ശമ്പളം കുത്തനെ കൂടും;13 ശതമാനത്തിന്റെ വർധനവ്; കുറഞ്ഞ ശമ്പളപരിധി 30,000 രൂപായി ഉയരും
എട്ടാമത് ശമ്പള കമ്മീഷന് ശേഷം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം കുത്തനെ കൂടുമെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് റിപ്പോർട്ട്. ഏകദേശം 13 ശതമാനത്തിന്റെ വർധനവാണ് പ്രതീക്ഷിക്കുന്നത്. കമ്മീഷൻ 2026 അവസാനമോ 2027 ആദ്യമോ നിലവിൽ വരും. കുറഞ്ഞ ശമ്പള പരിധി 18,000 രൂപയിൽ നിന്ന് 30,000 രൂപയായി വർദ്ധിപ്പിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ശമ്പള വർധനവിന് കാലതാമസം എടുത്തേക്കും. പുതിയ കമ്മീഷനെ സംബന്ധിച്ച് ഇതുവരെ സർക്കാർ റഫറൻസ് നിബന്ധനകൾ നിർണ്ണയിക്കുകയോ അംഗങ്ങളെ നിയമിക്കുകയോ ചെയ്തിട്ടില്ലെന്ന് കൊട്ടക് ചൂണ്ടിക്കാട്ടി. ഏകദേശം ഒന്നരവർഷമെടുത്താണ് മുൻപ് ആറാം ശമ്പള കമ്മീഷനും ഏഴാം ശമ്പള കമ്മീഷനും റിപ്പോർട്ടുകൾ തയ്യാറാക്കിയത്. മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം ഇത് നടപ്പാക്കാൻ വീണ്ടും 3 മുതൽ 9 മാസം വരെ കാലതാമസം എടുക്കുകയും ചെയ്തു.

ഈ വർഷം ജനുവരിയിലാണ് എട്ടാമത് പേ കമ്മീഷൻ സർക്കാർ പ്രഖ്യാപിച്ചത്. എട്ടാമത് ശമ്പള കമ്മീഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിൻ്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 0.6 ശതമാനം മുതൽ 0.8 ശതമാനം വരെ അധിക ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതായത് സർക്കാരിന് 2.4 മുതൽ 3.2 ലക്ഷം കോടി വരെ ചെലവ് വന്നേക്കും. എട്ടാം ശമ്പളക്കമ്മീഷനിലൂടെ ഏകദേശം 33 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നേരിട്ട് പ്രയോജനം ലഭിക്കും. ഗ്രേഡ് സി ജീവനക്കാർക്കാണ് കൂടുതൽ ഗുണം ലഭിക്കുക, ഇവർ മൊത്തം ജീവനക്കാരുടെ 90 ശതമാനം വരും.
മുമ്പത്തെ ശമ്പള വർദ്ധനവിന് ശേഷം, പ്രത്യേകിച്ച് ഏഴാമത് ശമ്പള കമ്മീഷന് ശേഷം, ആളുകൾ കാറുകൾ, ദൈനംദിന സാധനങ്ങൾ തുടങ്ങിയ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്കായി കൂടുതൽ പണം ചെലവഴിച്ചുവെന്ന് കൊട്ടക് അഭിപ്രായപ്പെട്ടു. ഇത് ആ മേഖലകളിലെ വിൽപ്പനയെ ഉത്തേജിപ്പിക്കാൻ സഹായിച്ചു. എന്നാൽ ഈ ഉത്തേജനം സാധാരണയായി ഒരു വർഷം മാത്രമേ നിലനിർത്താൻ കഴിഞ്ഞുള്ളൂ എന്നും റിപ്പോർട്ടിൽ പറഞ്ഞു.
ഏഴാമത് ശമ്പള കമ്മീഷനും ഏകീകൃത റാങ്ക് പെൻഷൻ പദ്ധതിയും (OROP) 2016-17 വർഷത്തിൽ രാജ്യത്തിൻ്റെ ജിഡിപി വളർച്ച ഏകദേശം 2 ശതമാനം വർദ്ധിപ്പിക്കാൻ സഹായിച്ചെന്നാണ് ആർബിഐ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, എട്ടാമത് പേ കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ വിവിധ മന്ത്രാലയങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് ധനമന്ത്രാലയം പാർലമെന്റിൽ അറിയിച്ചു. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പേഴ്സണൽ & ട്രെയിനിംഗ് വകുപ്പ് തുടങ്ങിയ പ്രധാന പങ്കാളികളുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം മറുപടി നൽകി. കമ്മീഷൻ ശുപാർശകൾ നൽകി സർക്കാർ അംഗീകരിച്ച ശേഷം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എട്ടാമത് കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശകൾ സമർപ്പിച്ച് ഗവൺമെന്റ് അംഗീകരിക്കുന്ന മുറയ്ക്ക് നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഓരോ പത്ത് വർഷം കൂടുമ്പോഴാണ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും പെൻഷൻകാരുടെ പെൻഷനും സർക്കാർ വർധിപ്പിക്കാറുള്ളത്. ഏകദേശം 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും 65 ലക്ഷത്തോളം പെൻഷൻകാരുടെ അലവൻസുകളുമാണ് പരിഷ്കരിക്കുക.












Click it and Unblock the Notifications