം കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമോയെന്നുള്ള ചർച്ചകൾ സജീവമാണ്. ബിജെപി വിടുകയോ അല്ലേങ്കിൽ പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമോയെന്നതാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ് കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ എന്ന് വിളിപ്പേരുള്ള ഡികെ ശിവകുമാർ.
Recommended Video
രാഷ്ട്രീയ പ്രതിസന്ധി
2018 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തിൽ നിർണായക പങ്കുവഹിച്ച നേതാവാണ് സച്ചിൻ പൈലറ്റ്. പാർട്ടി അധികാരത്തിലേറിയപ്പോൾ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ മുതിർന്ന നേതാവായ അശോക് ഗെഹ്ലോട്ടിനെ നേതൃത്വം മുഖ്യമന്ത്രിയാക്കി. അന്ന് മുതൽ തന്നെ ഇരുവരും തമ്മിലുള്ള ഭിന്നത തുടങ്ങിയിരുന്നു.
ഗെഹ്ലോട്ട് ക്യാമ്പ്
രാജ്യസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപികുതിരക്കച്ചവട നീക്കം നടത്തിയെന്ന ആരോപണത്തിൽ ചീഫ് വിപ്പ് നൽകിയ പരാതിയിൽ സ്പെഷ്യൽ ഓപറേഷൻ പോലീസ് ഗ്രൂപ്പ് മൊഴിയെടുക്കാൻ സച്ചിൻ പൈലറ്റിനോട് ഹാജരാകാൻ ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണമായത്. മാത്രമല്ല സച്ചിനെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റ് നിർത്താനും ഗെഹ്ലോട്ട് ക്യാമ്പ് ചരടുവലിക്കുന്നുണ്ടെന്നാണ് പൈലറ്റ് വിഭാഗം ഉയർത്തുന്ന ആരോപണം.
ദില്ലിയിൽ എത്തി നേതാക്കൾ
ഭിന്നത രൂക്ഷമായതോടെ കഴിഞ്ഞ ദിവസം സച്ചിൻ പൈലറ്റും തനിക്കൊപ്പമുള്ള എംഎൽഎമാരും ദില്ലിയിൽ എത്തി ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചു. എന്നാൽ ഗെഹ്ലോട്ടുമായി യോജിച്ച് പ്രവർത്തിക്കാനായിരുന്നു ദേശീയ നേതൃത്വം നൽകിയ നിർദ്ദേശം. ഇത് അംഗീകരിക്കാൻ പൈലറ്റ് തയ്യാറായില്ല. തനിക്കൊപ്പം 30 എംഎൽഎമാർ ഉണ്ടെന്നും ഗെഹ്ലോട്ട് സർക്കാർ താഴെവീഴുമെന്നുമാണ് പൈലറ്റ് വ്യക്തമാക്കിയത്.
പ്രതികരിച്ച് ഡികെ
ഇതോടെ സച്ചിൻ പൈലറ്റ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുമെന്നും മധ്യപ്രദേശിന് സമാനമായ സാഹചര്യം രാജസ്ഥാനിലും ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങൾ ഉയരുന്നത്. എന്നാൽ യാതൊരു കാരണവശാലും സച്ചിൻ പൈലറ്റ് പാർട്ടി വിടില്ലെന്ന് പറയുകയാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ.
കൂറുള്ള നേതാവ്
ആത്മാർത്ഥതയുള്ള കോൺഗ്രസ് നേതാവാണ് സച്ചിൻ പൈലറ്റെന്ന് ഡികെ പറഞ്ഞു. ബിജെപി അവരുടെ അജണ്ട പ്രകാരം കോൺഗ്രസ് സർക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഡികെ ആരോപിച്ചു. പൈലറ്റ് ഒരിക്കലും കോൺഗ്രസ് വിട്ട് പോകില്ല. അക്കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ പിതാവ് രാജേഷ് പൈലറ്റിനെ പോലെ അദ്ദേഹവും കൂറുള്ള കോൺഗ്രസുകാരനാണ്, ശിവകുമാർ പറഞ്ഞു.
ഇടപെട്ട് ഹൈക്കമാന്റ്
സംസ്ഥാനത്തെ പാർട്ടിയെ കഴിഞ്ഞ ആറ് വർഷമായി അദ്ദേഹമാണ് കെട്ടിപടുത്തത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനാണ് സച്ചിൻ. പാർട്ടിയിൽ ഭിന്നത ഇല്ലെന്ന് ഞാൻ പറയുന്നില്ല. ചില പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ അത് ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുന്നതാണെന്നും ഡികെ ശിവകുമാർ പറഞ്ഞു. അതേസമയം സച്ചിനെ മടക്കിയെത്തിക്കാനുളള ശ്രമങ്ങൾ ഹൈക്കമാന്റംു ശക്തമാക്കി.
വാതിൽ തുറന്നിടുന്നു
പാർട്ടിയെ പ്രതിരോധത്തിലാക്കിയ സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. എന്നാൽ സച്ചിനെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന നിലപാടിലാണ് നേതൃത്വം. ഇതോടെ പൈലറ്റിന് വേണ്ടി കോൺഗ്രസ് വാതിൽ തുറന്നിട്ടിരിക്കുകയാണെന്നാണ് നേതാക്കൾ വ്യക്തമാക്കിയിത്. തുറന്ന ചർച്ചകൾക്ക് തയ്യാറാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.