ഹേമന്ത് കർക്കറയ്ക്കെതിരായ പരാമർശം പിൻവലിക്കുന്നു; മാപ്പ് അപേക്ഷിച്ച് പ്രഗ്യാ സിംഗ് താക്കൂർ
ദില്ലി: മുബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട എടിഎസ് തലവൻ ഹേമന്ത് കാർക്കറയെ അപമാനിക്കുന്ന തരത്തിൽ നടത്തിയ പ്രസ്താവന പിൻവലിക്കുന്നതായി ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിംഗ് താക്കൂർ. എന്റെ പരാമർശം ശത്രുക്കളെ ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാനെന്റെ വാക്കുകൾ പിൻവലിക്കുന്നതാണ് നല്ലത്. മാപ്പ് ചോദിക്കുന്നതായും പ്രഗ്യാ സിംഗ് താക്കൂർ പറഞ്ഞു.
ഹേമന്ത് കർക്കറെ കൊല്ലപ്പെടാൻ കാരണം തന്റെ ശാപമാണെന്നും , നിങ്ങളുടെ അവസാനമാണെന്ന് കർക്കറെയോട് പറഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോൾ അദ്ദേഹം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടെന്നും പ്രഗ്യാ സിംഗ് താക്കൂർ അവകാശപ്പെട്ടിരുന്നു.
പ്രഗ്യാ സിംഗിന്റെ പ്രസ്താവനയെ ബിജെപി തള്ളിപ്പറഞ്ഞിരുന്നു. അവർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്, ഭീകരരെ എതിരിട്ടാണ് കർക്കറെ വീരമൃത്യു വരിച്ചത്, അദ്ദേഹത്തെ എല്ലായ്പ്പോഴും രക്തസാക്ഷിയായിട്ടാണ് പാർട്ടി കാണുന്നതെന്നുമാണ് ബിജെപി വിശദീകരിച്ചത്. ഇതിന് പിന്നലെയാണ് നിലപാട് മാറ്റം. മലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രഗ്യാ സിംഗിന്റെ സ്ഥാനാർത്ഥിത്വത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഇതിന് പിന്നാലെ കർക്കറയെ അപമാനിച്ച് നടത്തിയ പരാമർശവും വ്യാപക പ്രതിഷേധമാണ് ഉയർത്തിയത്. പ്രഗ്യാ സിംഗിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സർജേവാല ആവശ്യപ്പെട്ടു. പ്രഗ്യയുടെ പ്രസ്താവനയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം തുടങ്ങി. 2008 സെപ്റ്റംബറിൽ മലേഗാവിൽ നടന്ന സ്ഫോടനം അന്വേഷിച്ചത് ഹേമന്ത് കർക്കറെ ആയിരുന്നു. കള്ളത്തെളിവുണ്ടാക്കി തന്നെ സ്ഫോടനത്തിൽ പ്രതി ചേർത്തെന്നാണ് ആരോപണം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ