ശമ്പളം അല്‍പ്പം കൂടും; ഡിഎ വര്‍ധിപ്പിച്ച് അസം ബിജെപി സര്‍ക്കാര്‍, കേരളത്തില്‍ എന്തുമാറ്റമാണ് വരിക?
അസം സർക്കാർ ക്ഷാമബത്ത (DA) വർധിപ്പിച്ചു. 58 ശതമാനത്തിൽ നിന്ന് 60 ശതമാനമായാണ് വർധന. എട്ടു ലക്ഷത്തിലധികം സർക്കാർ ജീവനക്കാർക്ക് ഇത് ഗുണം ചെയ്യും. പെൻഷൻകാർക്കും ഈ തീരുമാനം വലിയ ആശ്വാസമാണ്. അടിയന്തര പ്രാബല്യത്തോടെയാണ് സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് തീരുമാനം അറിയിച്ചത്. വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗം ഇതിന് അംഗീകാരം നൽകി. ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ഇത് ജീവനക്കാരുടെ ശമ്പളത്തിലും മാറ്റമുണ്ടാക്കും. പെൻഷൻകാർക്കും പദ്ധതി നേരിട്ട് ഗുണം ചെയ്യും.

പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ആനുകൂല്യം ലഭിക്കും. എം.എൽ.എ പ്രാദേശിക വികസന ഫണ്ടിലും വർധന വരുത്തിയിട്ടുണ്ട്. ദിബ്രുഗഢിന് ചുറ്റും പുതിയ തലസ്ഥാന മേഖലയും വരുന്നു. വികസനപരമായ ഈ തീരുമാനങ്ങളും മന്ത്രിസഭ അംഗീകരിച്ചു.
ക്ഷാമബത്ത എങ്ങനെ കണക്കാക്കുന്നു?
ജീവിതച്ചെലവിന് ആനുപാതികമായാണ് ക്ഷാമബത്ത സർക്കാർ നിശ്ചയിക്കുന്നത്. പണപ്പെരുപ്പം കണക്കിലെടുത്താണ് ഇതിലെ മാറ്റങ്ങൾ തീരുമാനിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ ശതമാനമായാണ് ഇത് കണക്കാക്കുന്നത്. കേന്ദ്ര സർക്കാർ മാതൃക പിന്തുടർന്നാണ് സംസ്ഥാനങ്ങൾ പലപ്പോഴും ഇത് തീരുമാനിക്കുന്നത്. പ്രതിമാസം ജീവനക്കാര്‍ക്ക് കൈയ്യില്‍ കിട്ടുന്ന തക നേരിട്ട് വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
കേരളത്തിലെ ക്ഷാമബത്ത: ചില വസ്തുതകൾ
കേരളത്തിൽ ക്ഷാമബത്ത കുടിശ്ശിക തീർക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. നിലവിൽ രണ്ട് ശതമാനം ക്ഷാമബത്ത കുടിശ്ശികയുണ്ട്. ഈ മാസം 19-ന് സർക്കാർ പുതിയ ബജറ്റ് അവതരിപ്പിക്കും. ഇതിൽ കുടിശ്ശിക സംബന്ധിച്ച നിർണായക പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.
നിലവിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 58-ൽ തുടരും. ഈ ബജറ്റിൽ പെൻഷൻ പ്രായം ഉയർത്താൻ സാധ്യതയില്ല. 10 വർഷത്തിലൊരിക്കൽ മാത്രം ശമ്പള പരിഷ്കരണം മതിയെന്ന നിർദേശവും ചർച്ചയിലുണ്ട്. സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാൻ സർക്കാർ ശ്രമങ്ങൾ തുടരുന്നു.
സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വിശദമാക്കുന്ന ധവളപത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അഞ്ച് ലക്ഷം കോടിയില്‍ അധികം കടമുണ്ട് എന്നാണ് ഇതില്‍ വ്യക്തമാക്കുന്നത്. ശമ്പളം, പെന്‍ഷന്‍ ഇനത്തിലാണ് 70 ശതമാനം ചെലവ് എന്നും ധവളപത്രത്തിലുണ്ട്. അതുകൊണ്ടുതന്നെ അഞ്ച് വര്‍ഷംതോറും ശമ്പളം വര്‍ധിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആവശ്യം അംഗീകരിച്ചേക്കില്ല. അതേസമയം, സ്വകാര്യവല്‍ക്കരണത്തിനും കോര്‍പറേറ്റ് സഹകരണത്തിനുമുള്ള വഴിയൊരുക്കുകയാണ് വിഡി സതീശന്‍ സര്‍ക്കാര്‍ ചെയ്യുന്നത് എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.














Click it and Unblock the Notifications