വാരണാസിയിൽ മോദിയുടെ സാധ്യത മങ്ങുമോ? പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാനും തിരഞ്ഞെടുപ്പ് പോരിന്
Recommended Video
ദില്ലി: പ്രധാനമന്ത്രിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരണാസിയിൽ ഇക്കുറി തീപാറുന്ന പോരാട്ടം. മോദിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ മഹാസഖ്യം. പ്രിയങ്കാ ഗാന്ധി വരെ വാരണായിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ഇതിനിടെയാണ് മോദി ഭരണത്തിന് കീഴിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധം നടത്തിയവർ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ മോദിക്കെതിരെ നേർക്കുനേർ പോരാട്ടത്തിന് ഒരുങ്ങുന്നത്. 111 കർഷകർ മോദിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈനികർക്ക് മോശം ഭക്ഷണം നൽകുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്ന ബിഎസ്എഫ് ജവാൻ മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കാൻ ഒരുങ്ങുന്നത്.
Read More:ലോക്സഭ തിരഞ്ഞെടുപ്പ് 2019- ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ അറിയാം
വാരണാസിയിൽ
അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്നാരോപിച്ചാണ് ബിഎസ്എഫ് ജവാനായിരുന്ന തേജ് ബഹദൂർ രംഗത്ത് വന്നത്. സൈനികർക്കായി എത്തിക്കുന്ന ഭക്ഷണം ഉന്നത ഉദ്യോഗസ്ഥർ മറിച്ചു വിൽക്കുന്നതായും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ തേജ് ബഹദൂർ യാദവ് ആരോപിച്ചിരുന്നു. സൈനികരുടെ ക്ഷേമത്തിന് വേണ്ടി നിരവധി പ്രവർത്തനങ്ങൾ ചെയ്തുവെന്നവകാശപ്പെടുന്ന മോദി സർക്കാരിനെതിരെയുള്ള ആയുധമായി തേജ് ബഹദൂറിന്റെ ആരോപണം പ്രതിപക്ഷം പ്രയോഗിച്ചിരുന്നു.
പുറത്താക്കി
അതിർത്തി കാക്കുന്ന സൈനികർക്ക് ലഭിക്കുന്നത് കരിഞ്ഞ ചപ്പാത്തിയും വെള്ളം നിറഞ്ഞ പരിപ്പ് കറിയും ആണെന്നായിരുന്നു തേജ് ബഹദൂറിന്റെ ആരോപണം. ആരോപണം നിഷേധിച്ച ബിഎസ്എഫ് ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും പിന്നീട് പുറത്താക്കുകയും ചെയ്തിരുന്നു.
മോദിക്കെതിരെ മത്സരിക്കും
പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളടക്കം നിരവധി പേർ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നു. എന്നാൽ വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ സ്വതന്ത്ര്യസ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് തേജ് ബഹദൂർ വ്യക്തമാക്കി.
ലക്ഷ്യം ഇതാണ്
ജയിക്കുമോ തോൽക്കുമോ എന്നതല്ല തന്റെ ലക്ഷ്യം, സൈനിക വിഭാഗങ്ങളെ ഈ സർക്കാർ എങ്ങനെ തകർത്തുവെന്ന് തുറന്ന് കാണിക്കുകയാണ് ലക്ഷ്യം. ജവാന്മാരുടെ പേരിൽ വോട്ട് ചോദിക്കുന്ന മോദി അവർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നതാണ് സത്യം. പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാരോട് പോലും സർക്കാർ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും തേജ് ബഹദൂർ യാദവ് ആരോപിക്കുന്നു.
പ്രചാരണം ആരംഭിക്കും
താൻ ഉടനെ വാരണാസിയിലേക്ക് പോകുമെന്നും വിമുക്ത ഭടന്മാരുടെയും കർഷകരുടെയും പിന്തുണയോടെ പ്രചാരണം ആരംഭിക്കുമെന്നും തേജ് ബഹദൂർ വ്യക്തമാക്കി. ഹരിയാനയിലെ രെവാരി ജില്ലക്കാരനാണ് തേജ് ബഹദൂർ.
മോദിക്കെതിരെ കർഷകർ
കഴിഞ്ഞ അഞ്ച് വർഷമായി തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ മോദി സർക്കാർ ചെവിക്കൊണ്ടില്ലെന്നാരോപിച്ച് 111 കർഷകരാണ് വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ ഒരുങ്ങുന്നത്. ബിജെപി നേതാക്കൾ ഇവരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പിന്മാറാൻ തയാറായിട്ടില്ലെന്നാണ് സൂചന. തമിഴ്നാട്ടിൽ നിന്നുള്ള കർഷകരാണ് വാരണാസിയിൽ മോദിക്ക് വെല്ലുവിളി ഉയർത്തുന്നത്.
നഗ്ന പ്രചാരണം
ശിവഭക്തരായ നഗ്ന സ്വാമിമാരുടെ സഹായത്തോടെയാകും കർഷകരുടെ പ്രചാരണം. സന്യാസിമാരെ പോലെ നഗ്നരായാകും തങ്ങളും പ്രചാരണം നടത്തുകയെന്ന് ഇവർ പറയുന്നു. മോദിക്കെതിരെ മത്സരിക്കാൻ രാജ്യത്തെ മുഴുവൻ കർഷകരുടെയും അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെയും പിന്തുണയുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്.
വാരണാസിയിൽ മാത്രം
അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കുറി വാരണാസിയിൽ നിന്നു മാത്രമെ ജനവിധി തേടുകയുള്ളുവെന്നാണ് സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് ലക്ഷത്തിൽ പരം വോട്ടുകൾക്കാണ് പ്രധാനമന്ത്രി വാരണാസിയിൽ നിന്നും വിജയിച്ചത്. 2014ൽ ഗുജറാത്തിലെ വഡോദരയിൽ നിന്നും അദ്ദേഹം ജനവിധി തേടിയിരുന്നു. രണ്ടിടത്തും വമ്പൻ വിജയം നേടിയെങ്കിലും വാരണാസി നിലനിർത്തുകയായിരുന്നു. ഗുജറാത്തിൽ നിന്നും ദേശീയ നേതാവ് അമിത് ഷാ മത്സരിക്കുന്നതിനാൽ മോദി ഇക്കുറി വഡോദരയിൽ മത്സരിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
അച്ചടക്ക നടപടി സ്വീകരിക്കുകയും പിന്നീട് പുറത്താക്കുകയും ചെയ്തിരുന്നു.